Tweet 129

    Tweet 129
    October 21, 2022 • Friday
    Post Header

    അടുത്ത വർഷം പവിത്ര മാസങ്ങളും ഹജ്ജ് കാലവും സമാഗതമായി. യസ്‌രിബിൽ നിന്ന് പന്ത്രണ്ടാളുകൾ മക്കയിലെത്തി. അഖബയിൽ വച്ച് നബി ﷺ യെ കണ്ടുമുട്ടി. സാധാരണയിൽ സ്ത്രീകൾ ഉടമ്പടി ചെയ്യുന്ന പ്രകാരം നബി ﷺ യുമായി ഉടമ്പടി ചെയ്തു. പുരുഷന്മാരോട് ഉടമ്പടി ചെയ്യുമ്പോൾ യുദ്ധ വേളയിലെ നിലപാടും ഉടമ്പടിയിൽ ഉൾകൊള്ളിക്കാറുണ്ട്. പക്ഷേ, ഈ സമയത്ത് യുദ്ധം നിയമമായിരുന്നില്ല.
    അസ്അദ് ബിൻ സുറാറ, ദക്’വാൻ ബിൻ അബ്ദു ഖൈസ്, ഉബാദത് ബിൻ സ്വാമിത്, അബ്ബാസ് ബിൻ ഉബാദത് ബിൻ നള്ല:, ഖുത്ബത് ബിൻ ആമിർ ബിൻ ഹദീദ:, ഉഖ്ബത് ബിൻ ആമിർ, ഔഫ് ബിൻ അൽ ഹാരിസ്, രിഫാഅ:, ഉവൈമിബിനു സാഇദ:, മാലിക് ബിൻ അത്തയിഹാൻ, മുഅവ്വിദ് ബിൻ അൽഹാരിസ്, യസീദ് ബിൻ സഅ്ലബ എന്നിവരാണ് പ്രസ്തുത സംഘത്തിലുണ്ടായിരുന്നത്. ഉടമ്പടിയുടെ ഉള്ളടക്കത്തെ കുറിച്ച് ഇബാദത് ബിൻ സാമിത് (റ) പറയുന്നതിങ്ങനെയാണ്. അല്ലാഹുവിൽ ആരെയും പങ്കുചേർക്കുകയില്ല. വ്യഭിചരിക്കുകയോ മോഷണം നടത്തുകയാ ഇല്ല. കുട്ടികളെ കൊല്ലുകയോ ആരുടെയും പേരിൽ ആരോപണം ഉന്നയിക്കുകയോ ഇല്ല. ബോധപൂർവ്വം പാപം ചെയ്യുകയില്ല. നന്മകൾ ചെയ്യുന്നതിൽ വീഴ്ച വരുത്തുകയില്ല. തുടങ്ങിയ കാര്യങ്ങളിൽ ഞങ്ങൾ നബി ﷺ യോട് ഉടമ്പടി ചെയ്തു. അവിടുന്ന് പറഞ്ഞു. ഇവയൊക്കെ പാലിക്കുന്ന പക്ഷം അല്ലാഹു അവർക്ക് പ്രതിഫലം നൽകും. അവന്റെ സ്വർഗ്ഗം അനുവദിക്കും. വീഴ്ച വരുത്തുന്നവരെ അല്ലാഹു ശിക്ഷിക്കുകയോ അവൻ മാപ്പു നൽകുകയോ ചെയ്യും.
    ഉടമ്പടി കഴിഞ്ഞ് പിരിഞ്ഞപ്പോൾ അവർക്ക് ഖുർആനും ഇസ്‌ലാമും പഠിപ്പിച്ചു കൊടുക്കാൻ വേണ്ടി മിസ്അബ് ബിൻ ഉമൈർ (റ) നെ ഒപ്പം അയച്ചുകൊടുത്തു. ഖുർആൻ പാരായണം ചെയ്യുന്ന ആൾ, ഓതിക്കൊടുക്കുന്ന ആൾ എന്നർത്ഥമുള്ള ഖാരിഅ അല്ലെങ്കിൽ മുഖ്’രിഅ എന്ന പേരിൽ മഹാനവർകൾ അറിയപ്പെട്ടു. മിസ്അബ് (റ) ന് മദീനയിൽ അഥിത്യം നൽകി സൗകര്യങ്ങൾ ഒരുക്കിയത് അസ്അദ് ബിൻ സുറാറ (റ) ആയിരുന്നു.
