
നേരം വെളുക്കാനായി. അവർ ആവേശത്തോടെ നോക്കി. ദൗത്യം നിർവഹിക്കാനുള്ള സമയം അടുത്തു എന്നവർ ഓരോരുത്തരും ഉള്ളിൽപ്പറഞ്ഞു. അപ്പോഴതാ പുതപ്പ് മാറ്റി ഉറങ്ങുന്നയാൾ പുറത്തേക്കു വരുന്നു. അവർ സൂക്ഷിച്ചു നോക്കി. അഹോ! കഷ്ടം! അത് അലി (റ)യാണല്ലോ? അലി (റ) അംഗസ്നാനത്തിനുള്ള വെള്ളമെടുത്തു പുറത്തു വന്നു. വീടുവളഞ്ഞവർ അമ്പരന്നു. കൂട്ടത്തിൽ ചിലർ പറഞ്ഞു, ആ ആഗതൻ പറഞ്ഞത് ശരിയായിരുന്നു. മുഹമ്മദ് നബി ﷺ കടന്നു പോയിരിക്കുന്നു. അലി (റ)യോടവർ ചോദിച്ചു. “ഇതെന്ത്! നീ ആൾമാറാട്ടം നടത്തുന്നുവോ ? നിൻ്റെ നേതാവിനിങ്ങനെയുള്ള ആൾമാറാട്ടം ഒന്നുമില്ലല്ലോ?
ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത് നിർവഹിച്ചതിന്റെ ആനന്ദത്തിൽ പിൽക്കാലത്ത് അലി (റ) ഇങ്ങനെ പാടി. “വഖയ്തു ബി നഫ്സീ ഖൈറ മൻ വത്വിഅസ്സറാ…..”
“ജീവൻ സമർപ്പിച്ചു കാത്തു ഞാൻ തിരുനബിയെ.
ഭൂവിൽ നടന്നവരിൽ ശ്രേഷ്ഠരാം ദൂതരെ.
കഅ്ബയെച്ചുറ്റിയ വിശുദ്ധരിൽ ശുദ്ധരാം,
ഹിജ്റിൽ നടന്ന മഹോന്നതരിലുന്നതർ.
വഞ്ചകർ പാർത്തു വളഞ്ഞു വധിക്കുവാൻ,
അവരുടെ ചതികളെത്തോൽപ്പിച്ചു അഹദവൻ
ഗുഹയിൽക്കഴിഞ്ഞു, നബി അല്ലാവിൻ കാവലിൽ
അവനേകും രക്ഷയിൽ ഭയമേതുമില്ലാതെ..”
ഖുറൈശികളുടെ ചതിപ്രയോഗം നടക്കാത്തതിൽ അവർ സ്വയം ചതിക്കപ്പെട്ടത് പോലെയായി. ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ട് ഖുർആനിലെ സൂറതുൽ ‘അൻഫാൽ ‘ മുപ്പതാം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം : “തങ്ങളെ നാടുകടത്തുകയോ തടവിലാക്കുകയോ വധിച്ചുകളയുകയോ ചെയ്യുന്നതിന് വേണ്ടി സത്യവിരോധികൾ കുതന്ത്രങ്ങൾ ആവിഷ്ക്കരിച്ച സദർഭം. അവർ സ്വന്തം തന്ത്രം രൂപപ്പെടുത്തുന്ന നേരത്ത് അല്ലാഹു അവന്റെ തന്ത്രങ്ങൾ പ്രയോഗിച്ചു. തന്ത്രങ്ങൾ പ്രയോഗിക്കുന്നവരിൽ ഏറ്റവും സമർഥൻ അല്ലാഹു തന്നെ”
പരിഭ്രാന്തരായ ഖുറൈശികൾ നബി ﷺ യെ പിന്തുടരാനുള്ള ഏത് മാർഗവും സ്വീകരിക്കാമെന്നായി. അവർ നാലുപാടും അന്വേഷിച്ചിറങ്ങി.
