Tweet 204

    Tweet 204
    January 4, 2023 • Wednesday
    Post Header

    മക്കയിൽ നിന്ന് മദീനയിലെത്തിയിട്ടും സ്വസ്ഥത നൽകാത്ത മക്കക്കാർക്കെതിരെ ചില നയതന്ത്ര നീക്കങ്ങൾ അനിവാര്യമായി വന്നു. മുത്ത് നബിﷺയുടെ സദസ്സ് നയതന്ത്ര വിചാരങ്ങളുടെ വേദി കൂടിയായിമാറി. ആരാധനകളെക്കുറിച്ചും സാമൂഹിക ക്ഷേമത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നവർ പ്രതിരോധത്തെക്കുറിച്ചും ചർച്ച ചെയ്യാൻ തുടങ്ങി.
    മാസങ്ങളോളമുള്ള നിരീക്ഷണത്തിന് ശേഷം പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പ്രവാചകന്‍ﷺ തീരുമാനിച്ചു. മദീനയിലെത്തി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ഒരു സൈനികവ്യൂഹത്തെ നബിﷺ പറഞ്ഞയച്ചു. മുസ്‌ലിം സ്വാധീന പ്രദേശങ്ങളിലൂടെ മക്കക്കാരുടെ വ്യാപാര സംഘങ്ങള്‍ കടന്നുപോകുന്നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു അത്. മക്കയില്‍ നിന്നെത്തിയ മുഹാജിറുകളില്‍ നിന്നുള്ള ഒരു മുപ്പതംഗ സംഘത്തെ തയ്യാർ ചെയ്തു. നബിﷺയുടെ പിതൃസഹോദരന്‍ ഹംസയുടെ നേതൃത്വത്തിലായിരുന്നു ആ സംഘം. പടിഞ്ഞാറന്‍ മദീനയില്‍ കടല്‍ക്കര വരെ പോകാനും അവിടെ വച്ച് അബൂജഹ്‌ലിനെ സന്ധിക്കാനും പ്രവാചകൻ ‍ﷺ നിർദേശിച്ചു. അബൂജഹ്‌ലിനോടൊപ്പം തങ്ങളുടെ കാരവനുകളുമായി മുന്നൂറോളം പേരുണ്ടായിരുന്നു. അവര്‍ ജുഹൈന ഗോത്രത്തിന്റെ വാസ സ്ഥലത്ത് തമ്പടിച്ചിരിക്കുകയായിരുന്നു. ജുഹൈന ഗോത്രത്തലവന്‍ മജ്ദിബ്‌നു അംറ് ഇരുവിഭാഗത്തിന്റെയും സംരക്ഷണോത്തരവാദിത്തം ഏറ്റെടുത്ത് ഇടപെട്ടതിനാല്‍ സംഘര്‍ഷമുണ്ടായില്ല. ഇരുവിഭാഗവും സമാധാനത്തോടെ നാട്ടിലേക്ക് തിരിച്ചുപോയി.
