Tweet 344

    Tweet 344
    May 24, 2023 • Wednesday
    Post Header

    ഇനി നമുക്ക് മദീനയിലെ രാഷ്ട്രീയത്തിലേക്ക് വരാം. ബദ്റിന് ശേഷം ശത്രുക്കൾ മാളത്തിലൊളിച്ചിരുന്നു. ഉഹ്ദിൽ മുസ്‌ലിംകൾക്ക് ഏറെ പരുക്കുകൾ പറ്റിയെന്നറിഞ്ഞപ്പോൾ അവരിൽച്ചിലർ പൊത്തു വിട്ട് പുറത്തു വരാൻ തുടങ്ങി. കൂട്ടത്തിൽ ആദ്യമായി ഒരുങ്ങിയത് ബനുൽ അസദ് ഗോത്രമായിരുന്നു. അവരുടെ ഗോത്രത്തലവനായ ത്വുലൈഹ ബിൻ ഖുവൈലിദ് അൽ അസദിയുടെ നേതൃത്വത്തിൽ മദീനയെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന വിവരം നബിﷺ അറിഞ്ഞു. ത്വുലൈഹ ഒരു വിചിത്ര വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
    മദീനയിലേക്ക് അവരെത്തുന്നതിന് മുമ്പ് അങ്ങോട്ട് ചെന്ന് പ്രതിരോധിക്കലാണ് ഉചിതമെന്ന് നബിﷺ നിരീക്ഷിച്ചു. തദടിസ്ഥാനത്തിൽ അബൂസലമ: (റ) യുടെ നേതൃത്വത്തിൽ ഒരു ചെറിയ സംഘത്തെ നബിﷺ അങ്ങോട്ട് നിയോഗിച്ചു. നബിﷺയുമായി മുലകുടി ബന്ധത്തിൽ സഹോദരനും അടുത്ത കുടുംബക്കാരനുമാണ് അബൂസലമ: (റ). വിശ്വാസികളുടെ ഉമ്മയായ ഉമ്മു സലമ (റ)യുടെ ഭർത്താവായിരുന്നു അബൂസലമ: (റ). ആദ്യകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിക്കുകയും അബ്സീനിയയിലേക്കുള്ള പലായനത്തിൽ പങ്കെടുക്കുകയും ചെയ്ത സ്വഹാബിയായിരുന്നു അദ്ദേഹം. അവിടെ വച്ച് ജനിച്ച സലമ: യോട് ചേർത്താണ് പിതാവ് അബൂസലമയും മാതാവ് ഉമ്മുസലമയുമായത്. അബ്ദുല്ലാഹിബിന് അബ്ദുൽ അസദെന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്.
    മക്കയിലെ പ്രസിദ്ധ ഗോത്രമായ ബനൂ മഖ്സൂമുകാരിയായിരുന്നു ഉമ്മുസലമ:(റ). മഹതിയും ഭർത്താവും കുഞ്ഞും കൂടി പലായനം ചെയ്ത രംഗം വളരെ വൈകാരികമായിരുന്നു. പാലായന മധ്യേ, ഗോത്രക്കാർ ഇടപെട്ടു. അവർ അബൂസലമ(റ)യോട് പറഞ്ഞു : “നിങ്ങൾക്ക് വേണമെങ്കിൽ പോകാം; ഇവളെയും കുഞ്ഞിനെയും കൊണ്ടുപോകാൻ പാടില്ല. ഇവൾ ഞങ്ങളുടെ ഗോത്രക്കാരിയാണ് “.
    അദ്ദേഹത്തിന് ഗത്യന്തരമില്ലാതെയായി. അദ്ദേഹത്തിന് ഒറ്റയ്ക്ക് മുന്നോട്ട് നീങ്ങേണ്ടി വന്നു. കുഞ്ഞിനെയും ചേർത്ത് പിടിച്ച് നിൽക്കുമ്പോൾ അസദ് ഗോത്രക്കാർ ഇടപെട്ടു. അവർ പറഞ്ഞു : “കുഞ്ഞിനെത്തടയാൻ നിങ്ങൾക്കെന്താണ് അവകാശം? കുഞ്ഞ് വാപ്പയുടെ ഗോത്രത്തിലേതാണ് “. ഒടുവിൽ ഉമ്മുസലമ(റ)യുടെ കൈയിൽ നിന്ന് കുഞ്ഞിനെ അവർ പിടിച്ചു വാങ്ങി. ഭർത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ട ഉമ്മുസലമ (റ) കണ്ണീരിലായി. പിന്നീട് ഗോത്രക്കാർത്തന്നെ ഇടപെട്ട് കുഞ്ഞിനെ മാതാവിന് തന്നെ ഏൽപ്പിച്ചു കൊടുത്തു. ഒട്ടും വൈകാതെ ഉമ്മുസലമ (റ) കുഞ്ഞിനെയും കൂട്ടി തക്കം നോക്കി മറ്റാരും കൂട്ടിനില്ലാതെ മദീനയിലേക്ക് നടന്നു. തൻഈമിൽ എത്തിയപ്പോൾ ഉസ്മാൻ ബിൻത്വൽഹ: (റ)യെ കണ്ടുമുട്ടി. അദ്ദേഹം ചോദിച്ചു : “എങ്ങോട്ടാണീ പോക്ക്?”
