Tweet 142

    Tweet 142
    November 3, 2022 • Thursday
    Post Header

    ഉണർന്നെഴുന്നേറ്റ മുത്ത് നബി ﷺ അബൂബക്കറി(റ)നോട് കാര്യമന്വേഷിച്ചു. പെരുവിരൽ അമർത്തിയടച്ച പൊത്തിനുള്ളിൽ നിന്ന് കൊത്ത് കൊള്ളുന്ന വിഷയം സിദ്ദീഖ്(റ) പറഞ്ഞു. കാലുയർത്തിയപ്പോൾ മാളത്തിൽ പാർത്തിരുന്ന പാമ്പായിരുന്നു കൊത്തിയത് എന്ന് മനസ്സിലായി. പ്രാണൻ പണയപ്പെടുത്തി കാത്തിരുന്ന കൂട്ടുകാരനെ മുത്ത് നബി ﷺ ആശ്വസിപ്പിച്ചു. അവിടുത്തെ തുപ്പുനീർ മുറിവിൽ പുരട്ടിക്കൊടുത്തു. സിദ്ദീഖി(റ)നാശ്വാസമായി. അദ്ദേഹത്തിന്റെ ഉടുവസ്ത്രത്തിന്റെ താഴ്ഭാഗം കീറിയത് ശ്രദ്ധയിൽ പെട്ട തിരുനബി ﷺ കാര്യം അന്വേഷിച്ചറിഞ്ഞു. ഗുഹാന്തരത്തിലെ മാളങ്ങൾ അടക്കാൻ കീറിയെടുത്തതാണെന്നറിഞ്ഞതിൽ പിന്നെ ആത്മമിത്രത്തിന് വേണ്ടി ഇരുകരങ്ങളുയർത്തി പ്രാർത്ഥിച്ചു. അല്ലാഹുവേ സ്വർഗ്ഗത്തിൽ എനിക്കു നൽകുന്ന അതേ പദവി എന്റെ സിദ്ദീഖി(റ)നും നൽകേണമേ.
    സിദ്ദീഖി(റ)ന്റെ വീട്ടിൽ അബ്ദുല്ലയും അസ്മാഉം ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിച്ചു. അബ്ദുല്ല വിവരങ്ങൾ ശേഖരിച്ച് ഗുഹയിലേക്കെത്തി. നേരം വെളുക്കും മുമ്പ് വീണ്ടും മലയിറങ്ങി മക്കയിലേക്കും. പുതിയ നീക്കങ്ങൾ നിരീക്ഷിക്കും. ആമിർബിൻ ഫുഹൈറ ആട് മേയ്ച്ച് ഗുഹാമുഖത്തെത്തും പാൽ കറന്ന് ചുടുകല്ലിട്ട് ചൂടാക്കി പാൽകുടിച്ച് പശിയടക്കും.
    മുത്തുനബി ﷺ യും സിദ്ദീഖും(റ) പുറപ്പെട്ടതറിഞ്ഞ സിദ്ദീഖി(റ)ന്റെ പിതാവ് മക്കളോട് ചോദിച്ചു അന്നദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. അബൂബക്കർ(റ) എല്ലാ സ്വത്തും എടുത്തിട്ടാണോ പോയത്? ബുദ്ധിമതിയായ അസ്മാഅ. പിതാമഹനോട് പറഞ്ഞു. ഇല്ല, നമുക്കാവശ്യമായ സംഖ്യ ഇവിടെ വച്ചിട്ടാണ് പോയത്. തുടർന്ന് സാധാരണ സിദ്ദീഖ്(റ) പണം വെക്കുന്ന പൊത്തിൽ ചരൽ കല്ല് പൊതിഞ്ഞ തുണിപ്പുറത്ത് കാഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ കൈകൊണ്ട് തപ്പിനോക്കിച്ചു സമാധാനിപ്പിച്ചു. യഥാർത്ഥത്തിൽ സിദ്ദീഖ്(റ) ഒരു സ്വത്തും വീട്ടിൽ കരുതിവച്ചിരുന്നില്ല. വൈകുന്നേരമായപ്പോൾ ഭക്ഷണം തയ്യാർ ചെയ്തു. അത് കെട്ടി കൊണ്ടു പോകാൻ ഒന്നും കാണാത്തതിനാൽ അവളുടെ സ്വന്തം ചേലയഴിച്ച് രണ്ട് കഷ്ണമാക്കി പട്ടകയൊരുക്കി, അത് കൊണ്ട് കെട്ടി. അതീവ രഹസ്യമായി സൗർ ഗുഹയിലേക്ക് നടന്നു. നടന്നു പോകുന്ന കാൽപാടുകൾ മറ്റാരും പിൻതുടരാതിരിക്കാൻ തിരിഞ്ഞു നിന്ന് ഇടക്കിടെ കാൽപാടുകൾ മായ്ച്ച് കളഞ്ഞു. ഗുഹാമുഖത്ത് ഭക്ഷണവുമായി നിൽക്കുന്ന സിദീഖി(റ)ന്റെ പുത്രി അസ്മാഇനെ നബി ﷺ ആശീർവദിച്ചു. കീറിയ അവളുടെ അരപ്പട്ടകണ്ടപ്പോൾ ‘ദാതുന്നിതാഖൈൻ’ അഥവാ ഇരട്ടപ്പട്ടക്കാരി എന്ന് വിളിച്ച് അനുഗ്രഹിച്ചു.
