
മറ്റൊരു റിപ്പോർട്ടിൽ: “ഈ വിശുദ്ധ ഹറമിലേക്ക് ഒരു സൈന്യം അയക്കപ്പെടും. അങ്ങനെ അവർ മരുഭൂമിയിലെത്തുമ്പോൾ അവരുടെ ആദ്യത്തെയാളും അവസാനത്തെയാളും താഴ്ത്തപ്പെടും; അവരുടെ മധ്യത്തിലുള്ളവരും രക്ഷപ്പെടുകയില്ല.” ചോദിക്കപ്പെട്ടു: “അവരിൽ വിശ്വാസികളുണ്ടെങ്കിൽ അവിടുന്ന് എന്ത് പറയുന്നു?” “അതവർക്ക് ഒരു പരീക്ഷണവും പാപമോചന മാർഗ്ഗവും ആയിരിക്കും.”
ഇമാം അഹ്‌മദി(റ)ന്റെ മകൻ അബ്ദുല്ലാഹ് ഉബാദ ബിൻ അസ്-സവാമിത്(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
“ഈ ഉമ്മത്തിലെ ഒരു കൂട്ടർ ഭക്ഷണത്തിലും പാനീയത്തിലും വിനോദങ്ങളിലും കളിചിരികളിലും മുഴുകി രാത്രി കഴിച്ചുകൂട്ടും. പ്രഭാതമാകുമ്പോഴേക്കും അവർ കുരങ്ങുകളും പന്നികളുമായി രൂപമാറ്റം വരുത്തപ്പെട്ടിരിക്കും. അവരെ ഭൂമിയിൽ താഴ്ത്തപ്പെടലും, രൂപമാറ്റവും, കല്ലേറും നിശ്ചയമായും ബാധിക്കും. അങ്ങനെ പ്രഭാതത്തിൽ ആളുകൾ പറയും: ‘ഇന്ന് രാത്രി ഇന്ന ഗോത്രക്കാരെ ഭൂമിയിൽ താഴ്ത്തിക്കളഞ്ഞു, ഇന്ന് രാത്രി ഇന്നയാളുടെ വീടിനെ പ്രത്യേകം താഴ്ത്തിക്കളഞ്ഞു.’ ലൂത്ത് നബി(അ)യുടെ ജനതയുടെ മേൽ അയക്കപ്പെട്ടതുപോലെ ആകാശത്തുനിന്നുള്ള കൽവർഷവും അതിലെ വിവിധ ഗോത്രങ്ങൾക്കും വീടുകൾക്കും മേൽ അയക്കപ്പെടും. ആദ് ജനതയെ നശിപ്പിച്ച നാശകാരിയായ കാറ്റും അതിലെ വിവിധ ഗോത്രങ്ങൾക്കും വീടുകൾക്കും മേൽ അയക്കപ്പെടും. മദ്യം കുടിച്ചതിനാലും, പട്ടു വസ്ത്രങ്ങൾ ധരിച്ചതിനാലും, പാട്ടുകാരികളെ വെച്ചുപുലർത്തിയതിനാലും, പലിശ തിന്നതിനാലും, കുടുംബബന്ധം വിച്ഛേദിച്ചതിനാലും ആണത്.”
ഉമ്മു സലമ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. എന്റെ ഉമ്മത്തിൽപ്പെട്ട ഒരു വ്യക്തിക്ക് റുക്‌നിനും മഖാമിനുമിടയിൽ വെച്ച് ബദ്ർ പോരാളികളുടെ എണ്ണത്തോളം ആളുകൾ പ്രതിജ്ഞ ചെയ്യും. അപ്പോൾ ഇറാഖിലെ പ്രമുഖ സംഘങ്ങളും ശാമിലെ അബ്ദാലുകളും അദ്ദേഹത്തിന്റെ അടുക്കലേക്ക് വരും. തുടർന്ന് ശാമിൽ നിന്ന് ഒരു സൈന്യം അവർക്ക് നേരെ വരും. അങ്ങനെ അവർ മരുഭൂമിയിൽ എത്തുമ്പോൾ അവർ ഭൂമിയിൽ താഴ്ത്തപ്പെടും. പിന്നീട് ഖുറൈശികളിൽപ്പെട്ട, മാതുലന്മാർ ‘കൽബ്’ ഗോത്രക്കാരായ ഒരു വ്യക്തി അദ്ദേഹത്തിന് നേരെ പടനയിക്കും. എന്നാൽ അല്ലാഹു അവരെ പരാജയപ്പെടുത്തും. ‘കൽബ് ഗോത്രക്കാരുടെ യുദ്ധമുതൽ നഷ്ടപ്പെട്ടവനാണ് യഥാർത്ഥത്തിൽ പരാജയപ്പെട്ടവൻ’ എന്ന് പറയാറുണ്ടായിരുന്നു.”
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹുവിന്റെ ഭവനം ആക്രമിക്കാൻ പുറപ്പെടുന്ന സൈന്യങ്ങൾ അവസാനിക്കുകയില്ല; ഒടുവിൽ അവരിലെ ഒരു സൈന്യത്തെ ഭൂമി വിഴുങ്ങുന്നത് വരെ.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
