Tweet 775

    Tweet 775
    July 28, 2024 • Sunday
    Post Header

    തിരുനബിﷺ നടന്നത്, കിടന്നത്, സഞ്ചരിച്ചത്, നടക്കുമ്പോഴുള്ള ഭാവങ്ങൾ തുടങ്ങി ചിലതൊക്കെയാണ് നാം പറഞ്ഞുകൊണ്ടിരുന്നത്. ഉറങ്ങുന്നതിനു മുമ്പ് നിർവഹിക്കേണ്ട ആത്മീയ ചിട്ടകൾ കൂടി പഠിപ്പിച്ചു തന്നു. ക്ഷീണമകറ്റാൻ നാൽക്കാലികൾ കിടക്കുന്നതുപോലെ, വിശ്രമിക്കുന്നതുപോലെയാകരുത് മനുഷ്യന്റെ വിശ്രമവും ഉറക്കവും. അവന്റെ ഓരോ ചലനത്തിനും സവിശേഷമായ ചില ഗുണങ്ങളുണ്ടായിരിക്കണം. മരണത്തിന്റെ ഒരു മാതൃക പോലെയാണ് ഉറക്കം നമ്മെ ഓരോ ദിവസവും തലോടുന്നത്. നമ്മുടെ ആത്മാവ് ശരീരത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണ്. എന്നത്തേക്കുമായി വിട്ടു മാറുമ്പോഴാണ് മരണം സംഭവിക്കുന്നത്. മനുഷ്യന്റെ ഉറക്കിനും വിശ്രമത്തിനും പോലും പ്രത്യേകമായ ചില ചിട്ടകളും മര്യാദകളുമുണ്ടാകേണ്ടതുണ്ട് എന്ന് തിരുനബിﷺ കാണിച്ചു തന്നു. ഉറങ്ങാൻ കിടക്കുമ്പോൾ നമുക്ക് ജീവിതവും മരണവും ആരോഗ്യവും വിശ്രമവുമെല്ലാം ഒരുക്കി തന്ന അല്ലാഹുവിനെ ഓർത്തുകൊണ്ടും അവനെക്കുറിച്ചുള്ള സ്മരണയോട് ഹൃദയം ചേർത്തുവെച്ചുകൊണ്ടുമായിരിക്കണം കിടക്കേണ്ടത്.
    സവിശേഷമായ ചില മന്ത്രങ്ങൾ കൂടി പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ മന്ത്രങ്ങളുടെയും ആകെത്തുക, അനുഗ്രഹങ്ങൾ നൽകിയ അല്ലാഹുവിനോടുള്ള നന്ദിയും, ഇനിയും സന്തോഷകരമായ തുടർച്ച തരണമേ എന്ന അവനോടുള്ള പ്രാർത്ഥനയുമാണ്. മനുഷ്യന്റെ ഉറക്കവും കൃത്യമായി ലക്ഷ്യത്തോടുകൂടി ഉള്ളതാണ് എന്ന മഹത്തായ ഒരു സന്ദേശം കൂടി ഇതിലുണ്ട്. ഒരുപക്ഷേ ഈ ഉറക്കം ഈ ലോകത്തോട് വിട പറയാനുള്ള അവസാനത്തെ കിടത്തമാണെങ്കിൽ അതെങ്ങനെ ശുഭകരമാക്കാം എന്ന വിചാരം കൂടി കിടക്കയിലേക്ക് പോകുമ്പോഴുള്ള മന്ത്രത്തിൽ ചേർത്തുവച്ചിട്ടുണ്ട്. രാത്രിയിൽ ഇടക്കുണരുമ്പോഴും അല്ലാഹുവെ കുറിച്ചുള്ള വിചാരം നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ ചില നിർദ്ദേശങ്ങൾ കൂടി അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്.
    മനുഷ്യന്റെ വ്യവഹാര മേഖലകളെ മുഴുവൻ പ്രാധാന്യത്തോടുകൂടി നിരീക്ഷക്കണമെന്ന ഉന്നതമായ ഒരു സന്ദേശം ഇതിൽ ചേർത്തുവച്ചിട്ടുണ്ട്. എന്നാൽ ആവശ്യമായ വിനോദങ്ങൾക്കോ പരസ്പരമുള്ള പങ്കുവെക്കലുകൾക്കോ ഇസ്ലാം തടസ്സം നിൽക്കുന്നില്ല. രാത്രികാലങ്ങളിൽ തിരുനബിﷺ ഭാര്യമാരോടൊപ്പം ഇരുന്ന് സംസാരിച്ചിരുന്ന ചില കൗതുകകരമായ നിവേദനങ്ങൾ കൂടി നമുക്ക് വായിക്കാം. പ്രിയ പത്നിയായ മഹതി ആഇശ(റ) പറയുന്നു. ഒരു രാത്രിയിൽ തിരുനബിﷺ പത്നിമാരോട് കഥ പറഞ്ഞുകൊണ്ടിരുന്നു. അല്പം നീണ്ട കഥയ്ക്ക് ശേഷം കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞു. ഇതു കേട്ടിട്ട് ഒരു കുറാഫത് പോലെയുണ്ടല്ലോ? അപ്പോൾ ചോദിച്ചു. എന്താണ് കുറാഫയുടെ വർത്തമാനം? നിങ്ങൾക്കറിയാമോ? ബനൂ ഉദ്റ ഗോത്രത്തിൽ ഒരാളുണ്ടായിരുന്നു. അയാളെ ജിന്നുകൾ അഥവാ ഭൂതവിഭാഗം പിടിച്ചുകൊണ്ടുപോയി. കുറച്ചുകാലം അവരോടൊപ്പം താമസിപ്പിച്ചു. ശേഷം, അയാളെ മനുഷ്യവർഗ്ഗത്തിന്റെ ഇടയിലേക്ക് തന്നെ തിരിച്ചയച്ചു. മനുഷ്യരുടെ കൂട്ടത്തിലേക്ക് മടങ്ങി വന്നശേഷം ഇടക്കാലത്ത് ജിന്നുകൾക്കൊപ്പം ഉണ്ടായിരുന്ന താമസ കാലത്തെ അനുഭവങ്ങൾ അദ്ദേഹം ജനങ്ങളോട് പറയാൻ തുടങ്ങി. അത്ഭുതകരമായ കഥനങ്ങൾ കേട്ടപ്പോൾ ആളുകൾ പറഞ്ഞു. ഇത് കുറാഫയുടെ കഥയാണല്ലോ എന്ന്. പ്രവാചകന്റെﷺ പത്നിമാർ ചിരിച്ചു.
    അബൂബക്കറി(റ)നോട് രാകഥ പറഞ്ഞിരുന്ന അനുഭവങ്ങളും ചില നിവേദനങ്ങളിൽ നമുക്ക് വായിക്കാൻ കഴിയും. അനുവദിക്കപ്പെടാവുന്ന വിനോദങ്ങൾക്കൊപ്പം നിൽക്കുമ്പോഴും മനുഷ്യനിൽ ഉണ്ടാവേണ്ട പ്രധാനപ്പെട്ട ഒരു വിചാരവും അന്യമാകരുത് എന്ന കണിശത നബി ജീവിതത്തിൽ എപ്പോഴുമുണ്ടായിരുന്നു. അവിടുത്തെ ഓരോ ചലനങ്ങളും സമീപനങ്ങളും ഏതു കാലത്തേക്കും അറിയാനും അനുകരിക്കാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ളതാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...