    ഖുറൈശികൾ പ്രവാചകനെ ﷺ ത്തേടി നാലുപാടും പരക്കം പാഞ്ഞു. അവസാനം അവർ ഈ ഗുഹയുടെ അടുത്തെത്തി. നോക്കിയാൽ കാണുന്ന ദൂരം. സൂക്ഷ്മമായി നോക്കിയാൽ അകത്താളുള്ളത് കണ്ടെത്താൻ പ്രയാസമില്ല. അന്നേരം നിസ്സാരമായ രണ്ട് കവചങ്ങൾ കൊണ്ട് അല്ലാഹു അവരുടെ ശ്രദ്ധതിരിച്ചു. ഒന്ന്, ഗുഹാമുഖത്ത് ചിലന്തിയൊരു വലയൊരുക്കി. രണ്ട്, അതിനടുത്ത് തന്നെ രണ്ട് കാട്ട് പ്രാവുകൾ മുട്ടയിട്ട് അടയിരുന്നു. അപ്പോൾ അവിടെയൊരു ചെടി മുളച്ച് ഇലവിടർത്തിയതായും ഒരു നിവേദനത്തിൽ വായിക്കാം. ഖുറൈശീയുവാക്കളിൽ ചിലർ നാൽപത് മീറ്റർ അകലെയെത്തി. ഗുഹാമുഖത്തേക്ക് നോക്കി. ചിലന്തിവലയും പ്രാവുകളെയും കണ്ട അവർ താഴ്’വാരത്ത് ചെന്ന് കൂട്ടുകാരോട് പറഞ്ഞു. അവിടെ ആരും ഇല്ല. ഒരു സാധ്യതയും കാണുന്നുമില്ല.
    ഗുഹാമുഖത്ത് നിന്ന് നിരീക്ഷിക്കുന്ന സമയത്ത് നബി ﷺ നിസ്കാരത്തിലായിരുന്നു. സിദ്ദീഖ്(റ) നെഞ്ചിടിപ്പോടെ കണ്ണുനട്ടിരുന്നു. എന്താണ് സംഭവിക്കുക എന്നറിയാതെ ഉള്ളു പിടഞ്ഞു. മുത്ത് നബി ﷺ ശാന്തമായി നിസ്കാരത്തിൽ തന്നെ തുടർന്നു. അതിനിടയിൽ ഉമയ്യത്ത് ബിൻ ഖലഫ് ഗുഹയുടെ മുകളിലെത്തി. താഴേക്ക് നോക്കിയാൽ അകത്തിരിക്കുന്നവരെ കാണാവുന്ന വിധത്തിലാണ് നിൽപ്പ്. സിദ്ദീഖി(റ)ന്റെ നെഞ്ച് കത്തി. എന്റെ മുത്ത് നബി ﷺ യെ എന്ന ചിന്തയാണ് സിദ്ദീഖി(റ)നെ അലട്ടിയത്. ഉടനെ നബി ﷺ ആശ്വസിപ്പിച്ചു. അല്ല സിദ്ദീഖേ(റ) അല്ലാഹുവിന്റെ സംരക്ഷണത്തിലുള്ള രണ്ടു പേരെ കുറിച്ച് എന്താണ് നിങ്ങളുടെ ഭാവം. മൂന്നാമനായി അല്ലാഹുവുള്ള രണ്ട് പേർ. ഉടനേ സ്വിദ്ദീഖ്(റ) പറഞ്ഞു. ഞാൻ എന്റെ സുരക്ഷയോർത്തല്ല അവിടുത്തെയോർത്താണ് ഭയപ്പെടുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...