Tweet 219

    Tweet 219
    January 19, 2023 • Thursday
    Post Header

    റൗഹാഇൽ വച്ച് ഹബീബു ബിൻ യസാഫ് എന്ന വ്യക്തി നബി ﷺ യോടൊപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം ബഹുദൈവ വിശ്വാസിയും എന്നാൽ ജനപിന്തുണയുളള ഒരു ധീരനുമായിരുന്നു. തന്റെ പിതൃവ്യന്റെ മുസ്‌ലിംകളായ മക്കൾക്കൊപ്പം കൂടാനും യുദ്ധാനന്തര സ്വത്ത് ലഭിച്ചാൽ നേടാനുമായിരുന്നു അയാൾ സംഘത്തിൽ ചേരാൻ ആഗ്രഹിച്ചത്. നബി ﷺ അയാളോട് ചോദിച്ചു; “നീ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നുണ്ടോ?”
    ” ഇല്ല “.
    അപ്പോൾ നബി ﷺ അയാളെ തിരിച്ചയച്ചു. എന്നിട്ട് അവിടുന്ന് വിശദീകരിച്ചു.
    “ബഹുദൈവാരാധകർക്കെതിരെ ബഹുദൈവാരാധകരുടെ സഹായം നാം സ്വീകരിക്കുകയില്ല.” പക്ഷേ, അയാൾ പോകാൻ കൂട്ടാക്കിയില്ല. വീണ്ടും അയാൾ അഭ്യർഥന ആവർത്തിച്ചു. വീണ്ടും നബി ﷺ തിരിച്ചയച്ചു. മൂന്നാമതും അയാൾ അനുമതി തേടിയപ്പോൾ നബി ﷺ തങ്ങൾ ചോദ്യം ആവർത്തിച്ചു. “നീ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുന്നുണ്ടോ?” അപ്പോഴയാൾ വിശ്വാസ വാചകം ചൊല്ലിക്കൊണ്ട് പറഞ്ഞു; “അതെ”. അപ്പോഴയാൾക്ക് സമ്മതം നൽകി. പോരാട്ടത്തിൽ അയാൾ ധീരമായ സാന്നിധ്യം രേഖപ്പെടുത്തി.
    എന്നാൽ ഇദ്ദേഹം ഇസ്‌ലാം പ്രഖ്യാപിച്ച ശേഷമാണ് നബി ﷺ യോട് സമ്മതം തേടിയത് എന്ന അഭിപ്രായവും ചിലർ ഉദ്ധരിച്ചിട്ടുണ്ട്.
    മുസ്‌ലിം സംഘത്തിന് സഞ്ചരിക്കാൻ വെറും എഴുപത് ഒട്ടകങ്ങളേ ഉണ്ടായിരുന്നുള്ളൂ. മൂന്നും നാലും ആളുകൾ ഒരൊട്ടകത്തിന് ഊഴം വച്ചാണ് സഞ്ചരിച്ചിരുന്നത്. നബി ﷺ യും അലി (റ)യും മർസദ് അബീ മർസദും (റ) ഒരേ വാഹനത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. നബി ﷺ പൂർണമായും വാഹനത്തിൽ സഞ്ചരിക്കാനും ഞങ്ങൾ നടന്നു കൊള്ളാമെന്നും അലി (റ)യും മർസദും (റ) നബി ﷺ യോട് പറഞ്ഞു. നബി ﷺ അത് നിരസിച്ചു കൊണ്ടിങ്ങനെ പറഞ്ഞു; “നിങ്ങൾ എന്നെക്കാൾ ശക്തരോ ഞാൻ നിങ്ങളെക്കാൾ അല്ലാഹുവിൽ നിന്നും പ്രതിഫലം ആവശ്യമില്ലാത്ത ആളോ അല്ല “.
    മുത്തു നബി ﷺ യുടെ സഹവാസ ത്തിൻ്റെയും വിനയത്തിൻ്റെയും ശോഭനമായ ഒരു ചിത്രമാണിത്.
    ഓരോ ഒട്ടകത്തെ ഊഴം വച്ച് യാത്ര ചെയ്ത ചില സംഘങ്ങളുടെ ലിസ്റ്റ് നമുക്കിങ്ങനെ വായിക്കാം.
