Tweet 187

    Tweet 187
    December 18, 2022 • Sunday
    Post Header

    മേൽ പറയപ്പെട്ടവയിൽ ബനൂസമുറയും ബനൂ മുദ്ലിജും പ്രസിദ്ധമായ ‘കിനാന’ ഗോത്രത്തിന്റെ ശാഖകളായിരുന്നു. ഹിജ്റ മൂന്നാം വർഷമായപ്പോഴേക്കും പ്രസ്തുത ഗോത്രങ്ങളിൽ നിന്ന് നിരവധിപേർ ഇസ്‌ലാമിലേക്ക് വന്നു. ജിആൽ ബിൻ സുറാഖ, അംറ് ബിൻ ഉമയ്യ:, അൽഖമ: ബിൻ മുജസ്വിസ്, ഉമയ്യ ബിൻ ഖുവൈലിദ് എന്നീ പ്രമുഖർ അതിൽ ഉൾപെടുന്നു. ബനൂ സമുറയുടെ ശാഖയായിരുന്നു ഗിഫാർഗോത്രം. പ്രമുഖ സ്വഹാബിയായ അബൂദർറിന്റെ ഗോത്രം. അദ്ദേഹവും സഹോദരങ്ങളായ ഉനൈസും അബൂറുഫ്മും ഗോത്രത്തിലെ പകുതിയോളം ആളുകളും ഹിജ്റക്ക് മുമ്പ് തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നു. ശേഷിക്കുന്ന ആളുകൾ ഹിജ്റക്ക് ശേഷം ഇസ്‌ലാമിലേക്ക് വന്നു.
    കിനാനയുടെ മറ്റൊരു ഉപഗോത്രമായ ജസീമ ഹിജ്റ എട്ടാം വർഷത്തോടെ പൂർണമായും ഇസ്‌ലാം അംഗീകരിച്ചു. ഹിജാസിൽ എല്ലായിടത്തും വേരുകൾ ഉണ്ടായിരുന്ന അസ്‌ലം, ഖുസാഅ, ബനുൽമുസ്തലഖ് എന്നീ ഗോത്രങ്ങൾ ഹിജ്റയുടെ മുമ്പ് തന്നെ ഇസ്‌ലാമിലേക്ക് വന്നു. മക്കാവിജയ വേളയിൽ ഖുസാഅ ഗോത്രത്തിന്റെ ശാഖകളായ ബനൂ അസ്‌ലമിൽ നിന്ന് നാനൂറ് പേരും ബനൂ കഅബിൽ നിന്ന് അഞ്ഞൂറ് പേരും ഇസ്‌ലാമിക പക്ഷത്ത് അണിചേർന്നു. മദീനയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ മറ്റു രണ്ട് പ്രമുഖ ഗോത്രങ്ങളായിരുന്ന മുസൈനയും ജുഹൈനയും അൻസ്വാരികളായ ഔസ്, ഖസ്റജ് ഗോത്രങ്ങളുമായി നേരത്തേ തന്നെ ഇടപഴകി ജീവിച്ചവരായിരുന്നു. അത് കൊണ്ട്തന്നെ ഇസ്ലാമിനെ അറിയാനും പ്രാരംഭകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിക്കാനും അവർക്ക് അവസരം ലഭിച്ചു. ഹിജ്‌റ രണ്ടാം വർഷം നടന്ന ബദ്ർ മുന്നേറ്റത്തിൽ ജുഹൈനയിൽ നിന്ന് അഞ്ചും മുസൈനയിൽ നിന്ന് ഒരാളും പങ്കെടുത്തു. അദീബ് ബിൻ അബീ സഗ്ബ, സംറ് ബിൻ അംറ്, ബസ് ബാസ് ബിൻ അംറ്, ആസ്വിം ബിൻ ഉമൈർ, വദീഅത് ബിൻ അംറ്, സിയാദ് ബിൻകഅബ് എന്നിവരായിരുന്നു ആ ധീര വ്യക്തിത്വങ്ങൾ. ഈ ഗോത്രങ്ങളിൽ നിന്ന് സംഘങ്ങളായി വന്ന് ഇസ്‌ലാം പുൽകിയ ചരിത്രമാണ് പലരും രേഖപ്പെടുത്തിയത്. മക്കാവിജയ വേളയിൽ എണ്ണൂറിനും ആയിരത്തിനും ഇടയിൽ ആളുകൾ സംബന്ധിച്ചു. അവരിൽ അൻപതിനും നൂറിനും ഇടയിൽ അശ്വഭടന്മാരും ഉണ്ടായിരുന്നു.
    മദീനയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ നിവസിച്ചിരുന്നവരായിരുന്നു അസ്ദ്, ശനൂബ് ഗോത്രക്കാർ. അവർ ഹിജ്റക്ക് മുമ്പ് തന്നെ മുത്ത് നബി ﷺ യെ അംഗീകരിച്ചു. ഇവരിൽ പ്രമുഖനായ സമാദ് ബിൻ സഅലബ ക്രിസ്താബ്ദം അറുനൂറ്റിപതിമൂന്നിൽ ഉംറ നിർവഹിക്കാനായി മക്കയിൽ എത്തി. അവിടെ വെച്ച് തിരുനബി ﷺ യെ പരിചയപ്പെട്ട് ഇസ്‌ലാം സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഇവർക്ക് ഇസ്ലാം ബോധ്യമായത്. ഇവരുടെ സഖ്യ ഗോത്രമായ ‘ബനൂദൗസ്’ ഇസ്‌ലാമിലേക്ക് വന്നത് ഇതിന്റെ തുടർച്ചയായിരുന്നു. ഹിജ്റ ഏഴാം വർഷത്തോടെ മക്കയിലെയും മദീനയിലേയും ദൗസ് ഗോത്രം മുഴുവനായും ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഗോത്ര പ്രമുഖനായ ത്വുഫൈലുബിനു അംറും മകൻ അംറും ഇസ്‌ലാമിലേക്ക് വന്നത് ഗോത്രക്കാർ കൂട്ടമായി വിശ്വാസം സ്വീകരിക്കാൻ ഒരു കാരണമായി. മുത്ത് നബി ﷺ യുടെ സന്തത സഹചാരിയും ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്ത സ്വഹാബിയുമായ അബൂഹുറൈറ (റ) ദൗസ് ഗോത്രക്കാരനാണ്. അബൂ റവാഹയും സഅദ് ബിൻ അബീസുബാബും പ്രസ്തുത ഗോത്രത്തിൽ നിന്നുള്ളവരാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...