Tweet 191

    Tweet 191
    December 22, 2022 • Thursday
    Post Header

    മദീനയില്‍ വെച്ച് നബി ﷺ തയ്യാറാക്കിയ അവകാശ പ്രഖ്യാപന ചാര്‍ട്ടർ ‘രേഖ’ (കിതാബ്) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനജീവിതത്തെ രൂപപ്പെടുത്താനുള്ള അധികാരം ഈ ചാര്‍ട്ടറിന് ഉണ്ടായിരുന്നതോടൊപ്പം തന്നെ, അത് എഴുതിവെക്കപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. പേന കൊണ്ടെഴുതാൻ പഠിപ്പിച്ച അല്ലാഹുവിനെ പരിചയപ്പെടുത്തിയ തിരുനബി ﷺ മനുഷ്യജീവിതത്തില്‍ പേനക്കും എഴുത്തിനുമുള്ള പ്രാധാന്യം പ്രായോഗികമായി അടയാളപ്പെടുത്തി. ഈ ചാര്‍ട്ടറില്‍ തന്നെ എട്ടു തവണ ‘സ്വഹീഫഃ’ അഥവാ കടലാസ്, രേഖ, എഴുതിവെക്കപ്പെട്ടത് എന്ന് സ്വയം പരിചയപ്പെടുത്തുന്നു. മൂസാ ഇബ്രാഹീം (അ) പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളെ ഖുര്‍ആന്‍ ഇതേ പദത്തിൽ പരാമർശിച്ചിട്ടുണ്ട്.
    അഞ്ച് ഉപ ഖാണ്ഡങ്ങളടക്കം അൻപത്തിരണ്ട് ഖണ്ഡികകൾ ഉൾകൊള്ളുന്ന ചാർട്ടർ നമുക്കൊന്ന് വായിച്ചു നോക്കാം.
    ഭാഗം ഒന്ന്.
    1. ഇത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദി ﷺ നും മക്കക്കാരായ മുസ്‌ലിംകൾക്കും യസ്‌രിബിലെ വിശ്വാസികൾക്കും അവരെ പിൻതുടരുന്നവർക്കും സഹകരിക്കുന്നവർക്കും സമരം ചെയ്യുന്നവർക്കും ബാധകമാകുന്ന മൂലപ്രമാണമാകുന്നു.
    2. ഉപരിസൂചിതരായ എല്ലാവരും ഒരേ സമൂഹത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടും.
    3. മക്കയിൽ നിന്നെത്തിയ ഖുറൈശികൾ അവർക്കിടയിൽ സംഭവിച്ചേക്കാവുന്ന കൊലപാതകം, അംഗഭംഗങ്ങൾ, ഇതര നഷ്ടങ്ങൾക്ക് നിലവിലുള്ള ആചാരാനുസാരം ‘ദിയ’ അഥവാ പ്രായശ്ചിത്തവും ‘ഫിദ’ അഥവാ മോചനദ്രവ്യവും നൽകേണ്ടതാണ്. തങ്ങളുടെ അധികാരത്തിൻ കീഴിലുള്ള കുറ്റവാളികളോടും തടവുകാരോടും നീതിപൂർവ്വവും ദയാ പുരസ്സരവും പെരുമാറേണ്ടതാണ്.
    4. ബനൂ ഔഫ് ഗോത്രക്കാർ അവർക്കിടയിൽ ഉണ്ടാകാവുന്ന ജീവഹാനി, അംഗഭംഗം മറ്റു നഷ്ടങ്ങൾ എന്നിവയ്ക്ക് നിലവിലുള്ള ആചാര പ്രകാരം ‘ദിയ’യും ‘ഫിദ’ യും നൽകേണ്ടതാണ്. അവരുടെ അധീനതയിൽ വരുന്ന കുറ്റവാളികളോടും തടവുകാരോടും നീതിപൂർവ്വവും ദയയോടെയും പെരുമാറേണ്ടതാണ്.
    5,6,7, 8,9,10,11 ക്രമപ്രകാരം ബനൂഹാരിസ്, ബനൂസൈദ, ബനൂജുഷാം, ബനൂനജ്ജാർ, ബനൂഅംറ്, ബനൂനബീത്, ബനൂഔസ് ഗോത്രക്കാർ അവർക്കിടയിൽ ഉണ്ടാകാവുന്ന ജീവഹാനി, അംഗഭംഗം, മറ്റു നഷ്ടങ്ങൾ എന്നിവയ്ക്ക് നിലവിലുള്ള ആചാര പ്രകാരം ‘ദിയ’യും ‘ഫിദ’യും നൽകേണ്ടതാണ്. അവരുടെ അധീനതയിൽ വരുന്ന കുറ്റവാളികളോടും തടവുകാരോടും നീതിപൂർവ്വവും ദയയോടെയും പെരുമാറേണ്ടതാണ്.
    1 2. മതിയായ മോചന ദ്രവ്യമോ പ്രായശ്ചിത്തമോ നൽകാതെ ആരെയും ഏറ്റെടുക്കാവുന്നതല്ല. നീതിയും ദയയും കൂടാതെ വ്യക്തികൾ പരസ്പരം പെരുമാറാവുന്നതല്ല.
    13. ഭക്തരായ വിശ്വാസികൾ അഴിമതി, അനീതി, പക, മറ്റു പാപങ്ങളോട് എതിരായിരിക്കും.
    14. ഒരു സത്യവിശ്വാസി ഒരു അവിശ്വാസിക്ക് വേണ്ടി മറ്റൊരു സത്യവിശ്വാസിയെ വധിക്കാൻ പാടുള്ളതല്ല. ഒരു സത്യവിശ്വാസിക്കെതിരെ ഒരു നിഷേധിയെ സഹായിക്കുവാൻ പാടില്ലാത്തതാകുന്നു.
    15. അല്ലാഹുവിന്റെ സംരക്ഷണം എല്ലാവരെയും വലയം ചെയ്തിരിക്കുന്നു. ഓരോരുത്തരും സ്വന്തത്തോടെന്നപോലെ തങ്ങളുടെ കൂട്ടുകാരോടും പെരുമാറേണ്ടതാണ്. വിശ്വാസികൾ ഏകോദര സഹോദരങ്ങളും പരസ്പരം സംരക്ഷണം നൽകേണ്ടവരുമാണ്.
    16. ഈ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുള്ള യഹൂദർക്ക് എല്ലാവിധ സമത്വവും സഹായവും നൽകേണ്ടതാണ്. എന്നാൽ യഹൂദർ സ്വയം നിയമലംഘനം നടത്തുവാനോ മറ്റുള്ളവർ അവരുടെ ശത്രുക്കളെ സഹായിക്കുവാനോ പാടുള്ളതല്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...