    1) ഉബയ്യു ബിൻ കഅ്ബ് (റ), ഉമാറ ബിൻ ഹസ്മ് (റ), ഹാരിസത് ബിൻ നുഅ്മാൻ (റ)
    2) ഹംസ (റ), സൈദ് ബിൻ ഹാരിസ (റ), അനസത് (റ), അബൂ കബ്ശ (റ)
    3) ഖിരാശ് ബിൻ സമ്മ: (റ), ഖുത്ബത് ബിൻ ആമിർ (റ), ഉത്ബത് ബിൻ ഗസ്വാൻ (റ), ത്വുഫൈൽ ബിൻ അംറ് (റ)
    4) ഉബൈദത് ബിൻ ഹാരിസ് (റ), ഹാരിസിന്റെ രണ്ട് മക്കൾ(ത്വുഫൈൽ, ഹുസൈൻ), മിസ്തഹ് ബിൻ അസാസ: (റ)
    5) അബുൽ ഹംറാഅ (റ), അഫ്റാഇന്റെ മൂന്ന് മക്കൾ (മുആദ്, മുഅവ്വിദ്, ഔഫ്)
    6) അബ്ദുല്ല ബിൻ മസ്ഊദ് (റ), അമ്മാർ ബിൻ യാസിർ (റ)
    7) മിസ്അബ് ബിൻ ഉമൈർ (റ), സുവൈബത് ബിൻ ഹർമല (റ), മസ്ഊദ് ബിൻ റബീഅ് (റ)
    8) ഉസ്മാൻ ബിൻ മള്ഗൂൻ (റ), ഖുദാമ( റ), അബ്ദുല്ലാ ബിൻ മള്ഗൂൻ (റ), സാഇബ് ബിൻ ഉസ്മാൻ (റ)
    9) അബ്ദുല്ല ബിൻ കഅ്ബ് (റ), അബൂ ദാവൂദ് അൽ മാസിനി (റ), സുലൈത് ബിൻ ഖൈസ് (റ)
    10) അബൂ ബക്കർ (റ), ഉമർ(റ), അബ്ദു റഹ്മാൻ ബിൻ ഔഫ് (റ)
    11) സഅദ് ബിൻ സൈദ് (റ), സലമത് ബിൻ സലാമ (റ), ഉബ്ബാദ് ബിൻ ബിശ്റ് (റ), റാഫിഅ് ബിൻ യസീദ് (റ)
    12) ഉബൈദ് ബിൻ സൈദ് (റ), റാഫിഇൻ്റെ രണ്ടു മക്കൾ (രിഫാഅ, ഖല്ലാദ്)
    13) സഅദ് ബിൻ മുആദ് (റ), ഹാരിസ് ബിൻ ഔസ് (റ), ഹാരിസ് ബിൻ അനസ് (റ)
    ഉബൈദ് ബിൻ സൈദും (റ) കൂട്ടുകാരും സഞ്ചരിച്ച ഒട്ടകം റൗഹാഇലെത്തിയപ്പോൾ തളർന്ന് വീണു പോയി. അവർ നബി ﷺ യോട് ആവലാതി അറിയിച്ചു. നബി ﷺ അല്പം വെള്ളം കൊണ്ടുവരാൻ പറഞ്ഞു. കുറച്ച് വെള്ളം വായയിൽ കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് കൊപ്ലിച്ചു. ശേഷം അവിടുന്ന് അംഗസ്നാനം ചെയ്തു. ഉടനെത്തന്നെ, അതെടുത്ത് ഒട്ടകത്തിന്റെ വായയിലേക്കും ശരീരത്തേക്കും ഒഴിച്ചു. എന്നിട്ട് അതിന്മേൽ യാത്ര തുടരാൻ നബി ﷺ പറഞ്ഞു. ഒട്ടകം അക്ഷീണം, അതിവേഗം സഞ്ചരിച്ചു.
    മുസ്‌ലിംകൾക്ക് ബദ്റിലേക്കുള്ള യാത്രയിൽ ആകെയുണ്ടായിരുന്ന കുതിരകൾ വെറും അമ്പതെണ്ണം മാത്രമായിരുന്നു. നബി ﷺ, മിഖ്ദാദ് (റ), മർസദ് (റ), സുബൈർ (റ) എന്നിവരുടേതായിരുന്നു കുതിരകൾ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...