
ഖബ്ബാബ്(റ) ശിക്ഷിക്കപ്പെടുന്ന രംഗം ഒരിക്കൽ നബി ﷺ കാണാനിടയായി. അവിടുത്തെ കണ്ണുകൾ നിറഞ്ഞു. കവിളുകൾ നനഞ്ഞു. ആത്മാർഥമായി അവിടുന്ന് പ്രാർത ഥിച്ചു. “അല്ലാഹുവേ, നീ ഖബ്ബാബിനെ കാത്തു രക്ഷിക്കേണമേ”
തമീം ഗോത്രത്തിലെ അറത്തിന്റെ മകനായി നജ്ദിലായിരുന്നു ഖബ്ബാബ് (റ) ജനിച്ചത്. കൊള്ളക്കാരുടെ കൈയിലകപ്പെട്ട് മക്കയിലെ ചന്തയിലെത്തി. ‘ഖുസാഅ’ ഗോത്രത്തിലെ സമ്പന്നയായ ഉമ്മു അന്മാർ അവനെ വിലയ്ക്ക് വാങ്ങി. ആയുധപ്പണിയിൽ മികവ് കാണിച്ച അടിമയെ അവൾ കൊല്ലപ്പണി പരിശീലിപ്പിച്ചു. അങ്ങനെ ഖബ്ബാബ് (റ) മക്കയിലെ അറിയപ്പെട്ട കൊല്ലപ്പണിക്കാരനായി. അത് വഴി ഉമ്മു അന്മാർ അതിസമ്പന്നയായി. വിഗ്രഹാരാധനയും മറ്റും ആദ്യമെ താത്പ്പര്യമില്ലാതിരുന്ന അദ്ദേഹം മോചനത്തിന്റെ ഒരു മാർഗം കാത്തിരുന്നപ്പോഴാണ് മുത്ത് നബി ﷺ രംഗ പ്രവേശനം ചെയ്തത്. അതോടെ ഖബ്ബാബി(റ) ന് ആവേശമായി. അദ്ദേഹം തൗഹീദ് പ്രഖ്യാപിച്ചു. പക്ഷേ, ഉമ്മു അന്മാറിന് അത് ദഹിച്ചില്ല. അവൾ ഖബ്ബാബി (റ)നെ മർദ്ദിച്ചു. എന്നാൽ വൈകാതെ അവൾ രോഗിയായി. ഇരുമ്പ് ദണ്ഡ് ചൂടാക്കി നിത്യവും തലയിൽ ചൂടുകൊള്ളിക്കാൻ വൈദ്യൻ നിർദേശിച്ചു. ചികിത്സ നടത്താൻ ഖബ്ബാബി (റ)നെ ചുമതലപ്പെടുത്തി. വേദന കൊണ്ട് പുളഞ്ഞ് പൊള്ളുന്ന ദണ്ഡിന്റെ തീക്ഷ്ണതയിൽ ഓടുന്ന ഉമ്മു അന്മാറിനെ ഖബ്ബാബി (റ)ന് കാണേണ്ടിവന്നു. കാലത്തിന്റെ കൗതുകം നിറഞ്ഞ ഒരു പ്രതികാരമായിരുന്നു അത്.
പീഡനങ്ങളാൽ നൊമ്പരപ്പെടുന്ന കാലത്തെ ഓർമപ്പെടുത്തുന്ന ഒരു നിവേദനം ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. “ഖബ്ബാബ് (റ) പറയുന്നു. മക്കയിൽ ഞങ്ങൾ ശക്തമായി പീഡിപ്പിക്കപ്പെടുന്ന കാലം. ഞാൻ നബി ﷺ യുടെ സന്നിധിയിലെത്തി. അവിടുന്ന് കഅ്ബയുടെ തണലിൽ ഒരു മേൽമുണ്ട് മടക്കി തലയിണവച്ച് കിടക്കുകയായിരുന്നു. ഞാൻ ചോദിച്ചു. ‘അല്ലയോ അല്ലാഹുവിന്റെ ദൂതരേ! അവിടുന്ന് നമുക്ക് വേണ്ടി പ്രാർഥിക്കുന്നില്ലേ ? ‘
നബി ﷺ എഴുന്നേറ്റിരുന്നു. അവിടുത്തെ മുഖം ചുവന്നു തുടുത്തു. അവിടുന്ന് പറയാൻ തുടങ്ങി. ‘നിങ്ങളുടെ മുൻഗാമികൾ എത്രമേൽ മർദനങ്ങൾ ഏറ്റുവാങ്ങി. അവരിൽച്ചിലരെ ശത്രുക്കൾ ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് വാർന്നു. എല്ലിൽ നിന്ന് മാംസമാണ് വാർന്ന് മാറ്റിയത്. ചിലരുടെ മൂർധാവിൽ ഈർച്ചവാൾ വച്ച് മരം പിളർക്കുന്നത് പോലെ രണ്ട് ഭാഗമാക്കി പിളർന്നു. അപ്പോഴൊന്നും അവർ വിശ്വാസം കൈവിട്ടില്ല. ഈ പ്രസ്ഥാനം പൂർണ വളർച്ചയെത്തും. അന്ന് സൻആ മുതൽ ഹളർമൗത് വരെ ഒരാൾ യാത്ര ചെയ്താൽ അല്ലാഹുവിനെയും ഒപ്പമുള്ള ആടിനെ ചെന്നായ പിടിക്കുമോ എന്നും മാത്രം അയാൾ ഭയന്നാൽ മതിയാകും. ‘
മുൻഗാമികൾ അനുഭവിച്ച ത്യാഗം ഓർമപ്പെടുത്തി. നബി ﷺ വിശ്വാസികളെ ആശ്വസിപ്പിച്ചു. പീഡനങ്ങൾ അതിജയിച്ച് എത്തിച്ചേരുന്ന ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകി. അനിവാര്യമായ സഹനത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തി. ഇതെല്ലാമായിരുന്നു നബി ﷺ യുടെ ഈ ഇടപെടലിന്റെ സാരം “.
ഖബ്ബാബ് (റ) ഖുർആൻ നന്നായിപ്പഠിച്ചു. മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപകനായി മാറി.
മക്കയിലെ തീക്ഷ്ണതയുടെ നാളുകൾ തുടരുകയാണ്. പാവപ്പെട്ട വിശ്വാസികൾ ഖുറൈശികളുടെ ക്രൂര വിനോദങ്ങൾക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്നു. സുഹൈബ് ബിൻ സിനാൻ അർറൂമി, ആമിർ ബിൻ ഫുഹൈറ, അബൂ ഫുകൈഹ, അവരിൽ പ്രധാനികളാണ്.
ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ ഏറ്റവും വലിയ പരീക്ഷണം നേരിട്ട കുടുംബമാണ് അമ്മാർ (റ)ന്റെ കുടുംബം. ഉപ്പ യാസിർ, ഉമ്മ സുമയ്യ, സഹോദരൻ അബ്ദുല്ല എല്ലാവരും പരീക്ഷണങ്ങൾ നേരിട്ടവരാണ്.
ഒരു ദിവസം അമ്മാറി (റ)നെ ഖുറൈശികൾ കൂട്ടമായി മർദിച്ചു. ശരീരം മുഴുവൻ മുറിവുകളായി. ആ മുറിവുകളോടെ തിളയ്ക്കുന്ന മരുഭൂമിയിൽ മലർത്തിക്കിടത്തി. ശേഷം വെള്ളത്തിൽ മുക്കി. കുറേ നേരം അമ്മാർ (റ) ബോധരഹിതനായിക്കിടന്നു. ബോധം തെളിഞ്ഞു വരുമ്പോൾ അക്രമികൾ അവരുടെ ദൈവങ്ങളെ വാഴ്ത്തിപ്പറഞ്ഞു. അത് പ്രകാരം ഏറ്റു പറയാൻ ആവശ്യപ്പെട്ടു. അർധ ബോധാവസ്ഥയിൽ അമ്മാർ (റ) സമ്മതം മൂളി. ബോധം തെളിഞ്ഞപ്പോഴാണ് അബദ്ധം വ്യക്തമായത്. അദ്ദേഹം ഏറെ ദുഃഖിതനായി. നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
