
തിരുനബിﷺയുടെ പാനീയങ്ങളെ കുറിച്ചുള്ള വർത്തമാനങ്ങളാണ് ഇനി നമുക്ക് പങ്കുവെക്കാനുള്ളത്. ഇമാം അഹ്മദും(റ) മറ്റും മഹതി ആഇശ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. “ബുയൂതുസ്സുഖ്’യ”യിൽ നിന്ന് നബിﷺക്ക് വെള്ളം ശേഖരിച്ചു കൊണ്ടുവരുമായിരുന്നു.
മദീനയിൽ നിന്ന് രണ്ടുദിവസത്തെ വഴി ദൂരമുള്ള സ്ഥലത്തെ ഒരു അരുവിയായിരുന്നു ഇത് എന്ന് ഖുതായ്‌ബ(റ) ഇതിന് വിശദീകരണം നൽകി. രുചികരമായ നല്ല കുടിവെള്ളമായിരുന്നു ഇവിടെനിന്ന് ശേഖരിച്ചിരുന്നത്.
ജഅ്ഫർ ബിൻ മുഹമ്മദ്(റ) പറഞ്ഞു. ഗർസ് കിണറ്റിൽ നിന്ന് തിരുനബിﷺക്ക് വേണ്ടി വെള്ളം ശേഖരിച്ചു കൊണ്ടു വരുമായിരുന്നു. തിരുനബിﷺ ലോകത്തോട് വിട പറഞ്ഞപ്പോൾ ശരീരം കുളിപ്പിച്ചതും ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചുകൊണ്ടാണ്. മദീനയിൽ തന്നെയുള്ള ഒരു കിണറാണിത്.
ഇബ്നു സഅദ്(റ), മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) എന്നിവരും നിവേദനം ചെയ്യുന്നു. അബൂ റാഫിഇ(റ)ന്റെ ഭാര്യ സൽമ(റ) പറഞ്ഞു. തിരുനബിﷺ അബൂ അയ്യൂബ്(റ) എന്നവരുടെ വീട്ടിൽ താമസിച്ചപ്പോൾ അനസി(റ)ന്റെ പിതാവ് മാലിക് ബിൻ നള്റി(റ)ന്റെ കിണറ്റിൽ നിന്നാണ് രുചികരമായ വെള്ളം കൊണ്ടുവന്നിരുന്നത്. അസ്മാഇ(റ)ന്റെ മക്കളായ അനസ്, ഹിന്ദ്, ജാരിയ എന്നിവരാണ് തിരുനബിﷺയുടെ പത്നിമാരുടെ വീടുകളിലേക്ക് ബുയൂത്തുസ്സുഖ്യയിൽ നിന്ന് വെള്ളം എത്തിച്ചു കൊടുത്തിരുന്നത്. തിരുനബിﷺയുടെ പരിചാരകനായ റബാഹ് അൽ അസ്‌വദ്(റ) ഗർസ് കിണറിൽ നിന്നും ബുയൂത്തുസ്സുഖ്’യയിൽ നിന്നും ഒന്നിടവിട്ട് വെള്ളം കൊണ്ടുവന്നു കൊടുക്കുമായിരുന്നു.
ഹൈസം ബിൻ നസ്ർ ബിൻ റുഹും(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് സേവനം ചെയ്യുകയും പാവപ്പെട്ടവരോടൊപ്പം നബിﷺയുടെ കവാടത്തിൽ കഴിഞ്ഞു കൂടുകയും ചെയ്തു. അബുൽ ഹൈസം ബിൻ അത്തയിഹാനിന്റെ ‘ജാസിം’ കിണറ്റിൽ നിന്ന് തിരുനബിﷺക്ക് വെള്ളം എത്തിച്ചു കൊടുക്കുമായിരുന്നു. പ്രസ്തുത കിണറ്റിൽ നല്ല വെള്ളമായിരുന്നു.
അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. ജനങ്ങൾ ശുദ്ധി വരുത്തുകയും ജലവിനിയോഗം നടത്തുകയും ചെയ്യുന്ന സ്ഥലത്തുനിന്നും നബിﷺയും വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുമായിരുന്നു. വിശ്വാസികളുടെ കര വ്യവഹാരത്തിന്റെ അനുഗ്രഹവും മറ്റും പ്രതീക്ഷിക്കുകയും ആ വെള്ളത്തിൽ നിന്ന് കുടിക്കുകയും ചെയ്തിരുന്നു.
മക്കയും മദീനയും പരിസരപ്രദേശങ്ങളും മരുഭൂമിയിലെ മറ്റു ഇടങ്ങളും പൊതുവേ ചുരുക്കം ചില ജലസ്രോതസ്സുകളിൽ നിന്നാണ് നിത്യോപയോഗത്തിനുള്ള വെള്ളം സ്വീകരിച്ചിരുന്നത്. അന്ന് ലഭിക്കുന്ന എല്ലാ കിണറുകളിലെയും വെള്ളം പാനയോഗ്യമോ പാചകയോഗ്യമോ ആയിരുന്നില്ല. കുടിക്കാൻ പറ്റുന്ന വെള്ളമുള്ള കിണറുകൾ പ്രസ്തുത കാര്യങ്ങൾക്ക് വേണ്ടി ഒരുപാട് ആളുകൾ ഉപയോഗപ്പെടുത്തുന്നതായിരുന്നു.
കിണറുകൾ ദുർലഭമായതുകൊണ്ടുതന്നെ ഉള്ള കിണറുകൾക്ക് വലിയ പ്രാധാന്യവും പരിഗണനയുമായിരുന്നു. പലസ്ഥലങ്ങളും കിണറുകളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. നബിﷺയുടെ കാലത്തെ കിണറുകളെ കുറിച്ച് തന്നെ സ്വതന്ത്രമായ പഠനങ്ങൾ ഏറെയുണ്ട്.
ഒരു വ്യക്തി ഏതൊക്കെ സ്രോതസ്സുകളിൽ നിന്ന് ജലം ഉപയോഗിച്ചു എന്ന പഠനം എത്രമേൽ സൂക്ഷ്മമായ ഒരു വായനയായിരിക്കും. നബി ജീവിതം അത്രത്തോളം കൃത്യമായി രേഖപ്പെട്ടു കിടക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ഇന്നും അത്തരം ഉള്ളടക്കത്തോടെ ഗ്രന്ഥം രചിക്കപ്പെടുകയും വായിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത് തന്നെ മറ്റെല്ലാ വ്യക്തികളിൽ നിന്നും തിരുനബിﷺയെ വേറിട്ട് കാണിക്കുന്ന വിപുലമായ ഒരു അധ്യായമാണ്. തിരുനബിﷺ വക്കത്തിരുന്ന കിണറുകളെ കുറിച്ച് നാം വായിച്ചു പോയി. ഒപ്പമിരുന്ന ആളുകളുടെ പേരുകൾ നാം ചരിത്രത്തിൽ നിന്ന് ഉദ്ധരിച്ചു. അവിടുത്തെ സാന്നിധ്യം കൊണ്ട് പാന യോഗ്യമായ വെള്ളം ലഭിച്ച കിണറുകളെ കുറിച്ചും നാം പരാമർശിച്ചുപോയി. ഉപയോഗശൂന്യമായ ചില കിണറുകൾ തിരുനബിﷺയുടെ അനുഗ്രഹ പ്രാർത്ഥന കൊണ്ടും സാന്നിധ്യം കൊണ്ടും എക്കാത്തേക്കും ഉപയോഗയോഗ്യമായത് സീറയുടെ ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നു.
തിരുനബിﷺ കടന്നുപോയ ജലാശയങ്ങളുടെയും കിണറുകളുടെയും ചാരത്ത് കൂടി ഇനിയും നമുക്ക് കുറച്ചു കൂടി സഞ്ചരിക്കാനുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
