Tweet 118

    Tweet 118
    October 10, 2022 • Monday
    Post Header

    മുത്ത് നബിﷺ മസ്ജിദുൽ അഖ്‌സയുടെ മുറ്റത്ത് പ്രത്യേക ശിലയുടെ ചാരെ നിന്നു. വാനലോകത്തേക്കുള്ള സവിശേഷമായ ഗോവണി ഹാജരാക്കപ്പെട്ടു. ആത്മാക്കൾ ഉന്നതങ്ങളിലേക്ക് കയറുന്ന പടവുകൾ. അത്രമേൽ മനോഹരമായ സൃഷ്ടി വേറെയുണ്ടോ എന്ന പോലെ സുന്ദരമായ വസ്തു. വലത്തും ഇടത്തും മലക്കുകൾ അകമ്പടി സേവിക്കുന്ന പവിഴങ്ങളാലുള്ള പടവുകൾ. നബി ﷺ ജിബ്‌രീലി(അ)നൊപ്പം ഉപരിലോകത്തേക്കുയർന്നു. ഭൗമാകാശത്തിന്റെ കവാടമെത്തി. ‘ഹഫള: കവാടം’ എന്നാണ് അത് വിളിക്കപ്പെടുന്നത്. ഇസ്മാഈൽ എന്ന് നാമമുള്ള മലക്കാണ് പാറാവ് നിൽക്കുന്നത്. ജിബ്‌രീൽ(അ) വാനകവാടം തുറക്കാൻ ആവശ്യപ്പെട്ടു. ആരാണ് ? ചോദ്യം വന്നു. ജിബ്‌രീൽ(അ) പറഞ്ഞു ഞാൻ ജിബ്‌രീൽ(അ). ഒപ്പമാരാണ്? മുഹമ്മദ് ﷺ ആണ്, ജിബ്‌രീൽ(അ) പ്രതികരിച്ചു. ഓ അവിടുത്തേക്ക് നിയോഗിക്കപ്പെട്ടു അല്ലേ? അതെ, വീണ്ടും ഉത്തരം നൽകി. മംഗളം.. സ്വാഗതം.. എത്ര ശ്രേഷ്ഠതയുള്ള സഹോദരൻ! എത്ര ഉത്തമനായ പ്രതിനിധി! ആഗതർ എത്ര ഉന്നതർ! കവാടം തുറക്കപ്പെട്ടു. ആകാശത്തിന്റെ ഒന്നാം വിതാനത്തിലേക്കെത്തിയപ്പോൾ അതായിരിക്കുന്നു ആദം(അ). ആദ്യം സൃഷ്ടിക്കപ്പെട്ട അതേ രൂപത്തിലാണിരിപ്പ്. മഹാനവർകളുടെ മുമ്പിൽ വിശ്വാസികളുടെ പവിത്രാത്മാക്കൾ പ്രദർശിപ്പിക്കപ്പെടുന്നു. അപ്പോൾ അവരെ ‘ഇല്ലിയ്യീൻ’ എന്ന ഇടത്തിലേക്ക് അയക്കാൻ പറയുന്നു. അവിശ്വാസികളുടെയും മറ്റും മ്ലേഛാത്മാക്കളെയും പ്രദർശിപ്പിക്കപ്പെടുന്നു. അപ്പോൾ ആദം നബി(അ) പറയും. ചീത്ത ആത്മാവ് ഇതിനെ സിജ്ജിയ്യീനിലേക്കയക്കൂ. അവിടുത്തെ വലതുഭാഗത്ത് ഒരു സംഘമുണ്ട്. അവരുടെ കവാടത്തിൽ നിന്ന് സുഗന്ധം വരുന്നു. ഇടതുഭാഗത്ത് ഒരു സംഘമുണ്ട് അവിടുത്തെ വാതിലിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. അവിടുന്ന് വലത്തോട്ട് നോക്കി ചിരിച്ച് സന്തോഷിക്കുകയും ഇടത്തോട് നോക്കി ദുഃഖിച്ച് കരയുകയും ചെയ്യുന്നു.
