
ഇബ്നു അബീ ശൈബ(റ), അബൂ ഹുറൈറ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മദീനയെ അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ അതിലെ ജനങ്ങൾ ഉപേക്ഷിച്ചുപോകും; ഒടുവിൽ അതിൽ ഒരു പട്ടിയോ ചെന്നായയോ പ്രവേശിക്കുകയും, അത് പള്ളിയുടെ ഏതെങ്കിലും ഒരു തൂണിലോ അല്ലെങ്കിൽ മിമ്പറിന്റെ ഏതെങ്കിലും ഒരു തടിയിലോ മൂത്രമൊഴിക്കുവോളം അത് ശൂന്യമാകും.” അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ തിരുദൂതരേﷺ, അന്ന് അവിടെയുള്ള ഫലങ്ങൾ ആർക്കുള്ളതായിരിക്കും?” അവിടുന്ന് പറഞ്ഞു: “പക്ഷികൾക്കും വന്യമൃഗങ്ങൾക്കും.”
ഒരുപാട് വ്യാഖ്യാനതലങ്ങൾ ഉള്ള ഒരു ഹദീസ് ആണിത്. ഹർറ യുദ്ധകാലത്ത് മദീനയിൽ സംഭവിച്ച വന്യതയെ കുറിച്ചാണോ, വർത്തമാനകാല മനുഷ്യ ജീവിതങ്ങളുടെ ആശയങ്ങളെ ചേർത്തുവച്ചുകൊണ്ടുള്ളതാണോ അവസാന നാളിനോട് അടുത്ത് സംഭവിക്കാനുള്ള അവസ്ഥാന്തരങ്ങളെ കുറിച്ചാണോ എന്നിങ്ങനെ വിശദീകരണങ്ങൾ ഉണ്ട്.
ജാബിർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മദീനയെ അതിന്റെ നാട്ടുകാർ സമൃദ്ധവും ഹരിതാഭവുമായ അവസ്ഥയിൽ ഇട്ടേച്ചുപോകും.” അവർ ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേﷺ, പിന്നെ അത് ആര് ഭക്ഷിക്കും?” അവിടുന്ന് പറഞ്ഞു: “വന്യമൃഗങ്ങളും പക്ഷികളും.”
ഉമർ ബിൻ അൽ ഖത്വാബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “തീർച്ചയായും യാത്രക്കാരൻ മദീനയുടെ അതിർത്തികളിലൂടെ സഞ്ചരിക്കുമ്പോൾ പറയും: തീർച്ചയായും ഇവിടെ മുൻകാലങ്ങളിൽ ധാരാളം സത്യവിശ്വാസികൾ താമസിച്ചിരുന്നു.”
അബൂ ദർറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അറിയുക! അവർ മദീനയെ അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ ഇട്ടേച്ചുപോകും.”
സഹ്‌ൽ ബിൻ ഹുനൈഫി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറയുന്നതായി ഞാൻ കേട്ടു: “കെട്ടിടങ്ങൾ ഒരു നിശ്ചിത പരിധിയിലെത്തും, പിന്നീട് മദീനയ്ക്ക് മേൽ ഒരു കാലം വരും; അന്ന് യാത്രക്കാരൻ അതിന്റെ ഏതെങ്കിലും ഒരു ഭാഗത്തുകൂടി കടന്നുപോകുമ്പോൾ പറയും: ദീർഘകാലം കഴിഞ്ഞുപോയതു കൊണ്ടും അടയാളങ്ങൾ മാഞ്ഞുപോയതു കൊണ്ടും ഈ പ്രദേശം ഒരിക്കൽ ജനവാസമുള്ളതായിരുന്നു.”
അബൂ ഹുറൈറ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മദീനയിലേക്ക് ആളുകൾ തിരികെ വരാൻ അടുത്തിരിക്കുന്നു, ഒടുവിൽ അവരുടെ കാവൽ പുരകളും താവളങ്ങളും ആയുധധാരികളായി മാറും.”
അയ്യാശ് ബിൻ അബീ റബീഅ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അന്ത്യനാളിന്റെ മുന്നോടിയായി ഒരു കാറ്റ് വരും, അതിൽ ഓരോ മുഅ്മിനിന്റെയും ആത്മാവ് പിടിച്ചെടുക്കപ്പെടും.”
ഹുദൈഫത്തുബ്നു ഉസൈദ് അൽ-ഗിഫാരി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹു എല്ലാ മുഅ്മിനിന്റെയും ആത്മാവിനെ പിടിച്ചെടുക്കുന്ന ആ കാറ്റ് വരും, അതിനുശേഷമായിരിക്കും പടിഞ്ഞാറുനിന്ന് സൂര്യൻ ഉദിക്കുന്നത്; അതാണ് അല്ലാഹു ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുള്ളത്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
