
“പിന്നീട് നിങ്ങൾ പറഞ്ഞു, കൂടിയാലോചനാ നേതൃത്വം അഥവാ രിഫാദ: ഞങ്ങൾക്കാണെന്ന്. അതും ഞങ്ങൾ അനുവദിച്ചു നൽകി. അതിഥികളെ സൽകരിക്കാനുള്ള വിഭവങ്ങൾ ശേഖരിക്കാൻ ഞങ്ങൾ നിങ്ങൾക്കനുമതി നൽകി. നിങ്ങൾ ജനങ്ങളെ സത്ക്കരിച്ചു. ഞങ്ങളും ജനങ്ങളെ സത്ക്കരിച്ചു. നമ്മൾ പരസ്പരം പന്തയക്കുതിരകളെപ്പോലെ മത്സരിച്ചു. ഒപ്പത്തിനൊപ്പം തന്നെ മുന്നോട്ട് ഗമിച്ചു. അതിനിടയിൽ നിങ്ങളിൽ നിന്ന് പ്രവാചകത്വവാദം ഉയർന്നു വന്നു. ഇനിയൊരു വനിതാപ്രവാചകയുണ്ടെന്നു കൂടിയേ അവകാശമുന്നയിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. നിങ്ങളെപ്പോലെ കല്ലുവച്ച നുണ പറയുന്ന ആണും പെണ്ണും വേറെയെവിടെയുമുണ്ടാവില്ല !”
അബൂജഹലിന്റെ ആക്ഷേപവർഷം അബ്ബാസ് ശാന്തമായി കേട്ടുനിന്നു. ആത്മനിയന്ത്രണത്തോടെ താൻ നിലകൊണ്ട കാര്യം അബ്ബാസ് പറയുന്നതിങ്ങനെയാണ്. “ആത്വിഖയുടെ സ്വപ്നം നിരാകരിച്ചു എന്നല്ലാതെ ഞാനൊന്നും പ്രതികരിച്ചില്ല.”
ഒരു നിവേദനപ്രകാരം സഹികെട്ട അബ്ബാസ് ഇങ്ങനെ പറഞ്ഞുവത്രെ. “എടാ ഭീരു.. ഇനിയും ഒന്നും നിർത്താനായില്ലേ? നീയും നിന്റെ കുടുംബവുമാണ് കള്ളം പറയുന്നവർ.” കേട്ടു നിന്നവർ അബ്ബാസിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “അല്ലയോ, അബുൽ ഫള്ൽ ! താങ്കൾ അവിവേകിയോ വിവരശൂന്യനോ അല്ലല്ലോ!”
നിങ്ങൾ എന്തിന് പ്രതികരിക്കണം എന്ന് സാരം.
അബ്ബാസും അബൂജഹലും തമ്മിൽ നടന്ന വർത്തമാനം അബ്ദുൽ മുത്വലിബിൻ്റെ കുടുംബമറിഞ്ഞു. അബ്ബാസിൻ്റെ പ്രതികരണം ആത്വിഖയ്ക്ക് അത്ര തൃപ്തിയായില്ല. വൈകുന്നേരമായപ്പോൾ കുടുംബത്തിലെ സ്ത്രീകൾ ഒന്നടങ്കം അബ്ബാസിനെ സമീപിച്ചു, എന്നിട്ട് പറഞ്ഞു. “ആ തെമ്മാടി നിങ്ങൾ ആണുങ്ങളെ വേണ്ടത്ര ആക്ഷേപിച്ചു. പോരാഞ്ഞിട്ട് പെണ്ണുങ്ങളെയും തെറിവിളിച്ചു. എന്നിട്ടെന്തേ നിങ്ങൾ ഒരു ചൂരും ചുണയും കാട്ടാതെ വെറുതേ നിന്നത്. ഇത് മഹാ മോശമായിപ്പോയില്ലേ?” അബ്ബാസിന് ആകെയൊരു നാണം. അവസാനം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “അല്ലാഹു സത്യം ! ഞാനവനെക്കണ്ടോളാം. ഇനിയെങ്ങാനും അവൻ വല്ലതും പറഞ്ഞാൽ ഞാനവനെ വച്ചേക്കില്ല.”
അബൂ ജഹലിനോട് മൃദുവായി പ്രതികരിച്ചതിൽ അബ്ബാസിന് ഒരു ആത്മനിന്ദ അനുഭവപ്പെട്ടു. സ്വപ്നത്തിന്റെ മൂന്നാം ദിവസം നേരത്തെത്തന്നെ അദ്ദേഹം പുറപ്പെട്ടു.
ഇന്ന് അബൂ ജഹലിനെ ഒന്ന് നേരിടാൻ തന്നെ തീരുമാനിച്ചു എന്ന മട്ടിലാണ് പുറപ്പെട്ടത്. അബ്ബാസിനെ കണ്ടതും അബൂജഹൽ പള്ളിയുടെ വാതിലിലൂടെ പുറത്തേക്ക് ചാടി. അബ്ബാസ് ആലോചിച്ചു. ഇതെന്ത് പറ്റി ഈ പഹയൻ ഇങ്ങനെ ചാടാൻ ? എന്നെ പേടിച്ചുതന്നെയാണോ? അതല്ല മറ്റെന്തെങ്കിലും സംഭവിച്ചോ?
ഉടനെയതാ ഒരു ശബ്ദം. ളംളമുൽ ഗിഫാരി എന്നയാളുടെ ശബ്ദമാണല്ലോ കേൾക്കുന്നത്. അബ്ത്വഹിൽ ഒട്ടകപ്പുറത്ത് നിന്നാണ് അയാൾ ഒച്ചവയ്ക്കുന്നത്. വാഹനം തിരിച്ചു നിർത്തിയിരിക്കുന്നു. ഒട്ടകത്തിന്റെ മൂക്കും ചെവിയും ഛേദിച്ചിരിക്കുന്നു. ളംളം തന്റെ കുപ്പായത്തിന്റെ മുൻഭാഗവും പിൻഭാഗവും കീറിപ്പറിച്ചിരിക്കുന്നു. ചങ്കുപൊട്ടുന്ന ശബ്ദത്തിൽ അയാൾ വിളിച്ചു പറയുന്നതിപ്രകാരമാണ്. “അല്ലയോ , ഖുറൈശികളേ..! അബൂസുഫിയാൻ നയിക്കുന്ന നിങ്ങളുടെ കച്ചവട സംഘം…. അതിനെ നിങ്ങൾ വേഗം വീണ്ടെടുത്തോളൂ. നിങ്ങളുടെ ചരക്കുകളും സമ്പാദ്യങ്ങളും മുഴുവൻ മുഹമ്മദും ﷺ സംഘവും വഴിയിൽ തടഞ്ഞിരിക്കുന്നു. അത് വീണ്ടെടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാൽ എല്ലാം പോയി. വേഗം സഹായിക്കാൻ നോക്കൂ “.
വാർത്ത മക്കയാകെപ്പരന്നു. കേട്ടവർ കേട്ടവർ പരിഭ്രാന്തരായി. അബ്ബാസും അബൂജഹലും കച്ചവട സംഘത്തെ എങ്ങനെ മോചിപ്പിക്കാം എന്ന ആലോചനയിലായി. കാരണം, മക്കക്കാർക്ക് മുഴുവനുമുള്ള വിഭവങ്ങളാണ് തടയപ്പെടാൻ പോകുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
