
അതിന്റെ ഭാഗമായി നബി ﷺ മദീനയ്ക്ക് തെക്കുള്ള വദ്ദാനിലേക്ക് പോയി. ബദ്‌റിന് സമീപത്തുള്ള പ്രദേശമാണിത്. ബനൂദംറ ഗോത്രക്കാരാണിവിടെ താമസിക്കുന്നത്. രണ്ടാഴ്ച നബി ﷺ മദീനയില്‍ നിന്ന് വിട്ട് ഇവരോടൊപ്പം കൂടി. ഒരാഴ്ച മുഴുവന്‍ പ്രസ്തുത ഗോത്രക്കാരുമായി സംഭാഷണം നടത്തി പരസ്പര സഹകരണത്തിനുള്ള ഒരു കരാറില്‍ എത്തിച്ചേരാന്‍ വേണ്ടി പരിശ്രമിച്ചു. ബനൂദംറയുമായി യൂണ്ടാക്കിയ രണ്ട് കരാറുകളുടെ രേഖകൾ ചരിത്രകാരന്മാര്‍ പരാമർശിക്കുന്നുണ്ട്. അതിലൊന്നിന് ഹിജ്‌റ രണ്ട്, സ്വഫര്‍ മാസത്തിലാണെന്നാണ് തീയതി നല്‍കിക്കാണുന്നത്. ആക്രമണമില്ലാതിരിക്കാനും നിഷ്പക്ഷമായി നിലകൊള്ളാനുമാണ് അതിൽ പ്രമേയവത്ക്കരിച്ചത്.
‘മുഹമ്മദ് നബി ﷺ ഒരിക്കലും ബനൂദംറയെ ആക്രമിക്കുകയില്ല; അവര്‍ തിരിച്ചും ആക്രമിക്കുകയില്ല. അവര്‍ പ്രവാചകർക്കെതിരെ സംഘം ചേരുകയോ അവരുടെ ശത്രുവിനെ സഹായിക്കുകയോ ഇല്ല.’
ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ രേഖ ഒപ്പുവയ്ക്കപ്പെട്ടതായിക്കാണുന്നത്. കാരണം, ആദ്യത്തെ കരാര്‍ ഒപ്പ് വച്ച ശേഷം നബി ﷺ വീണ്ടും മദീനയുടെ വടക്കു പടിഞ്ഞാറ് റദ്‌വയ്ക്ക് സമീപമുള്ള ബുവാത്വിലേക്ക് പോയിരുന്നു. ഒരു ചെറിയ ഖുറൈശി കച്ചവടസംഘം അതുവഴി ആ സമയത്ത് കടന്നുപോകുന്നുണ്ടായിരുന്നു. എങ്കിലും അവരുമായി ഏതെങ്കിലും സംഘട്ടനം നടന്നതായി ചരിത്രം പരാമർശിക്കുന്നില്ല. ആ പ്രദേശത്തെ ആളുകളുമായി ഒരു ധാരണയുണ്ടാക്കാന്‍ മാത്രമായിരിക്കാം അങ്ങോട്ട് പോയിട്ടുണ്ടാവുക എന്നതാണ് നിഗമനം. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഫിഹ്‌രികളില്‍പ്പെട്ട കുര്‍സുബ്‌നു ജാബിറിന്റെ നേതൃത്വത്തില്‍ ഒരു ചെറിയ സംഘം മക്കക്കാര്‍ മദീനയുടെ തെക്കന്‍ പ്രദേശങ്ങൾ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി പരാമർശങ്ങളുണ്ട്. ദിവസങ്ങളോളം അവരെപ്പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുസ്‌ലിംകളെ വളരെ അലോസരപ്പെടുത്തിയ നടപടിയായിരുന്നു അത്. ഇനിയും നമ്മുടെ ഭാഗത്ത് നിന്ന് ചില നീക്കങ്ങൾ ഉണ്ടാകാതിരുന്നുകൂടാ എന്ന ചിന്ത ഇതുവഴി മുസ്‌ലിംകൾക്കുണ്ടായി. അങ്ങനെയിരിക്കെയാണ് മക്കയിലെ വലിയൊരു കച്ചവടസംഘം സിറിയ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടിട്ടുണ്ട് എന്നറിയുന്നത്. മദീനയ്ക്ക് വടക്കുഭാഗത്ത് വച്ച് ആ സംഘത്തെ അഭിമുഖീകരിക്കുന്നതിൽ ആശങ്കയുണ്ടായതിനാൽ നഗരത്തിന്റെ തെക്കു പടിഞ്ഞാറുള്ള തീരപ്രദേശത്തേക്ക് നീങ്ങാൻ തീരുമാനിച്ചു. കാരണം അത് ബനൂ ദംറക്കാരുടെ പ്രദേശമായിരുന്നു.