    മുത്ത് നബി ﷺ ആദം നബി(അ)ക്ക് സലാം ചൊല്ലി. അവിടുന്ന് സലാം മടക്കി. സദ്’വൃത്തനായ മകന് സ്വാഗതം. സദ്’വൃത്തരായ നബിക്ക് സ്വാഗതം. നബി ﷺ ജിബ്‌രീലി(അ)നോട് ചോദിച്ചു ഇതാരാണ്. മലക്ക് പറഞ്ഞു ഇതാണ് അവിടുത്തെ പിതാവ് ആദം. അവിടുത്തെ വലതുഭാഗത്ത് കാണുന്നത്. സ്വർഗ്ഗത്തിലേക്കുള്ള കവാടമാണ്. അതിലൂടെ കടക്കുന്ന സന്താനങ്ങളെ കാണുമ്പോൾ അവിടുന്ന് സന്തോഷിക്കും. ഇടതുഭാഗത്ത് കാണുന്നത് നരക വാതിൽ. അതിലൂടെ പ്രവേശിക്കുന്ന മനുഷ്യരെ കാണുമ്പോൾ അവിടുന്ന് ദുഃഖിക്കും.
    പിന്നീട് മുത്ത് നബി ﷺ പതുക്കെ മുന്നോട്ട് നീങ്ങി. അതാ കുറേ തീൻമേശകൾ. അതിൻമേൽ നല്ല മാംസം വിളമ്പി വച്ചിട്ടുണ്ട്. പക്ഷേ അതിനടുത്ത് ആരും തന്നെയില്ല. അടുത്ത കുറേ മേശകളുടെ മേൽ ചീത്ത മാംസം വച്ചിരിക്കുന്നു. അവിടെ കുറേ ആളുകൾ ഇരുന്ന് ഭക്ഷിക്കുന്നു. നബി ﷺ ചോദിച്ചു ഇവരാരാണ്? ജിബ്‌രീൽ(അ) പറഞ്ഞു, അവിടുത്തെ സമുദായത്തിൽ നിന്ന് അനുവദിക്കപ്പെട്ടതിനെ ഉപേക്ഷിച്ച് നിഷിദ്ധമായതിനെ സ്വീകരിച്ചവരാണവർ. വേറൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. ഒരു തളികയിൽ നല്ല ഭംഗിയുള്ള പൊരിച്ച മാംസം വച്ചിരിക്കുന്നു. മറ്റൊരു ഭാഗത്ത് ശവം കിടക്കുന്നു. നല്ല ഭക്ഷണം ഒഴിവാക്കി ഈ ശവം കഴിക്കുന്ന ഒരു കൂട്ടർ. ഇതാരാണെന്ന ചോദ്യത്തിന് മലക്ക് പറഞ്ഞ മറുപടി. അനുവദിക്കപ്പെട്ട ഇണകൾക്ക് പകരം നിഷിദ്ധമാക്കപ്പെട്ടവരുമായി ശയിച്ച വ്യഭിചാരികൾ എന്നാണ്.
    തുടർന്ന് മുത്ത് നബിﷺ അൽപം മുന്നോട്ട് നീങ്ങി. അവിടെ ഒരു വിഭാഗം ആളുകൾ. അവരുടെ വയറുകൾ വലിയ വീടുകൾ പോലെ. ആമാശയത്തിലെ സർപ്പങ്ങളെ പുറത്ത് നിന്ന് തെളിഞ്ഞു കാണാം. അവർ എഴുന്നേൽക്കാൻ ഒരുങ്ങുമ്പോഴേക്കും വീണുപോകുന്നു. ഈ വിഭാഗം പലിശ ഭോജിച്ചിരുന്നവരാണെന്ന് ജിബ്‌രീൽ(അ) വിശദീകരണം നൽകി. യതീമുകളുടെ സ്വത്ത് അപഹരിച്ചവർ, പെൺകുട്ടികളെ കുഴിച്ചു മൂടിയവർ, ഏഷണിയും പരദൂഷണവുമായി നടന്നവർ തുടങ്ങി തെറ്റുകൾ ചെയ്തവർ അനുഭവിക്കുന്ന മോശപ്പെട്ട ശിക്ഷകളും പ്രദർശിപ്പിക്കപ്പെട്ടു. ഓരോ വിഭാഗത്തെ കുറിച്ചും ജിബ്‌രീൽ(അ) വിശദീകരിച്ചു കൊടുത്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...