നബി ﷺ യും സിദ്ദീഖും (റ) സൗർ ഗുഹയുടെ അടുത്തെത്തി. സിദ്ദീഖ് (റ) പറഞ്ഞു. പ്രവാചകരെ ﷺ അൽപ്പനേരം അവിടുന്ന് പുറത്ത് നിൽക്കാമോ?ഞാനാദ്യം ഗുഹയുടെ അകത്ത് കടക്കാം. എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അത് ഞാൻ ഏറ്റുവാങ്ങാം. മുത്ത് നബി ﷺ യുടെ ഉത്തരം കാത്ത് നിൽക്കുന്നതിന് മുൻപ് സിദ്ദീഖ് (റ) ഗുഹയുടയുള്ളിൽ പ്രവേശിച്ചു. അകത്തളം നന്നായി പരിശോധിച്ചു. ശ്രദ്ധയിൽപ്പെട്ട ചെറിയ ചെറിയ ദ്വാരങ്ങളെല്ലാം ഉടുമുണ്ടിന്റെ അഗ്രം കീറിക്കീറിയെടുത്തു, ആ തുണിക്കഷണങ്ങൾക്കൊണ്ടടച്ചു. ശേഷിച്ച ഒരു പൊത്ത് സ്വന്തം കാല് കൊണ്ട് അമർത്തിയടച്ച് മുത്ത് നബി ﷺ ക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കി. ഗുഹാരത്തിലേക്ക് നബി ﷺ യെ സ്വാഗതം ചെയ്തു. തങ്ങൾ അകത്തേക്ക് കടന്നു. സിദ്ദീഖി (റ)ന്റെ മടിത്തട്ടിൽ അവിടുത്തെ ശിരസ്സുവച്ചു കിടന്നു. അങ്ങനെ ‘സിദ്ഖ്’ അഥവാ സത്യസന്ധതയുടെ പ്രതീകമായ പ്രവാചകനും ﷺ വിശ്വാസത്തിൻ്റെ നേർസാക്ഷിയായ ‘സിദ്ദീഖും(റ)’ സൗർ ഗുഹയിൽ വിശ്രമിച്ചുകൊണ്ടു നന്നു.
ഇബ്നു അബീശൈബയുടെ നിവേദനത്തിൽ ഇങ്ങനെയും കൂടിയുണ്ട്. ആദ്യം ഗുഹയിൽ കടന്ന സിദ്ദീഖി (റ)ൻ്റെ കൈയിൽ എന്തോ ഒന്നു തടഞ്ഞു. കൈയിൽ മുറിവുപറ്റി രക്തമൊലിക്കാൻ തുടങ്ങി. അവിടുന്നത് കാര്യമാക്കിയില്ല. കൈയിൽ നോക്കി ഇങ്ങനെ പാടിയത്രെ. “ഹൽ അൻതി ഇല്ലാ ഇസ്‌ബഉൻ ദമീതി…”
മുത്ത് നബി ﷺ യെ മടിത്തട്ടിൽക്കിടത്തി. അവിടുന്ന് മയങ്ങുന്നു എന്ന് ബോധ്യമായതിൽ സിദ്ദീഖി (റ)ന് ആശ്വാസമായി. അധികം വൈകിയില്ല പൊത്തിൽ അമർത്തിയടച്ച കാലിൽ എന്തോ കൊത്തുന്നു. സിദ്ദീഖ് (റ) കാലനക്കിയില്ല. എന്തെങ്കിലും ജീവി പുറത്തേക്ക് വന്നാൽ മുത്ത് നബി ﷺ ക്ക് പ്രയാസമാകുമോ? കാലിളകിയാൽ അവിടുത്തെ ഉറക്കിന് ഭംഗം വരുമോ? ഈ ആലോചനകൾ സിദ്ദീഖി (റ)നെ അലട്ടി. പക്ഷേ, കാലിലെ അതികഠിനമായ വേദന കിടിച്ചിറക്കുന്നതിടയിൽ സിദ്ദീഖി (റ)ൻ്റെ കണ്ണുനിറഞ്ഞു. അറിയാതെ കണ്ണുനീർ അടർന്ന് താഴേക്ക് വീണു…..
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم
