Tweet 89

    Tweet 89
    September 11, 2022 • Sunday
    Post Header

    താഴ്‌വരയിലെ ജീവിതം ദുസ്സഹമായി. പക്ഷേ, ഒരു വിശ്വാസിയും മാറിച്ചിന്തിച്ചില്ല. സഹിഷ്ണുതയോടെ അതിജീവിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം മുത്ത് നബി ﷺ അബൂത്വാലിബിനെ വിളിച്ചു. എന്നിട്ടു പറഞ്ഞു, “അല്ലയോ പിതൃസഹോദരാ, ഖുറൈശികൾ നമുക്കെതിരെ തയ്യാറാക്കി കഅ്ബയുടെയുള്ളിൽ സൂക്ഷിക്കുന്ന കരാർ പത്രം ചിതലരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമം ഒഴികെയുള്ള ഭാഗങ്ങൾ മുഴുവൻ നശിച്ചിരിക്കുന്നു “. അബൂത്വാലിബ് ചോദിച്ചു; “അല്ലാഹുവാണോ മോനേ, ഇതറിയിച്ചത്?” “അതെ “.
    “ശരി, മോനെ ആരും മറികടക്കുകയില്ല”.

    അബൂത്വാലിബ് ഒരു സംഘത്തോടൊപ്പം ഖുറൈശികളെ സമീപിച്ചു. അവർ വിചാരിച്ചു ഉപരോധത്തിൽ നിസ്സഹായരായ ജനങ്ങൾ മുഹമ്മദ് ﷺ യെ ഖുറൈശികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിച്ചു വരികയാണെന്ന്. അബൂത്വാലിബ് സംസാരിക്കാൻ തുടങ്ങി : “നമുക്കിടയിൽ സംഭവിച്ചതൊക്കെ സംഭവിച്ചു. ഇനിയത് വിശദീകരിക്കുന്നില്ല. നമുക്കെതിരെ എഴുതിയ കരാർ ഒന്നെടുക്കൂ. നമുക്കിടയിലുള്ള പ്രശ്നത്തിന് നമുക്ക് പരിഹാരം കണ്ടെത്താം “. ചിതലരിച്ച കാര്യം മുൻകൂട്ടിപ്പറഞ്ഞാൽ അവർ എന്തെങ്കിലും കൃത്രിമം ചെയ്തേക്കുമോ എന്ന് ഭയന്ന് കൊണ്ടാണ് അബൂത്വാലിബ് ഇങ്ങനെ പറഞ്ഞത്.

    ഖുറൈശികൾ കഅ്ബയുടെ ഉള്ളിൽ നിന്ന് കരാർ അടക്കം ചെയ്ത പേടകം സദസ്സിൽ ഹാജരാക്കി. എന്നിട്ട് സംസാരിക്കാൻ തുടങ്ങി. “നിങ്ങൾ പുതുതായി സ്വീകരിച്ച ആശയത്തിൽ നിന്ന് മടങ്ങാനുള്ള സമയമാണിത് “. അബൂത്വാലിബ് ഇടപെട്ടു. “ഞാൻ നമുക്കിടയിൽ മധ്യസ്ഥതയ്ക്കുള്ള ഒരു അഭിപ്രായവുമായിട്ടാണ് വന്നിട്ടുള്ളത്. എന്റെ സഹോദര പുത്രൻ പറയുന്നു, അവിടുന്ന് കളവ് പറയാറില്ലല്ലോ? നിങ്ങൾ നമുക്കെതിരെ അക്രമപരമായി എഴുതിയുണ്ടാക്കിയ കരാർപത്രത്തിലേക്ക് അല്ലാഹു ചിതലുകളെ അയച്ചിരിക്കുന്നു. നിങ്ങളെഴുതിയ പത്രത്തിലെ ‘അല്ലാഹു’ എന്ന പദമൊഴികെ എല്ലാം ചിതലുകൾ ഭക്ഷിച്ചിരിക്കുന്നു. പ്രവാചകൻ ﷺ പറഞ്ഞ ഇക്കാര്യം സത്യമാണെങ്കിൽ ഒരിക്കലും മുഹമ്മദ് നബി ﷺ യെ നിങ്ങൾക്ക് വിട്ടു തരില്ല. സത്യമല്ലെങ്കിൽ നിങ്ങൾക്ക് വിട്ടു തരാം. ഇതോടെ നമ്മുടെയിടയിൽ തീരുമാനമാക്കാം “.
    അവർ അത് സമ്മതിച്ചു. കാരണം, മൂന്ന് വർഷങ്ങൾക്ക് മുമ്പ് എഴുതിത്തയ്യാറാക്കി കഅ്ബയിൽ സൂക്ഷിച്ച കരാർ പത്രം യാതൊരുവിധേനയും നബി ﷺ ക്ക് കാണാനോ അതിനെ സംബന്ധിച്ചറിയാനോ ഒരു വഴിയും ഉണ്ടായിരുന്നില്ല. ആവേശപൂർവം അവർ പേടകം തുറന്നു. എന്തൊരദ്ഭുതം! അതാ പ്രവാചകൻ ﷺ പറഞ്ഞത് പ്രകാരം തന്നെ. അബൂത്വാലിബ് അറിയിച്ച കാര്യം സത്യമായിപ്പുലർന്നിരിക്കുന്നു.

    യഥാർഥത്തിൽ കാര്യബോധമുള്ളവർ അതുൾകൊള്ളേണ്ടതാണ്. പക്ഷേ, ഇരുട്ടിന്റെ കൂട്ടുകാർക്ക് അവരുടെ പക ഒടുങ്ങുകില്ല. അവർ പുതിയ ആരോപണം പുറത്തെടുത്തു. അവർ അബൂത്വാലിബിനോട് പറഞ്ഞു. “ഇത് നിങ്ങളുടെ സഹോദര പുത്രന്റെ മാരണമാണ് “.

    ഉടനെ അബൂത്വാലിബ് ചോദിച്ചു. “സത്യവും അസത്യവും വേർതിരിഞ്ഞതിൽപ്പിന്നെ നിങ്ങൾ എന്ത് ന്യായത്തിലാണ് ഞങ്ങളെ ഉപരോധിക്കുക? നിങ്ങളല്ലേ യഥാർഥത്തിൽ അക്രമവും അനീതിയും ചെയ്യുന്നത് ?” തുടർന്ന് അബൂത്വാലിബും ഒപ്പമുള്ളവരും കഅ്ബയുടെ കിസ്’വയുടെ ഉള്ളിലേക്ക് കടന്നു നിന്നു. ശേഷം പ്രാർഥിച്ചു, “അല്ലാഹുവേ.. ഞങ്ങളെ ഉപരോധിക്കുകയും അക്രമിക്കുകയും ബന്ധം മുറിക്കുകയും ചെയ്തവർക്കെതിരേ ഞങ്ങളെ നീ സഹായിക്കേണമേ!” എന്നിട്ടവർ താഴ്‌വരയിലേക്ക് മടങ്ങി.

    തീക്ഷ്ണമായ ഉപരോധത്തിന്റെ നാളുകൾ അവസാനിച്ചു. പക്ഷേ, പരീക്ഷണങ്ങൾ അവസാനിച്ചില്ല.
    ഇതിനിടയിൽ എത്യോപ്യയിൽ എത്തിയ വിശ്വാസികൾക്ക് ഒരു വാർത്തയെത്തി. മക്കയിലെ രംഗം ശാന്തമായി. ചില പ്രമുഖർ ഇസ്‌ലാം ആശ്ലേഷിച്ചിരിക്കുന്നു. കുറച്ചാളുകൾ ഈ വാർത്തയറിഞ്ഞ് മക്കയിലേക്ക് തന്നെ തിരിച്ചു. മക്കയിലെത്താൻ ഒരു മണിക്കൂർ വഴിദൂരം മാത്രമേ ബാക്കിയുള്ളൂ. അവിടെ വച്ച് കിനാന ഗോത്രത്തിലെ ഒരു യാത്രാസംഘത്തെ കണ്ടുമുട്ടി. അവരോട് മക്കയിലെ വിവരങ്ങൾ അന്വേഷിച്ചു. അവരിൽ നിന്ന് നിജസ്ഥിതി മനസ്സിലാക്കി. ഖുറൈശികൾ ശത്രുതയിൽത്തന്നെ മുന്നോട്ട് പോവുകയാണ്. മക്കയിൽ വിശ്വാസികളുടെ ജീവിതം ഇപ്പോഴും പ്രയാസത്തിലാണ്. മക്കയുടെ സമീപത്ത് തിരിച്ചെത്തിയവർ ആശങ്കയിലായി. ചിലർ മക്കയിലെ ചിലരുടെ അഭയം സ്വീകരിച്ച് മക്കയിലേക്ക് കടന്നു. ചിലർ രഹസ്യമായി കുടുംബങ്ങളിലെത്തി. ഇബ്നു മസ്ഊദ് (റ) എത്യോപ്യയിലേക്ക് തന്നെ മടങ്ങി. ഉസ്മാൻ ബിൻ മള്ഗൂൻ(റ) വലീദ് ബിൻ മുഗീറയുടെ ജാമ്യത്തിൽ മക്കയിൽ നിന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...