    അവർ രണ്ടു പേരും ആത്മമിത്രങ്ങളായി. ഒത്തു ചേർന്ന് ഇസ്ലാമിക പ്രചരണത്തിന്റെ ദൗത്യം ഏറ്റെടുത്തു. നാൾക്കുനാൾ ആളുകൾ ഇസ്‌ലാമിനെ അറിയാനും അംഗീകരിക്കാനും തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം അസ്അദ്(റ) മിസ്അബി(റ)നെയും കൂട്ടി പുറപ്പെട്ടു. യസ്‌രിബിലെ മുഖ്യരായ സഅദ് ബിൻ മുആദിനെയും ഉസൈദ് ബിൻ ഹുളൈറിനെയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു പുറപ്പാട്. കുറച്ചു മുസ്‌ലിംകളും ഒപ്പം കൂടി. സഅദ് ഇംറുൽ ഖൈസിന്റെ കുടുംബത്തിൽ പെട്ടയാളും അസ്അദി(റ)ന്റെ അമ്മായിയുടെ മകനുമായിരുന്നു. മുശ്’രിക്കുകളിലെ പ്രമുഖ നേതാക്കളും യസ്‌രിബിലെ പ്രമാണിമാരുമായ ഇവർ രണ്ടുപേരോടും അസ്അദ്(റ) സംസാരിക്കാൻ തുടങ്ങി. അപ്പോഴേക്കും സഅദ് ഉസൈദിനോട് പറഞ്ഞു. അതാ വന്നിരിക്കുന്നു രണ്ടാളുകൾ പുതിയ വാദവുമായി വന്ന് പാവങ്ങളെ പറ്റിക്കുകയാണവർ. അസ്അദ്(റ) എന്റെ കുടുംബക്കാരനായതിനാൽ എനിക്ക് തടയാൻ പ്രയാസമുണ്ട്. നിങ്ങൾ അവരോട് പോകാൻ പറയൂ. ഉസൈദ് ആയുധവുമേന്തി എഴുന്നേറ്റു. അസ്അദി(റ)നെയും മിസ്അബി(റ)നെയും അഭിമുഖീകരിച്ചു. അപ്പോഴേക്കും അസ്അദ്(റ) മിസ്അബി(റ)നോട് പറഞ്ഞു. ഇദ്ദേഹം ഇവിടുത്തെ ജനങ്ങളുടെ നേതാവാണ്. ഇദ്ദേഹത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ വിശ്വസിച്ചോളൂ. മിസ്അബ്(റ) പറഞ്ഞു അദ്ദേഹം ഒന്നിരുന്നു കിട്ടിയാൽ ഞാൻ സംസാരിച്ചോളാം. അപ്പോഴേക്കും ഉസൈദ് അക്ഷേപമുയർത്തി. നിങ്ങൾ രണ്ടാളും ഇവിടുത്തെ പാവങ്ങളെ ചൂഷണം ചെയ്യാൻ വന്നതല്ലേ? നിങ്ങൾക്ക് വല്ല ഏർപ്പാടുമുണ്ടെങ്കിൽ ഞങ്ങളെ ഒഴിവാക്കി നിങ്ങളത് നോക്കിക്കോളൂ. ഉടനെ മിസ്അബ്(റ) പറഞ്ഞു. നിങ്ങൾക്ക് ഞങ്ങളെയൊന്ന് കേട്ടുകൂടെ? കേൾക്കുന്നത് നിങ്ങൾക്ക് യോജിക്കാവുന്നതാണെങ്കിൽ അംഗീകരിക്കാം അല്ലെങ്കിൽ നിങ്ങൾ പ്രതിരോധിച്ചോളൂ. അതല്ലേ ശരി. ഉസൈദ് പറഞ്ഞു, അത് ന്യായമാണ്. അയാൾ കുന്തം നാട്ടിവെച്ചു. മിസ്അബി(റ)നെ കേൾക്കാൻ തുടങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...