Tweet 211

    Tweet 211
    January 11, 2023 • Wednesday
    Post Header

    ആത്വിഖാ ബീവി ഭീതിതമായ ഒരു സ്വപ്നം കണ്ടു. അബ്ദുൽ മുത്വലിബിന്റെ മകളും നബി ﷺ യുടെ അമ്മായിയുമാണ് ബീവി ആത്വിഖ. അവർ സഹോദരൻ അബ്ബാസിനെ വിളിച്ചു വരുത്തി സ്വപ്ന വിവരം പങ്കുവച്ചു. “ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. അതെന്നെ ഏറെ ഭയപ്പെടുത്തി. അതിന്റെ വിപത്ത് നിന്റെ കുടുംബത്തെ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ദൈവനിഷേധികളായ ഖുറൈശികൾ ഇതറിഞ്ഞാൽ നമ്മെ ഉപദ്രവിച്ചേക്കും. അസുഖകരമായ വല്ലതും നമുക്ക് വന്നു ഭവിച്ചേക്കും. ഇതാരോടും പറയുകയില്ലെന്ന് നീ സത്യം ചെയ്യണം.”
    അബ്ബാസ് സത്യം ചെയ്തു. ആത്വിഖ കണ്ട കാര്യം പറഞ്ഞു തുടങ്ങി. “ഒരു യാത്രക്കാരൻ തന്റെ ഒട്ടകപ്പുറത്ത് അബ്ത്വഹിൽ (മക്കയുടെ സമീപത്തുള്ള പ്രദേശം) പ്രത്യക്ഷപ്പെട്ടു. പിന്നെ അയാളുച്ചത്തിൽ വിളിച്ചു പറഞ്ഞു. ‘അല്ലയോ വഞ്ചകരേ,
    മൂന്ന് ദിവസങ്ങൾക്ക് ശേഷം നിങ്ങൾ നിങ്ങളുടെ അന്ത്യഭൂമിയിലേക്ക് പുറപ്പെട്ടോളൂ…’
    ഈ ശബ്ദം കേട്ടതും ജനങ്ങൾ ഇയാളുടെയടുത്തേക്ക് ഓടിക്കൂടി. അപ്പോഴേക്കും അയാൾ പളളിയിലേക്ക് പ്രവേശിച്ചു. ജനങ്ങൾ അയാളെ പിൻതുടർന്നു. ഉടനെ അയാൾ ഒട്ടകപ്പുറത്ത് നിന്നും കഅ്ബയുടെ മുകളിലേക്ക് കയറി. നേരത്തെ വിളിച്ചു പറഞ്ഞ കാര്യം അവിടെ നിന്ന് വീണ്ടും വിളിച്ചു പറഞ്ഞു. പിന്നെ അയാൾ അബൂഖുബൈസ് പർവതത്തിന് മുകളിലേക്ക് കയറി. അവിടുന്ന് വീണ്ടും അതാവർത്തിച്ചു. ശേഷം, അയാൾ മലമുകളിൽ നിന്ന് ഒരു പാറക്കല്ല് താഴേക്കുരുട്ടി വിട്ടു. ആ കല്ല് താഴെ വീണ് പൊട്ടിച്ചിതറി. അതിന്റെ ചീളുകൾ മക്കയിലെ ഒരു കുടിലും കൂരയും ഒഴിയാതെ എല്ലാ വീടുകളിലേക്കും എത്തിച്ചേർന്നു.”
    അബ്ബാസ് ആത്വിഖയെ ശ്രദ്ധാപൂർവം കേട്ടിരുന്നു. അദ്ദേഹം അൽപ്പനേരം ചിന്തയിലാണ്ടു. ശേഷം, സഹോദരിയോട് പറഞ്ഞു. ‘അല്ലാഹു സത്യം! ഇത് വല്ലാത്തൊരു സ്വപ്നമാണല്ലോ? നീയിതാരോടും പറയരുത്. അതീവ രഹസ്യമാക്കി വയ്ക്കുക’.
    അബ്ബാസ് വലീദ് ബിൻ ഉഖ്ബയെ കണ്ടുമുട്ടി. രണ്ടു പേരും അടുത്ത സുഹൃത്തുക്കളാണ്. ആരോടും പറയരുതെന്ന ആമുഖത്തോടെ അബ്ബാസ് വലീദിനോട് സ്വപ്നത്തെക്കുറിച്ച് പറഞ്ഞു.
