Tweet 464

    Tweet 464
    September 21, 2023 • Thursday
    Post Header

    ബനൂ ബകർ ഗോത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അബൂ സുഫിയാൻ പറഞ്ഞു. ”ശകുനം കെട്ടവരാണവർ; അവർ കാരണമാണ് മുമ്പ് ഖുറൈശികൾക്ക് മുഹമ്മദ്‌ നബിﷺയോട് യുദ്ധം ചെയ്യേണ്ടി വന്നത് ”.
    അവസാനമായി കടന്നു വന്നത് മുന്നൂറ് അംഗങ്ങളുള്ള അശ്ജഅ് ഗോത്രക്കാരായിരുന്നു. അവരുടെ പതാകകൾ വഹിച്ചിരുന്നത് മഅ്ഖൽ ബിൻ സിനാനും(റ) നുഐമു ബിൻ മസ്‌ഊദു(റ)മായിരുന്നു. അബൂ സുഫിയാൻ ചോദിച്ചു, ”ഇവർ ആരാണ്?” അബ്ബാസ് (റ) ഗോത്രത്തിന്റെ പേര് പറഞ്ഞു. ”അവർ മുഹമ്മദ് നബിﷺയോട് ഏറ്റവും ദേഷ്യമുള്ളവരായിരുന്നല്ലോ?”
    ”അല്ലാഹു അവരുടെ ഹൃദയങ്ങളിൽ ഇസ്‌ലാം സന്നിവേശിപ്പിച്ചു. അത് അല്ലാഹുവിൽനിന്നുള്ള അനുഗ്രഹമാണ് ”. അബ്ബാസ്(റ) മറുപടി പറഞ്ഞു.
    ”മുഹമ്മദ് നബിﷺ പോയിട്ട് കുറേ ദൂരം പിന്നിട്ടുവോ?” അബൂ സുഫിയാൻ ചോദിച്ചു.
    ”ഇല്ല, ഇതുവരെ പോയിട്ടില്ല. ഇനി വരുകയേ ഉള്ളൂ”. നബിﷺയുടെ സംഘം വരുമ്പോൾ നമുക്ക് കാണാനുണ്ട്. സന്നദ്ധ ഭടന്മാരെയും സന്നാഹങ്ങളെയുമെല്ലാം ദർശിക്കാനുണ്ട്.
    ഓരോ സംഘവും കടന്നുപോകുമ്പോൾ അബൂ സുഫിയാൻ ചോദിക്കും, ”അല്ല, മുഹമ്മദ് നബിﷺയോടൊപ്പമുള്ളവർ എത്തിയില്ല അല്ലേ?” അങ്ങനെ നിൽക്കുമ്പോഴാണ് പടച്ചട്ട അണിഞ്ഞ രണ്ടായിരം ആളുകളോടൊപ്പം നബിﷺ കടന്നുവന്നത്. വളരെ പ്രൗഢിയുള്ള ഒരു സൈനിക വ്യൂഹം. അൻസ്വാറുകളുടെ ഒരു വലിയ സംഘം. ഓരോ ഗോത്രത്തിനും കുടുംബത്തിനും പ്രത്യേകം പ്രത്യേകം പതാകകൾ. ഉമർ (റ) ശബ്ദത്തിൽ സന്ദേശങ്ങൾ വിളിച്ചു പറയുന്നുണ്ട്. അത് പോലെയുള്ളവർ ‘ഇത് മഹാവിജയത്തിന്റെ ദിവസമാണെന്ന്’ ഉദ്ഘോഷിക്കുന്നു. ചിലർ ഇത് ‘മഹായുദ്ധത്തിന്റെ ദിവസം’ എന്ന് വിശേഷിപ്പിക്കുന്നു. രാജകീയ പ്രൗഢിയോടെ മുഹമ്മദ് നബിﷺ അവിടുത്തെ ഖസ്’വാ എന്ന ഒട്ടകത്തിന്മേൽ മക്കയിലേക്ക് പ്രവേശിച്ചു. അബൂബക്കറും(റ) ഉസൈദ് ഹുസൈനും(റ) ആണ് നബിﷺയുടെ രണ്ടുഭാഗത്തും ചേർന്ന് നിന്നിരുന്നത്. നബിﷺ അവരോട് സംസാരിച്ചുകൊണ്ടാണ് കടന്നുവന്നത്. ശ്രദ്ധയിൽപ്പെട്ടതോടെ അബ്ബാസ് (റ) വിളിച്ചുപറഞ്ഞു. ”അതാ വരുന്നു, അല്ലാഹുവിന്റെ ദൂതൻﷺ !” അതായിരുന്നു റസൂലുല്ലാഹ്ﷺ. ആഗമനത്തിന്റെ ആരവങ്ങളും അനുയായികളുടെ അനുസരണയും സൈന്യത്തിന്റെ സന്നാഹങ്ങളും പ്രവാചകരുﷺടെ പ്രവേശന പ്രൗഢിയുമെല്ലാം ഒരുമിച്ചു കണ്ടപ്പോൾ അബൂ സുഫിയാൻ പറഞ്ഞു, ”അല്ലയോ ! അബ്ബാസ് (റ) , നിങ്ങളുടെ സഹോദരന്റെ മകൻ അതാ അത്യുന്നതനായ ഭരണാധികാരിയായി ഇരിക്കുന്നു”. ഉടനെ അബ്ബാസ് (റ) തിരുത്തി. ”ഇത് രാജാധികാരമല്ല; ഇത് പ്രവാചകത്വമാണ്. രാജാവിന്റെ ആഗമനമല്ല, അല്ലാഹുവിന്റെ ദൂതന്റെﷺ ആഗമനമാണ് ”.
