
മദീനയിൽ വളർന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാം മക്കയിൽ ഗൗരവതരമായ ചർച്ചകൾക്ക് വഴിയൊരുക്കി. അതിന്റെ അനുരണനങ്ങൾ മദീനയിലേക്കെത്തി തുടങ്ങി.
പലായനം ചെയ്യേണ്ടിവന്നെങ്കിലും, ജന്മനാടിനോടും അതിലെ നിവാസികളോടും പ്രവാചകന്‍ ﷺ സവിശേഷമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. പക്ഷേ, മക്കക്കാരുടെ നിലപാട് മറിച്ചായിരുന്നു. നബി ﷺ ക്കും അനുയായികള്‍ക്കും മദീനയിൽ പോലും സ്വസ്ഥത കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവര്‍. ഇതു സംബന്ധമായി വന്ന രണ്ട് സുപ്രധാന കാര്യങ്ങൾ ഇവയാണ്.
ഒന്ന്, മക്കയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കിയ മദീനയിലെ അന്‍സ്വാറുകള്‍ക്ക് മക്കയിലെ ഗോത്രമുഖ്യരായ അബൂസുഫ്‌യാനും ഉബയ്യുബ്‌നു ഖലഫും ഇങ്ങനെയൊരു കത്തെഴുതി: ‘നിങ്ങളുമായി ഒരു തീക്കളി ഉണ്ടാകുന്നത് (യുദ്ധം) മറ്റേതൊരു അറബ് ഗോത്രവുമായും ഉണ്ടാവുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നതാണ്. ഞങ്ങളില്‍ വളരെ മാന്യനായിരുന്ന, ഉയര്‍ന്ന സ്ഥാനമാനങ്ങളുണ്ടായിരുന്ന ഒരു വ്യക്തിയെ ഇപ്പോള്‍ നിങ്ങള്‍ സഹായിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ ആ വ്യക്തിക്ക് അഭയം കൊടുക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു. ഇത് ലജ്ജാകരമാണ്. നിങ്ങള്‍ക്ക് പറ്റിയ വീഴ്ചയാണത്. അതുകൊണ്ട് ഞങ്ങളും പ്രസ്തുത വ്യക്തിയുമായുള്ള പ്രശ്‌നത്തില്‍ നിങ്ങള്‍ ഇടപെടരുത്. അവരിൽ എന്തെങ്കിലും നന്മയുണ്ടെങ്കില്‍ ഞങ്ങള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കേണ്ടത്. ഇനി കാര്യങ്ങള്‍ മറിച്ചാണെങ്കില്‍ അവരെ നിലക്കു നിര്‍ത്താനുള്ള അവകാശവും മറ്റാരേക്കാളും കൂടുതല്‍ ഞങ്ങള്‍ക്കാണുള്ളത്. ഇതിന് മറുപടിയായി കഅ്ബു ബ്‌നു മാലിക് പിന്നീട് ഒരു കവിത രചിക്കുകയുണ്ടായി.
പലായനത്തിന് ശേഷവും മക്കക്കാർ വെച്ചുപുലർത്തിയ വിരോധത്തിന്റെ പ്രധാനപ്പെട്ട ഒരു തെളിവാണിത്.
തങ്ങളുടെ ആവശ്യങ്ങള്‍ മദീനയിലെ അന്‍സ്വാറുകള്‍ നിരസിച്ചെങ്കിലും രണ്ടാമതൊരു വഴി തെരഞ്ഞെടുത്തു. മദീനയില്‍ പ്രവാചകന്റെ ﷺ പ്രതിയോഗിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യിനും അയാളുടെ വിഗ്രഹാരാധകരായ സുഹൃത്തുക്കള്‍ക്കും അവര്‍ ഇങ്ങനെയൊരു അന്ത്യശാസനമയച്ചു: ‘ഓടിപ്പോന്ന ഞങ്ങളുടെ സഖാവിന് നിങ്ങള്‍ അഭയം കൊടുത്തിരിക്കുകയാണ്. ദൈവത്തില്‍ ആണയിട്ട് ഞങ്ങള്‍ പറയുകയാണ്, നിങ്ങള്‍ അവരെ തുരത്തുകയും പുറത്താക്കുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പോരാളികളെ കൊന്നൊടുക്കാനും സ്ത്രീകളെ കൈയേറാനും ഞങ്ങളങ്ങോട്ട് വരുന്നുണ്ട്.’