    വലീദ് തന്റെ മകൻ ഉത്ബയോട് പങ്കുവച്ചു. കാതോട് കാതോരം കൈമാറിക്കൈമാറി സ്വപ്നദർശനം മക്കയിലാകെ പാട്ടായി. അബ്ബാസ് തന്നെ പറയുന്നു. ‘അതിരാവിലെ ഞാൻ കഅ്ബാ പ്രദക്ഷിണത്തിന് ചെന്നപ്പോൾ ഒരു സംഘം ഖുറൈശികൾ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുന്നു. കൂട്ടത്തിൽ അബൂജഹലുമുണ്ടായിരുന്നു. ‘കഅ്ബാ പ്രദക്ഷിണം കഴിഞ്ഞാൽ ഇങ്ങോട്ട് വരണം’ എന്നയാൾ എന്നോട് പറഞ്ഞു. അപ്രകാരം ത്വവാഫ് കഴിഞ്ഞ് ഞാൻ മടങ്ങിവന്നു. പ്രസ്തുത സംഘത്തിന്റെയടുത്തെത്തി. ഉടനെ ആ അപശപ്തൻ ചോദിച്ചു. ‘അല്ലാ, അബ്ദുൽ മുത്വലിബിന്റെ മക്കളേ.. നിങ്ങളിൽ എപ്പോഴാണ് വനിതാ പ്രവാചകൻ വന്നത് ?’
    ഞാൻ തിരിച്ചു ചോദിച്ചു; ‘എന്താണ് കാര്യം?’
    ‘അല്ലാ, ആത്വിഖയെന്തോ സ്വപ്നം കണ്ടെന്നൊക്കെ കേൾക്കുന്നല്ലോ?’ അയാൾ പ്രതികരിച്ചു.
    ‘ഓ , അവളങ്ങനെയൊന്നും കണ്ടിട്ടില്ല’. ഞാൻ നിരാകരിച്ചു. പക്ഷേ, അബൂജഹൽ വിട്ടില്ല. അവൻ പറയാൻ തുടങ്ങി.
    “നിങ്ങളിൽ പുരുഷന്മാർ പ്രവാചകത്വം അവകാശപ്പെട്ടത് മതിയാകാഞ്ഞിട്ടാണോ ഇപ്പോൾ സ്ത്രീകൾക്കൂടി പ്രവാചകനാവാൻ ശ്രമിക്കുന്നത്? മൂന്നു ദിവസത്തിന് ശേഷം വധഭൂമിയിലേക്ക് പുറപ്പെട്ടോളൂ എന്ന് കേട്ടുവെന്നാണത്രെ അവകാശപ്പെടുന്നത്. മൂന്നു ദിവസമൊന്ന് കഴിയട്ടെ. അതുവരെ ഞങ്ങൾ കാത്തിരിക്കും. ശേഷം ഒന്നും സംഭവിച്ചില്ലെങ്കിൽ അറബികളിലെ ഏറ്റവും വലിയ നുണയന്മാരായി നിങ്ങളെക്കുറിച്ച് പരസ്യപ്പെടുത്തും. ഇതെന്ത്? ആണുങ്ങൾ ഓരോന്ന് പറഞ്ഞിട്ട് മതിയാകാതെ പെണ്ണുങ്ങളും ഓരോന്ന് പറഞ്ഞു വരുകയോ?’
    ‘ഞങ്ങളും ഒട്ടും പ്രതാപം കുറഞ്ഞവരൊന്നുമല്ല. നിങ്ങൾ പറഞ്ഞു സിഖായ അഥവാ, ഹാജിമാർക്ക് പാനം നൽകുന്ന ദൗത്യം ഞങ്ങൾക്കാണെന്ന്. ഞങ്ങൾ വക വച്ചു തന്നു. പിന്നീട് നിങ്ങൾ പറഞ്ഞു കഅ്ബാ പരിപാലനം അഥവാ ഹിജാബത്ത് ഞങ്ങൾക്കാണെന്ന്. അതും ഞങ്ങൾ സമ്മതിച്ചു നൽകി’.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...