    ഇമാം ത്വബ്റാനി(റ)യും മറ്റും ഉദ്ധരിക്കുന്ന കൗതുകകരമായ ഒരു നിവേദനമുണ്ട്. അതിങ്ങനെയാണ് : ”മുഹമ്മദ് നബിﷺ നിയോഗിക്കപ്പെട്ടയുടനെ അബൂസുഫിയാനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ”കൂട്ടായി താഴ്‌വരയിലൂടെ അശ്വസംഘത്തെക്കാണാതെ ഞാൻ അംഗീകരിക്കില്ല”. യഥാർഥത്തിൽ പുതുതായി താഴ്‌വരയിലൂടെ അങ്ങനെ കുതിരപ്പടകൾ വരാറില്ല. അബൂസുഫിയാൻ അപ്പോൾ ഹൃദയത്തിൽ തോന്നിയത് അങ്ങ് പറഞ്ഞു എന്നേയുള്ളൂ. പക്ഷേ, അതിപ്പോൾ പുലർന്നിരിക്കുന്നു.
    നബിﷺയുടെ ആഗമനം കണ്ടപ്പോൾ അബൂസുഫിയാന് പണ്ടത്തെ വർത്തമാനം ഓർമവന്നു. അത് ശരിയായിപ്പുലർന്നതിൽ അദ്ഭുതപ്പെടുകയായിരുന്നു അദ്ദേഹം ! ആ പഴയ വർത്തമാനം അബ്ബാസ് (റ) ഓർമപ്പെടുത്തിയപ്പോൾ അബൂസുഫിയാന് അദ്ഭുതം ഏറെയായി.
    മക്കാ പ്രവേശന നേരത്ത് സഹദ് ബിൻ ഉബാദ(റ)യുടെ മുദ്രാവാക്യം അല്പം തീവ്രമായിരുന്നു. ഇന്ന് പോരാട്ടത്തിന്റെ ദിവസമാണ്. എന്നു തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന് മുദ്രാവാക്യം. ഇത് മുന്നിൽ വച്ചുകൊണ്ട് അബൂസുഫിയാൻ നബിﷺയോട് ചോദിച്ചു, ”അവിടുന്ന് അവിടുത്തെ ജനതയോട് ഏറ്റവും കാരുണ്യം കാണിക്കുന്നവരല്ലേ. പിന്നെന്താണ് സഹദ് (റ) ഇങ്ങനെ വിളിച്ചു പറയുന്നത് ?” നബിﷺ പറഞ്ഞു, ”സഹദ് (റ) പറഞ്ഞത് ശരിയല്ല. ഇത് പോരാട്ടത്തിന്റെ അഥവാ മൽഹമയുടെ ദിവസമല്ല. ഇത് കാരുണ്യത്തിന്റെ അഥവാ, മർഹമയുടെ ദിവസമാണ്. ഇതാരോടും പകയുടെയും വിദ്വേഷത്തിന്റെയും നാളല്ല. പക വീട്ടാനോ വിദ്വേഷം തീർക്കാനോ വന്നതല്ല. ഇന്ന് അല്ലാഹുവിന്റെ ഭവനം ഏറെ മഹത്വപ്പെടുത്തപ്പെടും. ഖുറൈശികൾ ഏറെ വാഴ്ത്തപ്പെടും. കഅ്ബ പുടവയണിയും”.
    തീവ്രമായി മുദ്രാവാക്യം വിളിച്ച സഹദി(റ)ന്റെ പക്കൽ നിന്ന് നബിﷺ പതാക വാങ്ങിച്ചു. പകരം അദ്ദേഹത്തിന്റെ മകൻ ഖൈസി(റ)ന്റെ കൈയിൽ നൽകി. സമാധാനപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർദേശം നൽകി. സഅദി(റ)ന്റെ കൈയിൽ നിന്ന് വാങ്ങിയ പതാക സുബൈറി(റ)ന്റെ കൈയിലാണ് നൽകിയതെന്നും അഭിപ്രായമുണ്ട്.
    അന്നുവരെയോ ഇന്നുവരെയോ ചരിത്രത്തിൽ തുല്യതയില്ലാത്ത അതിജീവനത്തിലേക്കും വിജയത്തിലേക്കും നബിﷺ ചുവടുവച്ചു. ലോകാവസാനം വരെയുള്ള മുഴുവൻ വ്യവസ്ഥിതികളോടും സംവദിക്കാൻ നിയോഗിക്കപ്പെട്ട നബിﷺ മക്കാ മഹാ വിജയത്തിലേക്ക് പ്രവേശിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...