
ഇമാം അഹ്മദും(റ) അബൂയഅ്‌ല(റ)യും അല്ലാഹുവിൻ്റെ തിരുനബിﷺയുടെ മൗലയായ അബൂ റാഫിഅ്(റ)വഴി റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങൾക്ക് ഒരു ആടിനെ സമ്മാനമായി ലഭിച്ചു. ഞാനത് ഒരു പാത്രത്തിലിട്ട് പാകം ചെയ്തു. അപ്പോൾ തിരുനബിﷺ അവിടേക്ക് കടന്നുവന്നു ചോദിച്ചു: ‘അബൂ റാഫിഅ്(റ), ഇതെന്താണ്?’ ഞാൻ പറഞ്ഞു: ‘നമുക്ക് സമ്മാനമായി ലഭിച്ച ഒരു ആടാണ്, ഞാനത് പാകം ചെയ്തതാണ്.’ അവിടുന്ന് പറഞ്ഞു: ‘എനിക്ക് അതിന്റെ ഒരു മുൻകാൽ തരിക.’ ഞാൻ അത് നൽകി. വീണ്ടും അവിടുന്ന് പറഞ്ഞു: ‘അബൂ റാഫിഅ്(റ), എനിക്ക് ഒരു മുൻകാൽ കൂടി തരിക.’ ഞാൻ അതും നൽകി. വീണ്ടും അവിടുന്ന് പറഞ്ഞു: ‘എനിക്ക് അടുത്ത മുൻകാൽ കൂടി തരിക.’ അപ്പോൾ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഒരു ആടിന് രണ്ട് മുൻകാലുകൾ മാത്രമല്ലേ ഉള്ളൂ?’ അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘നീ മിണ്ടാതിരുന്നിരുന്നെങ്കിൽ, ഞാൻ ആവശ്യപ്പെടുന്നതനുസരിച്ച് നിനക്ക് എനിക്ക് മുൻകാലുകൾ നൽകിക്കൊണ്ടേയിരിക്കാമായിരുന്നു.'”
ഇമാം അഹ്മദും(റ) അബൂ നുഐമും(റ) അബൂഹുറൈറ(റ) വഴി റിപ്പോർട്ട് ചെയ്യുന്നു: ഒരു ആട് പാകം ചെയ്യപ്പെട്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “എനിക്ക് അതിന്റെ മുൻകാൽ തരൂ.” ഞാൻ അത് നൽകി. വീണ്ടും അവിടുന്ന് പറഞ്ഞു: “മുൻകാൽ തരൂ.” മറ്റൊരു നിവേദനത്തിൽ: ഞാൻ അത് നൽകി, വീണ്ടും അവിടുന്ന് മറ്റൊന്നിനായി ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ആടിന് രണ്ട് മുൻകാലുകൾ മാത്രമല്ലേ ഉള്ളൂ?” അവിടുന്ന് പറഞ്ഞു: “നീ അത് പാത്രത്തിൽ പരതിയിരുന്നെങ്കിൽ അത് കണ്ടെത്തുമായിരുന്നു.”
അബൂയഅ്‌ല(റ)യും അബൂ നുഐമും(റ) സ്വീകാര്യമായ പരമ്പരയോടെ ഉസാമ ബിൻ സൈദ്(റ) വഴി റിപ്പോർട്ട് ചെയ്യുന്നു:
ഒരു സ്ത്രീ തന്റെ മകനുമായി വന്നു. അവർ തിരുനബിﷺക്ക് ഒരു ചുട്ട ആടിനെ സമ്മാനിച്ചു. അവിടുന്ന് പറഞ്ഞു: “ആ ആടിനെ നീ വാങ്ങുക.” ശേഷം അവിടുന്ന് പറഞ്ഞു: “അതിന്റെ ഒരു മുൻകാൽ എനിക്ക് തരൂ.” ഞാൻ നൽകി. വീണ്ടും അവിടുന്ന് പറഞ്ഞു: “എനിക്ക് ഒരു മുൻകാൽ കൂടി തരൂ.” ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, അതിന് രണ്ട് മുൻകാലുകൾ മാത്രമേ ഉള്ളൂ, അത് ഞാൻ നൽകിക്കഴിഞ്ഞു.” അപ്പോൾ അവിടുന്ന് പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം! നീ മിണ്ടാതിരുന്നിരുന്നെങ്കിൽ, ഞാൻ ആവശ്യപ്പെടുന്നതനുസരിച്ച് നീ എനിക്ക് മുൻകാലുകൾ നൽകിക്കൊണ്ടേയിരിക്കുമായിരുന്നു.”
