Tweet 374

    Tweet 374
    June 23, 2023 • Friday
    Post Header

    അബ്ദുല്ലാഹി ബിനു ഉബയ്യിന്റെ മകൻ അബ്ദുല്ല നബിﷺയോട് വന്നു പറഞ്ഞു. “അവിടുന്ന് എന്റെ പിതാവിനു വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ വേറെ ആരോടും പറയേണ്ടതില്ല. തങ്ങൾ ഇവിടെ നിന്ന് എഴുന്നേൽക്കുന്നതിനു മുമ്പ് ഞാൻ അദ്ദേഹത്തിന്റെ ശിരസ്സ് കൊണ്ടുവന്നു ഹാജരാക്കാം. ഞാൻ എന്റെ മാതാപിതാക്കളോട് വർത്തിക്കുന്നത് എത്രമാത്രം നന്മയോടെയാണെന്ന് ഖസ്രജ് ഗോത്രത്തിനു മുഴുവൻ അറിയുന്ന കാര്യമാണ്. എത്രയോ കാലമായി ഞാൻ എന്റെ അധ്വാനത്തിൽ നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്. എന്റെ ഉപ്പയുടെ മേൽ വധശിക്ഷ നടപ്പിലാക്കാൻ മറ്റാരോടോ അവിടുന്ന് കല്പിച്ചേക്കുമോ എന്നു ഞാൻ ഭയക്കുന്നു. അങ്ങനെയെങ്കിൽ ചിലപ്പോൾ ഞാൻ ജീവിച്ചിരിക്കെ, എന്റെ പിതാവിന്റെ തലയെടുത്ത ആൾ സുഗമമായി ഇവിടെ സഞ്ചരിക്കുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. പിന്നെ ഞാൻ അയാളെ വധിച്ചെന്നു വന്നേക്കാം. അതുവഴി ഞാൻ കുറ്റവാളി ആവുകയും നരകത്തിൽ കടക്കുകയും ചെയ്യും. അവിടുത്തെ വിട്ടുവീഴ്ചയും അനുഗ്രഹങ്ങളുമാണ് ഏറ്റവും വലുത് “.
    “അദ്ദേഹത്തെ വധിക്കാൻ നാം ആരോടും കല്പിച്ചിട്ടുമില്ല, ഒട്ടും ഉദ്ദേശിച്ചിട്ടുമില്ല. അദ്ദേഹം നമുക്കിടയിൽ ജീവിക്കുവോളം നാം നല്ല രീതിയിലേ അയാളോട് വർത്തിക്കുകയുള്ളു.” നബിﷺ പറഞ്ഞു.
    അല്ലയോ , അല്ലാഹുവിന്റെ ദൂതരേﷺ! എന്റെ വാപ്പ ഈ തുരുത്തിലെ വലിയ ഒരു നേതാവായിരുന്നു. ഒപ്പം കുറേ ശിങ്കിടികളുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ തങ്ങളെﷺ അല്ലാഹു നിയോഗിക്കുകയും പ്രതാപം നൽകുകയും ചെയ്തു. ഇവിടുത്തെ വലിയ നേതാവായി വിലസാനുള്ള എന്റെ ഉപ്പയുടെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു “.
    ഈ സംഭാഷണങ്ങൾക്ക് ശേഷം നബിﷺ പെട്ടെന്ന് യാത്ര തുടർന്നു. രാപ്പകൽ വിശ്രമമില്ലാത്ത യാത്ര. അബ്ദുല്ലാഹിബിന് ഉബയ്യുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് ചർച്ചകൾ വരാതിരിക്കാൻ കൂടിയാണ് ഇങ്ങനെ തുടർച്ചയായ യാത്ര ക്രമീകരിച്ചത്. യാത്രാസംഘം ഹിജാസിൽ പ്രവേശിച്ചു. ഫുവൈഖുന്നഖിഉ എന്ന ജലസ്രോതസിന്റെ അടുത്തെത്തി.
