
സവാദി(റ)ന് സമാധാനമായി. സ്നേഹാദരങ്ങളുടെ ശ്രേഷ്ഠ നേതൃത്വത്തെ ആലിംഗനം ചെയ്യാൻ കഴിഞ്ഞ നിർവൃതിയിലാണ് സവാദ്. പ്രവാചകർ ﷺ സവാദി(റ)നോട് ചോദിച്ചു : “എന്തേ സവാദേ ഇങ്ങനെയൊക്കെ?”
“അല്ലയോ , അല്ലാഹുവിന്റെ തിരുദൂതരേﷺ! അവിടുന്ന് മനസ്സിലാക്കുന്നത് പോലെ യുദ്ധം ആസന്നമായിരിക്കുകയാണല്ലോ! അവിടുത്തോടുള്ള എന്റെ അവസാന ആലിംഗനം ആ തിരുമേനിയിൽ ഒന്നു സ്പർശിച്ചു കൊണ്ടാവണം എന്ന് ഞാൻ ആഗ്രഹിച്ചു “. നബി ﷺ സവാദി(റ)ന് വേണ്ടി അനുഗ്രഹ പ്രാർഥന നടത്തി.
സമാനമായ ഒരു സംഭവം കൂടി ഇവിടെത്തന്നെ വായിച്ചുപോകാം. അതിരസികനായ ഒരനുചരൻ. തമാശകൾ പറഞ്ഞു നന്നായിച്ചിരിപ്പിക്കും. ഒരിക്കൽ അങ്ങനെ ചിരിപ്പിക്കവെ, നബി ﷺ അവിടുത്തെ പക്കലുണ്ടായിരുന്ന ചെറിയ ഒരുവടി കൊണ്ട് അയാളുട ഊരക്ക് ചെറുതായി ഒന്നു കുത്തി. ഉടനെയദ്ദേഹം പറഞ്ഞു; “എനിക്കിതിന് പരിഹാരക്രിയ വേണം. പ്രതികാരം വേണം “. നബി ﷺ സമ്മതിച്ചു. അപ്പോഴദ്ദേഹം പറഞ്ഞു; “അവിടുന്നിപ്പോൾ കുപ്പായമണിഞ്ഞിരിക്കയാണല്ലോ. എന്റെ കുപ്പായമില്ലാത്ത മേനിയിലാണല്ലോ അവിടുന്ന് കുത്തിയത് “.
ഉടനെ നബി ﷺ കുപ്പായമുയർത്തി പ്രതികാരത്തിന് അവസരമൊരുക്കിക്കൊടുത്തു. കിട്ടിയ അവസരം ആവലാതിക്കാരൻ നന്നായി ഉപയോഗിച്ചു. ദീർഘനേരം ആ പൂമേനിയിൽ ചുംബനം നൽകി ആ ആനുരാഗി നിർവൃതിയടഞ്ഞു. ഇമാം അബൂദാവൂദ്(റ) ആണ് ഇത് നിവേദനം ചെയ്തത്.
നീതിയുടെയും ന്യായത്തിന്റെയും പ്രതിരൂപമായി നബി ﷺ പ്രത്യക്ഷപ്പെടുന്ന രംഗങ്ങളാണ് നാം വായിച്ചത്. നിയമത്തിന്റെ പ്രസക്തിയും ഏത് ചെറിയവനും അവൻ്റെ അവകാശം ചോദിച്ചു വാങ്ങാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഈ സംഭവങ്ങളിൽ ഉദിച്ചു നിൽക്കുന്നു. അനുയായികളോടും മറ്റും നബി ﷺ പുലർത്തിയ സഹവാസവത്തിന്റെ ആഴവും അടുപ്പവും വളരെ കൃത്യമായി ഇവിടെ തെളിഞ്ഞു വരുന്നു. ഒപ്പം ഏത് വിപത്ഘട്ടത്തിലും മുത്ത് നബിﷺയോടുള്ള അനുരാഗത്തെ അടയാളപ്പെടുത്താൻ അനുയായികൾ അമാന്തിച്ചില്ല. തിരുമേനിയുമായി ബന്ധപ്പെട്ടതൊന്നും നരകാഗ്നി സ്പർശിക്കുകയില്ലെന്ന വിശ്വാസവും അവർ പുലർത്തിപ്പോന്നു. പോർക്കളത്തിലേക്ക് അവർ വന്നത് തന്നെ അവിടുത്തെ താത്പ്പര്യത്തിനനുസരിച്ച് ജീവാർപ്പണം നടത്താനാണ്.
