
തിരുനബിﷺ അവിടുത്തെ കേശങ്ങളിൽ നിറം പുരട്ടിയിരുന്നോ? അഥവാ മൈലാഞ്ചി പുരട്ടിയിരുന്നോ? എന്ന് അന്വേഷിക്കുന്ന, അത് സംബന്ധമായ നിവേദനങ്ങൾ വായിക്കുന്ന ഒരു അധ്യായമാണിത്. മൈലാഞ്ചി, കത്മ് എന്നീ ചെടികൾ ഉപയോഗിച്ചുകൊണ്ടാണ് തിരുനബിﷺ കേശങ്ങളിൽ നിറം പുരട്ടിയിരുന്നത്. അബൂ റംസാ(റ) എന്ന സ്വഹാബി പറയുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെല്ലുമ്പോൾ അവിടുന്ന് മൈലാഞ്ചി കൊണ്ട് കേശങ്ങളിൽ നിറം പുരട്ടിയിരുന്നു. താടിയിൽ മഞ്ഞനിറം പുരട്ടിയിരുന്നു എന്ന പ്രയോഗവും ഇതേ നിവേദനത്തിൽ തന്നെ കാണാം.
യഅ്ഖൂബ് ബിൻ സുഫ്യാൻ(റ) പറയുന്നു. തിരുനബിﷺ വർസ് ചെടി കൊണ്ട് താടി ചുവപ്പിച്ചിരുന്നു.
ഇമാം അഹ്മദും(റ) ബുഖാരി(റ)യും ഉദ്ധരിക്കുന്നു. ഉസ്മാൻ ബിൻ അബ്ദുല്ലാഹ് ബിൻ മൗഹബ്(റ) പറയുന്നു. എന്റെ വീട്ടുകാർ ഒരു പാത്രത്തിൽ വെള്ളവും തന്ന് എന്നെ ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് അയച്ചു. തിരുനബിﷺയുടെ വിശുദ്ധ കേശങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു വെള്ളി മണിപാത്രമെടുത്തു. ജനങ്ങൾക്ക് കണ്ണേറോ മറ്റോ സംഭവിച്ചാൽ അവർ മഹതിയുടെ അടുത്തേക്ക് വരുമായിരുന്നു. എന്നിട്ട് ആ പാത്രത്തിലുള്ള തിരുകേശം വെള്ളത്തിൽ മുക്കി, വെള്ളം കുലുക്കി അത് ഉപയോഗിക്കുമായിരുന്നു. അപ്പോൾ ആ മണിപാത്രത്തിലേക്ക് ഞാനൊന്നു നോക്കി. തിരുനബിﷺയുടെ ചുവന്ന നിറമുള്ള കേശമാണ് കണ്ടത്.
തിരുനബിﷺയുടെ കേശങ്ങളിൽ നിറം പുരട്ടിയിരുന്നു എന്നതിന് തെളിവായിട്ടാണ് ഈ ഹദീസ് വായിക്കുന്നത്.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന വേറിട്ട ഒരു നിവേദനം കൂടി നമുക്ക് വായിക്കാം. അബ്ദുല്ലാഹിബ്നു സൈദ് ബിൻ അബ്ദി റബ്ബഹ്(റ) പറയുന്നു. ബലിപെരുന്നാൾ സമയത്ത് തിരുനബിﷺ മൃഗങ്ങളെ അറുക്കുന്ന സ്ഥലത്ത് വന്നു. ഖുറൈശികളിൽ നിന്നുള്ള ഒരാളും തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. ബലി മൃഗത്തിൽ നിന്നുള്ള വിഹിതം അവിടുത്തേക്കോ കൂടെയുള്ള ആൾക്കോ ലഭിച്ചില്ല. തിരുനബിﷺയുടെ ശിരസ്സിലെ മുടികൾ നീക്കി. അവിടുത്തെ വസ്ത്രത്തിലേക്ക് തന്നെയായിരുന്നു മുടികൾ ശേഖരിച്ചത്. എന്നിട്ട് അടുത്തുള്ള ആൾക്ക് നൽകുകയും അദ്ദേഹം ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. നഖം മുറിച്ചപ്പോഴും അപ്രകാരം തന്നെ നിർവഹിച്ചു. നമ്മുടെ അടുക്കലുള്ള തിരുകേശങ്ങൾ മൈലാഞ്ചി കൊണ്ടോ കത്മ് കൊണ്ടോ നിറം പുരട്ടിയതാണ്.
തിരുനബിﷺയുടെ കേശങ്ങളിൽ മൈലാഞ്ചി ഇട്ടിരുന്നോ? എന്ന ചോദ്യത്തിന് അതെ എന്ന മറുപടിയാണ് അബ്ദുല്ലാഹിബിന് ബുറൈദ(റ) പറഞ്ഞത്.
തിരുനബിﷺയുടെ വിശുദ്ധ കേശങ്ങളോട് സ്വഹാബികൾ പെരുമാറിയത് എങ്ങനെയെന്നും അനുഗ്രഹം പ്രതീക്ഷിച്ചു കരുതിവെക്കാൻ മാത്രമുള്ളതാണെന്ന് അവർ മനസ്സിലാക്കിയിരുന്നുവെന്നും പ്രവാചകൻﷺ സമ്മതപൂർവ്വം അവർക്ക് കേശങ്ങൾ കൈമാറിയെന്നുമൊക്കെയാണല്ലോ നാം ഈ നിവേദനങ്ങളിൽ വായിച്ചത്.
തിരുനബിﷺ ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ വേണ്ടി തലമുണ്ടനം ചെയ്തപ്പോൾ വിശുദ്ധ കേശങ്ങൾ സ്വഹാബികൾക്ക് കൈമാറുകയും വിതരണം ചെയ്യാൻ അനുമതി കൊടുക്കുകയും ചെയ്തത് സ്വീകാര്യയോഗ്യമായ പരമ്പരകളിലൂടെ നാം വായിച്ചു പോയിട്ടുണ്ട്. പ്രവാചകരുﷺടെ തിരുശേഷിപ്പുകളെ ആദരവോടെ കാണുകയും മഹത്വം പ്രതീക്ഷിച്ചു കരുതി വെക്കുകയും ചെയ്യുന്നത് സ്വഹാബികളിൽ തന്നെ ഉണ്ടായിരുന്ന നടപടിയാണ്.
പവിത്രമായ ഓർമ്മകൾക്ക് മൂല്യവും സ്നേഹവുമുണ്ട് എന്ന് പറയാൻ പ്രമാണങ്ങളുടെയൊന്നും ആവശ്യമില്ല. സ്നേഹവും ആദരവും അടുപ്പവും എന്താണെന്നറിയുന്ന ഒരു മാനുഷികമായ മാനസികാവസ്ഥ മതി. അനുഗ്രഹവും പുണ്യവും പ്രതീക്ഷിച്ചു കരുതിവെക്കുക എന്നതിന് തിരുനബിﷺയുടെ സാന്നിധ്യത്തിൽ സ്വഹാബികൾ സ്വീകരിച്ച നടപടിയും മതി. ഓർമ്മയ്ക്കും അനുരാഗത്തിനുമുള്ള പഠനമാനങ്ങൾ കർമ്മങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമുള്ളതിനേക്കാൾ കൂടുതൽ വിശാലമാണ്. ഇതൊക്കെ ചേർത്തുവച്ചു കൊണ്ടാണല്ലോ നാം ഈ ചരിത്രം വായിച്ചു പോകേണ്ടത്.