    ആഴ്ചകള്‍ക്ക് ശേഷം, നബിﷺയുടെ ബന്ധുവായ ഉബൈദത്തുബ്‌നു ഹാരിസിന്റെ നേതൃത്വത്തില്‍ അറുപത് പേരടങ്ങുന്ന മുഹാജിറുകളുടെ ഒരു സംഘം, അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ നേതൃത്വം നല്‍കുന്ന ഒരു വലിയ മക്കന്‍ കച്ചവട സംഘത്തെ തടയാന്‍ സനിയ്യാത്തുല്‍ മുര്‍റ എന്ന സ്ഥലത്തെത്തി. എന്നാൽ അവിടെയും ഒരു സായുധ ഏറ്റുമുട്ടല്‍ ഉണ്ടായില്ല. ഈ സന്ദര്‍ഭത്തില്‍ ശത്രു കാരവനിലുള്ള രണ്ട് മുസ്‌ലിംകള്‍ കൂടുതല്‍ സ്വാതന്ത്ര്യം മോഹിച്ച് മുസ്‌ലിം സംഘത്തോടൊപ്പം ചേർന്നു. മിഖ്ദാദു ബ്‌നുല്‍ അംറ് അല്‍ ബഹറാഇ (യമന്‍), ഉത്ബതുബ്‌നു ഗസ്‌വാന്‍ അല്‍മാസീനി എന്നിവരായിരുന്നു അവര്‍. ഈ രണ്ടു പേരും കുറേ കാലമായി മക്കയില്‍ താമസിച്ചു വരുകയായിരുന്നു. വളരെ സുരക്ഷിതമായി മദീനയില്‍ എത്തിച്ചേരാന്‍ ഇവര്‍ മക്കക്കാരോടൊപ്പം കച്ചവട സംഘത്തില്‍ ചേര്‍ന്നതാവാം എന്ന ഒരു സാധ്യതയും അവഗണിക്കാവതല്ല.
    സഅ്ദു ബ്‌നു അബീവഖാസി (റ)ന്റെ നേതൃത്വത്തിൽ എട്ടു പേരടങ്ങുന്ന മുഹാജിറുകളുടെ മറ്റൊരു നിരീക്ഷണ സംഘം റാഗിബിന് അടുത്തുള്ള ഖര്‍റാറിലേക്ക് തിരിച്ചിരുന്നു. ശത്രുവിന്റെ നീക്കങ്ങള്‍ മനസ്സിലാക്കാനോ അവിടെയുള്ള ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കാനോ ആയിരിക്കാം അത്. നേരത്തെ പരാമര്‍ശിച്ച ജുഹൈന ഗോത്രക്കാരെപ്പോലെ അതത് മേഖലയില്‍ താമസിക്കുന്ന ജനവിഭാഗങ്ങളുടെ പൂര്‍ണ സഹകരണം ഉറപ്പാക്കിക്കൊണ്ടല്ലാതെ ആ വഴിയുളള മക്കയിലെ കച്ചവടസംഘങ്ങളുടെ യാത്ര തടയാനാവുമായിരുന്നില്ല. ടൂറിസ്റ്റ് സഞ്ചാര പാതകള്‍ പോലെയായിരുന്നു അവ. കച്ചവടസംഘങ്ങള്‍ കടന്നുപോകുന്നതു കാരണം അതത് മേഖലകള്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങളുമുണ്ടായിരുന്നു. പ്രത്യേകിച്ച് കാരവനുകള്‍ ആ മേഖലയില്‍ തമ്പടിക്കുകയാണെങ്കില്‍. അപ്പോള്‍ അവര്‍ക്ക് വെള്ളവും ഭക്ഷണവും കന്നുകാലിത്തീറ്റയുമൊക്കെ ആവശ്യമായി വരും. അതൊക്കെ അതത് പ്രദേശങ്ങളില്‍നിന്ന് വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുക. കച്ചവട സംഘങ്ങള്‍ക്ക് അസുഖകരമായി എന്തെങ്കിലും സംഭവിച്ചാല്‍ ഖുറൈശികളുടെ ശക്തമായ പ്രതികാര നടപടികളും ആ ഗോത്രങ്ങള്‍ക്ക് നേരിടേണ്ടിവരും. അതിനാല്‍ ഈ ഗോത്രങ്ങളുടെ സഹകരണം ലഭിക്കണമെങ്കില്‍ ഖുറൈശികളുടെ പ്രതികാര നടപടികളില്‍നിന്ന് അവര്‍ക്ക് രക്ഷ ലഭിക്കണം. അതുകൊണ്ട് തന്നെ നബിﷺ നേരില്‍ ചെന്നുതന്നെ സുരക്ഷ ഉറപ്പുകൊടുക്കേണ്ട സാഹചര്യങ്ങൾ ചില ഗോത്രങ്ങൾക്കുണ്ടായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...