ഇത് മദീനയില്‍ അല്‍പം ആശങ്ക ഉയർത്തി. എങ്കിലും, അന്‍സ്വാറുകള്‍ പ്രവാചകനോ ﷺ ടൊപ്പം ഉറച്ചുനിന്നിരുന്നതിനാല്‍ മദീനക്കാരായ ഈ അമുസ്‌ലിംകള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നത് ആഭ്യന്തര പ്രശ്നങ്ങൾക്കേ വഴിയൊരുക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞു. അതിനാല്‍ കത്തിലെ അന്ത്യശാസനം മുഖവിലക്കെടുക്കാതെ മാറ്റിവെച്ചു. മദീനയിലെ അറബികളില്‍ പ്രതീക്ഷയില്ലെന്നു കണ്ട് അവിടത്തെ ജൂതന്മാരെ ഒപ്പം കൂട്ടാന്‍ പറ്റുമോ എന്ന ശ്രമത്തിലായി പിന്നെ മക്കക്കാര്‍. അതാണ് ബനുന്നദീറുകാരുമായുള്ള യുദ്ധത്തിന് വഴിവെച്ചത്.
ഈ സമയത്ത് മദീനക്കെതിരെ മക്കക്കാര്‍ ചില സാമ്പത്തിക നടപടികള്‍ സ്വീകരിച്ചിരുന്നു എന്നു മനസ്സിലാകുന്നുണ്ട്. അബൂനാഇല എന്നൊരാള്‍ തന്റെ വളര്‍ത്തു സഹോദരനായ കഅ്ബു ബ്‌നു അശ്‌റഫിനോട് പറയുന്ന കാര്യങ്ങളില്‍ ഇതേപ്പറ്റിയുള്ള ഒരു സൂചനയുണ്ട്. അബൂനാഇല പറഞ്ഞു: ‘ഈ മനുഷ്യന്‍ (പ്രവാചകന്‍) നമ്മുടെ നാട്ടിലേക്ക് വലിയൊരു ദൗര്‍ഭാഗ്യത്തെയാണ് കൂടെക്കൊണ്ടു വന്നിരിക്കുന്നത്. ഇപ്പോള്‍ അറേബ്യ മുഴുവന്‍ നമ്മുടെ ശത്രുക്കളായി. എല്ലാവരും നമുക്കെതിരാണ്. എല്ലാ വഴികളും തടയപ്പെട്ടിരിക്കുന്നു. നമ്മുടെ കുടുംബങ്ങള്‍ (പട്ടിണി കിടന്ന്) മരിക്കുകയാണ്. തിന്നാന്‍ നമ്മുടെ കൈവശം ഒന്നുമില്ല. ഭക്ഷണം കിട്ടണമെങ്കില്‍ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. ശത്രുപാളയത്തിലുള്ള അബൂനാഇല മനഃപൂര്‍വം അതിശയോക്തി കലര്‍ത്തിപ്പറയുകയാണെന്ന് തിരിച്ചറിയുമ്പോഴും മക്കക്കാര്‍ ഉയർത്തിയ സാമ്പത്തിക സമ്മര്‍ദം മദീനയില്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കാതെവയ്യ. കാരണം അറബ് മേഖലയില്‍ അക്കാലത്തെ അന്താരാഷ്ട്ര വ്യാപാര പാതകളൊക്കെ നിയന്ത്രിച്ചിരുന്നത് മക്കക്കാരായിരുന്നല്ലോ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