അന്നുവരെയും മദീനയിൽ നിന്നുണ്ടായ ചെറിയ ചെറിയ നീക്കങ്ങൾ മക്കക്കാരായ കച്ചവട സംഘങ്ങളെ ലക്ഷ്യം വച്ചു കൊണ്ട് മാത്രമായിരുന്നു. അത് തീർത്തും നയതന്ത്രപരമായിരുന്നതിനാൽ മറ്റു ദേശത്ത് നിന്നുളള സംഘങ്ങളെ നേരിടലോ അവരുടെ സാധനങ്ങൾ പിടിച്ചെടുക്കലോ മദീനയിൽ നിന്നുള്ള സംഘത്തിന്റെ ലക്ഷ്യമായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ ചിത്രം ഒന്നുകൂടി മാറി. കുര്‍സു ബ്‌നു ജാബിര്‍ മദീന കൊള്ളയടിച്ചതിന് പകരംവീട്ടലും ലക്ഷ്യമായി മാറി.
ബനൂ മുദ്ലജ് ഗോത്രക്കാരുടെ വാസസ്ഥലത്താണ് മദീനയിൽ നിന്നുള്ള സംഘം എത്തിച്ചേർന്നത്. ഹിജ്റയുടെ വേളയിൽ നബി ﷺ യെ പിൻതുടർന്ന സുറാഖ ഈ ഗോത്രക്കാരനാണ്. അദ്ദേഹം നബി ﷺ ക്കും നൂറ്റിയൻപത് പേരടങ്ങുന്ന മദീനാ സംഘത്തിനും സമൃദ്ധമായ സദ്യയൊരുക്കി. നബി ﷺ യും അനുയായികളും ലക്ഷ്യം വച്ചുവന്ന സംഘം വഴിമാറി സഞ്ചരിച്ച് രക്ഷപ്പെട്ടു. എന്നാൽ നബി ﷺ ബനൂ ദംറ ഗോത്രവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ സന്ദർഭം പ്രയോജനപ്പെടുത്തി. അവരുമായി പുതിയ ഒരു കരാറിൽക്കൂടി ഒപ്പുവച്ചു. അതിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. ‘അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് ﷺ ബനൂദംറയ്ക്ക് എഴുതിനല്‍കുന്നത്: അവരുടെ ജീവനും സ്വത്തും സുരക്ഷിതമായിരിക്കും. അവരെ അന്യായമായി ആര് കടന്നാക്രമിച്ചാലും അവര്‍ക്ക് സഹായം നല്‍കും. കടല്‍ വെള്ളത്തിന് മുടിയെ നനയ്ക്കാനാവുമെങ്കില്‍, തീര്‍ച്ചയായും പ്രവാചകനെ ﷺ തിരിച്ച് സഹായിക്കേണ്ടതും അവരുടെ ബാധ്യതയാണ്. മുസ്‌ലിംകളുടെ വിശ്വാസ സംബന്ധിയായ പോരാട്ടങ്ങള്‍ ഇതില്‍നിന്നൊഴിവാണ്. പ്രവാചകന്‍ ﷺ അവരെ സഹായത്തിന് വിളിച്ചാല്‍ അവരതിന് ഉത്തരം നല്‍കണം. അല്ലാഹുവും അവന്റെ ദൂതനും ﷺ നല്‍കുന്ന ഉറപ്പ് അവര്‍ക്ക് വിശ്വസിക്കാം. കരാര്‍ കണിശമായി പാലിക്കുകയും കളങ്കരഹിതമായി പെരുമാറുകയും ചെയ്യുന്നവര്‍ക്കായിരിക്കും എല്ലാ പിന്തുണയും നൽകുക.’
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