    ഇവിടെ വച്ച് പ്രധാനപ്പെട്ട രണ്ടു സംഭവങ്ങളുണ്ടായി. കാലാവസ്ഥയാകെ മാറി മറിഞ്ഞു. ശക്തമായ കാറ്റും മഴയും. യാത്ര തീരെ മുന്നോട്ടു പോകാൻ തന്നെ കഴിഞ്ഞില്ല. നബിﷺ പറഞ്ഞു. “മദീനയിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നു. കപട വിശ്വാസികളുടെ നേതാവും കാപട്യത്തിൽ അതിശക്തനുമായ സൈദ് ബിൻ റിഫാഅ ആണ് മരണപ്പെട്ടത് “. അല്ലാഹുവിൽ നിന്നുള്ള അറിവ് പ്രകാരം നബിﷺ ഈ വിവരം അറിയിച്ചു. ഉബാദത് ബിൻ സാമിത് (റ) ഈ വിവരം അബ്ദുല്ലാഹിബ്നു ഉബയ്യിനോട് പറഞ്ഞു. അയാൾ മോഹാലസ്യപ്പെട്ടു വീണു. എങ്ങനെയാണ് നിങ്ങൾ അറിഞ്ഞത് എന്ന് ചോദിച്ചപ്പോൾ. നബിﷺ പറഞ്ഞതാണെന്ന് ഉബാദത് (റ) മറുപടിയും പറഞ്ഞു. അങ്ങനെയിരിക്കെയാണ് നബിﷺയുടെ ഒരു പ്രസ്താവന വരുന്നത്. ‘കാറ്റിലും കോളിലും എന്റെ ഒട്ടകം എവിടെയോ പെട്ടിരിക്കുന്നു. നിങ്ങൾ ഒന്നന്വേഷിക്കൂ, നോക്കൂ… എന്റെ ഒട്ടകം എവിടെയാണെന്ന്..’ സ്വഹാബികൾ നാലുപാടും പരതാൻ തുടങ്ങി. കപട വിശ്വാസികൾ ഇതൊരവസരമായി ഉപയോഗപ്പെടുത്തി. അവർ ചോദിച്ചു. “ഇതെന്തൊരു ആശ്ചര്യം? മദീനയിലൊരാൾ മരണപ്പെട്ട വിവരം പറയുന്നു. സ്വന്തം ഒട്ടകം എവിടെയാണ് എന്നറിയുന്നുമില്ല. എന്തൊക്കെയോ ചില അവ്യക്തതകളുണ്ട് “.
    വിശ്വാസികൾക്കിടയിലും മറ്റും സംശയങ്ങളും അനാവശ്യ ചർച്ചകളും ഉടലെടുത്തു. സൈദ് ബിൻ ലുസൈത് എന്ന കപട വിശ്വാസിയാണ് ഈ പ്രചാരണത്തിന് ശക്തി പകർന്നത്. അയാളുടെ അഭിപ്രായ പ്രകടനം കേട്ടപ്പോഴാണ് അയാൾ മുനാഫിഖാണെന്ന് സ്വാഹാബികൾക്ക് ബോധ്യമായത്. അവർ അയാളോട് ശക്തമായി പ്രതികരിച്ചു. “നീ ഇങ്ങനെയുള്ള വിശ്വാസത്തിലാണ് ഞങ്ങൾക്കൊപ്പം വന്നത് അല്ലേ?” അപ്പോൾ അയാൾ പറഞ്ഞു. “ഞാൻ സാമ്പത്തികമായി കാര്യലാഭം ലക്ഷ്യം വച്ചുകൊണ്ടാണ് ഈ സംഘത്തിൽ പുറപ്പെട്ടത്. അല്ലാതെ മറ്റു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടല്ല “. ഉടനെ ഉസൈദ്‌ ബിൻ ഹുളൈർ പറഞ്ഞു ‘നീ നബിﷺയുടെ സംഘത്തിൽ വന്ന ആളായിപ്പോയി. അല്ലെങ്കിൽ ഞാൻ നിന്റെ കഥ കഴിക്കുമായിരുന്നു. നീ എന്തിനാണ് ഞങ്ങളോടൊപ്പം പുറപ്പെട്ടത്? എടാ അല്ലാഹുവിന്റെ ശത്രു!’
    ഇത്രയുമായപ്പോൾ തനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നു കരുതി സൈദ് നബിﷺയുടെ അടുത്തു പോയി നിന്നു. നബി സവിധത്തിൽ സ്വഹാബികൾ ഒന്നും ചെയ്യില്ലെന്ന് അയാൾ മനസ്സിലാക്കി. അയാൾ നബിﷺയുടെ അടുത്തിരിക്കുമ്പോഴാണ് തങ്ങൾക്കു ഒരു വഹ് യ് വരുന്നത്. “നബിﷺയേ, കപടവിശ്വാസികളിലൊരാൾ പറയുന്നു. “സ്വന്തം ഒട്ടകം എവിടെയാണെന്ന് അറിയുന്നില്ല. പക്ഷേ, മദീനയിൽ ഒരാൾ മരണപ്പെട്ട കാര്യം പറയുന്നു. എന്തെ ഈ മറഞ്ഞ കാര്യം പറയാത്തത് “.
    അവിടുന്ന് പറഞ്ഞു,
    “അതാ എന്റെ ഒട്ടകം ഇന്നാലിന്ന സ്ഥലത്ത് കുരുങ്ങിക്കിടക്കുന്നു “. അല്ലാഹു അവന്റെ ദൂതനെ എന്തറിയിക്കണം എപ്പോൾ അറിയിക്കണം അതൊക്കെ അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് എന്നു സാരം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...