ബദ്റിന്റെ പ്രഭാതത്തിൽ നബി ﷺ അനുയായികളിലേക്കിറങ്ങിച്ചെന്നു. അവർക്ക് യുദ്ധവീര്യം പകർന്നു കൊടുത്തു. പടക്കളത്തിൽ അടിപതറാതെ ഉറച്ചു നിൽക്കാനുള്ള ഊർജം പകർന്നു നൽകി. ഒപ്പം പ്രതിരോധത്തിൽ പാലിക്കേണ്ട ചിട്ടകൾ നിർദേശിച്ചു. ലക്ഷ്യത്തിലെത്തി ഉന്നം വയ്ക്കുന്ന വ്യക്തിക്ക് കൊള്ളുമെന്ന് കണ്ടാൽ മാത്രമേ അമ്പെയ്യാൻ പാടുള്ളൂ. ശത്രുക്കൾ വലയം ചെയ്താൽ മാത്രമേ ഉറയിൽ നിന്ന് വാളെടുക്കാൻ പാടുള്ളൂ.
ഗിഫാർ ഗോത്രക്കാർ ഈ നിർദേശങ്ങൾ കേട്ട് ആശ്ചര്യഭരിതരായി. പ്രത്യേക ചിട്ടവട്ടങ്ങളൊന്നുമില്ലാതെ വെട്ടിയും കുത്തിയും യുദ്ധം ചെയ്തവർക്ക് ഈ നിഷ്ഠകളൊക്കെ പുതുമയുള്ളതായിരുന്നു. അണിയൊപ്പിച്ചു നിന്ന് മഹത്തായ ഒരു ലക്ഷ്യത്തിനായുള്ള ഒരു പവിത്രയുദ്ധം അവർക്കറിയില്ലായിരുന്നു. വെട്ടും കുത്തും നെട്ടോട്ടവും തോൽക്കുന്നവരുടെ സ്വത്തു പിടിച്ചെടുക്കലും – അതേ അവർക്ക് പരിചയമുണ്ടായിരുന്നുള്ളൂ. അതാണവർ പ്രതീക്ഷിച്ചു വന്നതും. പക്ഷേ, ചിത്രം വേറെയായിരുന്നു.
അനുയായികളെ പ്രചോദിപ്പിച്ചു കൊണ്ട് നബി ﷺ പറഞ്ഞു. “മുഹമ്മദ് നബി ﷺ യുടെ ആത്മാവ് ആരുടെ പക്കലാണോ അവൻ തന്നെ സത്യം (അഥവാ അല്ലാഹു സത്യം)! ക്ഷമയോടെയും പ്രതിഫലം കാംക്ഷിച്ചും പിന്തിരിഞ്ഞോടാതെ ശത്രുക്കളോട് നേരിടുന്നവർ വധിക്കപ്പെട്ടാൽ സ്വർഗത്തിലാണെന്നതിൽ സംശയമില്ല.”
അതാ സംഅത് ബിൻ അൽ അസ്‌വദും മകനും കുതിരപ്പുറത്തേറി ബദ്ർ വലയം വയ്ക്കുന്നു. ശത്രു പാളയത്തിൽ നിന്നാദ്യം രംഗത്ത് വന്നത് അവരായിരുന്നു. സുരക്ഷിതമായ ഒരിടം നോക്കി ഇറങ്ങിയതായിരുന്നു. അപ്പോൾത്തന്നെ നബി ﷺ വീണ്ടും പ്രാർഥനയിലേക്ക് പ്രവേശിച്ചു. പ്രാർഥനയുടെ ഉള്ളടക്കം തുടർന്നു നമുക്ക് മനസ്സിലാക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