    “മദീനയിലേക്ക് “. “ഒറ്റയ്ക്കൊരു സ്ത്രീ മദീനവരെ പോവുകയോ? ഞാൻ നിങ്ങളെ അവിടെയെത്തിച്ചു തരാം “. അദ്ദേഹം അകമ്പടി സേവിച്ചു. ഉസ്മാൻ ബിനുത്വൽഹ: അക്കാലത്ത് ഒരു വിശ്വാസി ആയിരുന്നില്ലെങ്കിലും അദ്ദേഹം പുലർത്തിയ സൂക്ഷ്മതയും വ്യക്തിശുദ്ധിയും ഉമ്മുസലമ (റ) എടുത്ത് പറഞ്ഞത് നാം നേരത്തേ വായിച്ചുപോയിട്ടുണ്ട്.
    മദീനയിലെത്തിയ ഉമ്മുസലമ (റ) ഭർത്താവിനൊപ്പം സന്തോഷപൂർണമായ കുടുംബജീവിതം നയിച്ചു. അവർക്ക് സലമയെക്കൂടാതെ മൂന്ന് സന്താനങ്ങൾക്കൂടി ജനിച്ചു. അബൂസലമ: (റ) ബദ്റിലും ഉഹ്ദിലും ധീരമായ സാന്നിധ്യമറിയിച്ചു. ഉഹ്ദിൽ വച്ച് മാരകമായ മുറിവ് പറ്റി. ഉമ്മുസലമ: (റ) ഭർത്താവിനെ നന്നായി പരിചരിച്ചു. അങ്ങനെ ആരോഗ്യ പൂർണമായ തിരിച്ചുവരവിന് ശേഷമാണ് ഹിജ്റ നാലാം വർഷം ഇത്തരമൊരു ദൗത്യവുമായി അബൂസലമ: (റ) നിയോഗിക്കപ്പെടുന്നത്. നൂറ്റിയൻപത് പേരടങ്ങുന്ന ഒരു സംഘത്തെ നയിച്ചു കൊണ്ടാണ് അബൂസലമ: (റ) യാത്രതിരിച്ചത്. പ്രമുഖരായ പലരും സംഘത്തിലുണ്ടായിരുന്നു. സഅ്ദ് ബിൻ അബീ വഖ്ഖാസ് (റ), അബൂ ഉബൈദ: (റ) തുടങ്ങി സ്വർഗം കൊണ്ട് സുവിശേഷം ലഭിച്ചവർ വരെ ആ ടീമിലെ അംഗങ്ങളായിരുന്നു.
    അസദ് ഗോത്രത്തിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേർന്ന സംഘത്തെക്കണ്ട് ഗോത്രവാസികൾ ഭയന്നോടി. വിജയകരമായ ഇടപെടലിനുശേഷം മടങ്ങിയെത്തിയപ്പോൾ അബൂസലമ: (റ)യുടെ പഴയമുറിവ് വീണ്ടും പഴുത്തു. രോഗബാധിതനായി. രോഗം മൂർഛിച്ചു. ഈ ദിവസങ്ങളിൽ ഉമ്മുസലമ: (റ)യോട് മഹാനവർകൾ നടത്തിയ ഒരു സംഭാഷണശകലം ഇങ്ങനെയാണ് : “ഞാൻ നബി(സ)യിൽ നിന്ന് കേട്ടിട്ടുണ്ട്. നിങ്ങൾക്കെന്തെങ്കിലും ഒരു വിപത്ത് സംഭവിച്ചാൽ ‘അല്ലാഹുമ്മ അജ്ർനീ ഫീ മുസ്വീബതീ വഖ്ലുഫ് നീ ഖൈറൻ മിൻഹാ’ എന്ന് പറയണം. ‘എനിക്ക് ഭവിച്ച ഈ വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകേണമേ! മെച്ചപ്പെട്ടത് എനിക്ക് നീ നൽകേണമേ’ ഇതായിരുന്നു പ്രാർഥനയുടെ ആശയം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...