
യസീദിന്റെ ഭരണത്തെക്കുറിച്ചും, ഈ ഉമ്മത്തിന്റെ കാര്യങ്ങളിൽ ആദ്യമായി മാറ്റം വരുത്തുന്നത് അവനായിരിക്കുമെന്നും തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇങ്ങനെ വായിക്കാം.
അബൂ ഉബൈദത്ത് ബിൻ ജർറാഹ്(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: തിരുനബിﷺ അരുളി: “ഒരു ഉമവി വംശജൻ അതിൽ വിള്ളൽ വീഴ്ത്തുന്നത് വരെ ഈ ഉമ്മത്തിന്റെ കാര്യങ്ങൾ നീതിയിലധിഷ്ഠിതമായി നിലകൊള്ളും; അവൻ ‘യസീദ്’ എന്ന് വിളിക്കപ്പെടുന്നവനാണ്.”
അൽ-ഹാരിസ്(റ), ഇബ്നു മനീഅ്(റ), ഫിതൻ എന്ന ഗ്രന്ഥത്തിൽ നുഐം ബിൻ ഹമ്മാദ്(റ), ഇബ്നു അസാകിർ(റ), അബൂ യഅ്‌ലാ(റ) എന്നിവർ ഇത് നിവേദനം ചെയ്തിട്ടുണ്ട്, എന്നാൽ ഇതിന്റെ നിവേദന പരമ്പരയിൽ കുറവുകൾ ഉണ്ടെന്നാണ് ഹദീസ് പണ്ഡിതന്മാരുടെ പക്ഷം.
ഇബ്നു അബീ ശൈബ(റ)യും അബൂ യഅ്‌ല(റ)യും അബൂദർറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “തീർച്ചയായും എന്റെ ചര്യയിൽ ആദ്യമായി മാറ്റം വരുത്തുന്നത് ഉമവി വംശജനായ ഒരു മനുഷ്യനായിരിക്കും.
ബനൂ മുഗീറ കുടുംബത്തിലെ ഫാത്വിമ ബിൻത്(റ) എന്ന സ്ത്രീയിൽ നിന്ന് ഹാകിം(റ) നല്ലൊരു പരമ്പരയോടെ നിവേദനം ചെയ്യുന്നു; അവർ അബ്ദുല്ലാഹിബ്നു അംറ്(റ)വിനോട് ചോദിച്ചു: “വേദഗ്രന്ഥത്തിൽ യസീദ് ബിൻ മുആവിയയെക്കുറിച്ച് നിങ്ങൾ കണ്ടെത്തുന്നുണ്ടോ?” അദ്ദേഹം പറഞ്ഞു:
“അവന്റെ പേരെടുത്ത് ഞാൻ കാണുന്നില്ല, എന്നാൽ മുആവിയയുടെ കുടുംബവൃക്ഷത്തിൽ പെട്ട ഒരു മനുഷ്യനെ ഞാൻ കാണുന്നുണ്ട്; അവൻ രക്തം ചിന്തുകയും, ഹറാമായ ധനം അനുവദനീയമാക്കുകയും, ഈ വിശുദ്ധ മന്ദിരത്തെ അഥവാ കഅ്ബയെ ഓരോ കല്ലുകളായി പൊളിച്ചുകളയുകയും ചെയ്യും. അത് സംഭവിക്കുമ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ കാണും, ഇല്ലെങ്കിൽ നീ എന്നെ ഓർക്കണം.”
ഇബ്നുൽ ഹുവൈരിസ്(റ) പറയുന്നു: അവരുടെ വീട് അബൂ ഖുബൈസ് മലയിലായിരുന്നു. പിന്നീട് ഹജ്ജാജി(റ)ന്റെയും ഇബ്നു സുബൈറി(റ)ന്റെയും കാലത്ത് കഅ്ബ പൊളിക്കപ്പെടുന്നത് കണ്ടപ്പോൾ അവർ പറഞ്ഞു: “ഇബ്നു അംറ്(റ)വിനോട് അല്ലാഹു കരുണ കാണിക്കട്ടെ! അദ്ദേഹം ഞങ്ങളോട് ഇത് സംസാരിക്കാറുണ്ടായിരുന്നു.”
അബ്ദുല്ലാഹിബ്നു അംറ്(റ)വിൽ നിന്ന് ഇബ്നു അസാകിർ(റ) തന്റെ താരീഖിൽ നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
“യസീദ്! മറ്റുള്ളവരെ കുത്തിപ്പറയുന്നവനും ശപിക്കുന്നവനുമായ യസീദിൽ അല്ലാഹു അനുഗ്രഹം നൽകാതിരിക്കട്ടെ! അറിയുക, എന്റെ പ്രിയപ്പെട്ട ഹുസൈന്റെ(റ) വിയോഗവാർത്ത എനിക്ക് ലഭിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ രക്തം വീഴുന്നമണ്ണ് എനിക്ക് കൊണ്ടുവരപ്പെട്ടു, അദ്ദേഹത്തെ വധിക്കുന്നവനെ ഞാൻ കാണുകയും ചെയ്തു. അറിയുക, ഒരു ജനതയുടെ മധ്യത്തിൽ വെച്ച് അദ്ദേഹം വധിക്കപ്പെടുകയും അവർ അദ്ദേഹത്തെ സഹായിക്കാതിരിക്കുകയും ചെയ്താൽ, അല്ലാഹു അവർക്ക് പൊതുവായ ശിക്ഷ ഇറക്കാതിരിക്കില്ല.”
അബൂ ഉബൈദ(റ)വിൽ നിന്ന് നിവേദനം; തിരുനബിﷺ പറഞ്ഞു. “അവൻ വിള്ളൽ വീഴ്ത്തുന്നത് വരെ ഈ ദീൻ നീതിയിലധിഷ്ഠിതമായി നിലകൊള്ളും.”
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
“എന്റെ ഉമ്മത്തിന്റെ കാര്യങ്ങൾ നീതിയിലധിഷ്ഠിതമായി നിലകൊള്ളും; ഉമവി വംശജനായ, യസീദ് എന്ന് വിളിക്കപ്പെടുന്ന ഒരു മനുഷ്യൻ അതിൽ ആദ്യമായി വിള്ളൽ വീഴ്ത്തുന്നത് വരെ.”
അബൂ യഅ്‌ല(റ)യും ഫിതൻ എന്ന ഗ്രന്ഥത്തിൽ നുഐം ബിൻ ഹമ്മാദും(റ) ഇബ്നു അസാകിറും(റ) ഇത് നിവേദനം ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ നിവേദന പരമ്പരയിൽ കുറവുകൾ ഉണ്ടെന്നാണ് പണ്ഡിതപക്ഷം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