ഇമാം അഹ്മദും(റ) ദാരിമി(റ)യും അല്ലാഹുവിൻ്റെ തിരുനബിﷺയുടെ മൗലയായ അബൂ ഉബൈദ്(റ) വഴി റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം തിരുനബിﷺക്ക് വേണ്ടി ഒരു പാത്രത്തിൽ ഇറച്ചി പാകം ചെയ്തു. അവിടുന്ന് പറഞ്ഞു: “അതിന്റെ മുൻകാൽ എനിക്ക് തരൂ.” അദ്ദേഹം അത് നൽകി. വീണ്ടും അവിടുന്ന് പറഞ്ഞു: “മുൻകാൽ തരൂ.” അദ്ദേഹം നൽകി. വീണ്ടും അവിടുന്ന് പറഞ്ഞു: “മുൻകാൽ തരൂ.” അപ്പോൾ അദ്ദേഹം ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, ആടിന് എത്ര മുൻകാലുകളുണ്ട്?” അവിടുന്ന് പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം! നീ മിണ്ടാതിരുന്നിരുന്നെങ്കിൽ, ഞാൻ ആവശ്യപ്പെടുന്നതനുസരിച്ച് ആ പാത്രം നിനക്ക് മുൻകാലുകൾ നൽകിക്കൊണ്ടേയിരിക്കുമായിരുന്നു.”
ബുഖാരി(റ)യും മുസ്‌ലിമും(റ) അബ്ദുറഹ്മാൻ ബിൻ അബീബക്കർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അബ്ദുറഹ്മാൻ ബിൻ അബീബക്കർ(റ) പറഞ്ഞു:
“ഞങ്ങൾ നൂറ്റിമുപ്പത് പേർ അല്ലാഹുവിന്റെ തിരുനബിﷺക്കൊപ്പമുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘നിങ്ങളിൽ ആരുടെയെങ്കിലും അടുക്കൽ ഭക്ഷണമുണ്ടോ?’ അപ്പോൾ ഒരാളുടെ അടുക്കൽ ഒരു സ്വാഅ് ഏകദേശം 2.5 കിലോയോ അല്ലെങ്കിൽ അതിനടുത്തോ ഭക്ഷണം ഉണ്ടായിരുന്നു. അത് കുഴച്ചുണ്ടാക്കി.
അതിനിടയിൽ, മുടി ചിതറിയ, നീളക്കാരനായ ബഹുദൈവാരാധകൻ തന്റെ ആടുകളെയും തെളിച്ചുകൊണ്ട് അവിടെയെത്തി. തിരുനബിﷺ അദ്ദേഹത്തിൽ നിന്ന് ഒരു ആടിനെ വാങ്ങി. ആടിനെ അറുത്ത് പാകം ചെയ്തു. അതിന്റെ കരൾ ചുട്ടെടുക്കാൻ കല്പിച്ചു.
അബ്ദുറഹ്മാൻ(റ) പറഞ്ഞു: അല്ലാഹുവാണെ സത്യം! അവിടെയുണ്ടായിരുന്ന നൂറ്റിമുപ്പത് പേരിൽ ഓരോരുത്തർക്കും അതിന്റെ കരളിൽ നിന്നും അല്ലാഹുവിന്റെ തിരുനബിﷺ ഓരോ കഷണം വീതം മുറിച്ചു നൽകി. അവിടെ ഹാജറുള്ളവർക്ക് അവിടുന്ന് അത് നൽകുകയും, അവിടെ ഇല്ലാതിരുന്നവർക്കായി അത് മാറ്റിവെക്കുകയും ചെയ്തു. ശേഷം ആ ആടിന്റെ മാംസം രണ്ട് വലിയ പാത്രങ്ങളിലാക്കി. ഞങ്ങളെല്ലാവരും അതിൽ നിന്ന് കഴിക്കുകയും വയറു നിറയുകയും ചെയ്തു. എന്നിട്ടും ആ രണ്ട് പാത്രങ്ങളിലും ഭക്ഷണം ബാക്കിയുണ്ടായിരുന്നു. ഞാനത് ഒട്ടകപ്പുറത്ത് കയറ്റി കൊണ്ടുപോയി.”
