Tweet 134

    Tweet 134
    October 26, 2022 • Wednesday
    Post Header

    അഖബ ഉടമ്പടി കഴിഞ്ഞു. പന്ത്രണ്ട് നുഖബാഇനെയും തെരഞ്ഞെടുത്തു. ഇതെല്ലാം അല്ലാഹുവിൽ നിന്നുള്ള പ്രത്യേക നിർണയങ്ങളാണ്. ഇമാം മാലിക് (റ) ന്റെ ഒരു നിവേദനത്തിൽ പറയുന്നു. വിശിഷ്ട പ്രതിനിധികളായി നബിﷺ നിശ്ചയിച്ച ഓരോരുത്തരും ജിബ്’രീൽ(അ) ചൂണ്ടിക്കൊടുത്ത പ്രകാരമായിരുന്നു.
    പ്രഭാതമായപ്പോഴേക്കും ഖുറൈശീ പാളയങ്ങളിൽ വാർത്ത പരന്നു. അവർ ഖസ്റജുകാരുടെ താമസ സ്ഥലത്ത് വന്നു ആക്ഷേപങ്ങൾ പറഞ്ഞു. കൂട്ടത്തിൽ അവർ ഇങ്ങനെയും വിളിച്ചു പറഞ്ഞു. ‘ഞങ്ങൾ നിങ്ങൾക്കെതിരെ യുദ്ധത്തിനൊന്നും വന്നിട്ടില്ലല്ലോ? പിന്നെന്തിനാണ് നിങ്ങൾ ഞങ്ങൾക്കെതിരെ മുഹമ്മദ്ﷺ യുമായി സഖ്യമുണ്ടാക്കിയത്. “അപ്പോൾ ഖസ്റജിലെ ബഹുദൈവവിശ്വാസികൾ പറഞ്ഞു, ഞങ്ങൾ ആരുമായിട്ടും കരാറൊന്നും ചെയ്തിട്ടില്ലല്ലോ? അവർ മുസ്ലിംകളുടെ ചലനങ്ങൾ തീരെ അറിഞ്ഞിരുന്നില്ല. അവർ ഉടമ്പടിയെ പാടേ നിഷേധിച്ചു സംസാരിച്ചു. മുസ്‌ലിംകൾ അതിവിദഗ്ധമായി മൗനം പാലിച്ചു. ഖുറൈശികൾക്ക് പ്രത്യക്ഷത്തിൽ അതംഗീകരിക്കേണ്ടി വന്നു. അപ്പോൾ പിന്നെ അവർക്ക് ലഭിച്ച വിവരമോ! അവർ ആശയകുഴപ്പത്തിലായി. തൽകാലം അവർ പിരിഞ്ഞുപോയി. തുടർന്നുള്ള അവരുടെ അന്വേഷണത്തിൽ ഉടമ്പടി നടന്നതായി ഉറപ്പിച്ചു. പക്ഷേ അപ്പോഴേക്കും യസ്‌രിബിൽ നിന്ന് വന്നവർ മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞു. ഖുറൈശികൾ അവരെ പിൻതുടർന്നു. സഅദ് ബിൻ ഉബാദയെ(റ) മാത്രമേ അവർക്ക് പിടി കിട്ടിയുള്ളൂ. അദ്ദേഹത്തെ അവർ മക്കയിൽ കൊണ്ടുവന്നു. ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജുബൈർ ബിൻ മുത്ഇമും ഹാരിസ് ബിൻ ഉമയ്യയും ജാമ്യം നിന്ന് രക്ഷപ്പെടുത്തി. തങ്ങളുടെ ശാമിലേക്കുള്ള കച്ചവട യാത്രയിൽ യസ്‌രിബിൽ എത്തുമ്പോൾ സഅദ് ബിൻ ഉബാദ(റ) ചെയ്തിരുന്ന സഹായങ്ങൾക്കുള്ള പ്രത്യുപകാരമായിരുന്നു അത്.
    ഉടമ്പടിയെ കുറിച്ച് വിഭിന്ന വിചാരങ്ങളായിരുന്നു ഖുറൈശികളിൽ ഉയർന്നു വന്നത്. ഏകദേശം പതിമൂന്നു കൊല്ലത്തോളം നിരന്തരമായ മർദ്ദനങ്ങളും പീഢനങ്ങളും ബഹിഷ്കരണങ്ങളും ഒക്കെ ഉണ്ടായിട്ടും ആദർശത്തിൽ നിന്നോ ആദർശ പ്രചാരണത്തിൽ നിന്നോ നബിﷺയെയോ മുസ്ലിംകളെയോ പിന്തിരിക്കാനാവുന്നില്ല എന്നവർ തിരിച്ചറിഞ്ഞു. ഒപ്പം യസ്‌രിബുകാരുമായി ഒത്തു ചേർന്ന് ആശയസ്വാതന്ത്ര്യം നേടി വളർന്നേക്കുമോ എന്നവർ ആശങ്കപ്പെട്ടു. ഏതുവിധേനയും അത് തടയണമെന്നവർ തീരുമാനിച്ചു.
    വിശ്വാസികൾക് ആശ്വാസം തേടി എത്തിച്ചേരാൻ പറ്റുന്ന പ്രദേശമാണ് യസ്‌രിബ് എന്ന് മുത്ത് നബി ﷺ യും അനുയായികളും തിരിച്ചറിഞ്ഞു. അതിനാൽ കൊച്ചു കൊച്ചു സംഘങ്ങളായി അവിടുത്തേക്ക് പലായനം ചെയ്യാൻ സമ്മതം നൽകി. മക്കയിൽ നിന്ന് ഒറ്റക്കും കൂട്ടമായും ഉള്ള യാത്രകൾ ആരംഭിച്ചു. മക്കക്കാർ അത് തടയാൻ ശ്രമിച്ചു. പലരേയും വഴിയിൽ നിന്ന് പിടിച്ചു തിരികെ കൊണ്ടുവന്നു. അക്രമങ്ങൾ തുടർന്നു. ഒപ്പം യാത്ര ചെയ്യുന്ന ദമ്പതികളെ വേർപെടുത്തി. ചിലരെ വീടുകളിൽ ബന്ധിച്ചിട്ടു. ആളുകളെ കൊന്നാൽ ഗോത്രങ്ങൾക്കിടയിലെ ആഭ്യന്തരയുദ്ധം മക്കക്കാർ ഭയന്നു.
    മുഹമ്മദ് നബിﷺ പലായനം ചെയ്യുമോ ഇല്ലയോ എന്നവർക്ക് നിജപ്പെടുത്താനായില്ല. കാരണം അബ്സീനിയായിലേക്ക് വിശ്വാസികൾ പോയ നേരത്ത് നബിﷺ മക്കയിൽ തന്നെ തുടരുകയായിരുന്നല്ലോ? ഇടയിൽ വെച്ച് അബൂബക്കർ(റ) പലായനത്തിന് സമ്മതം ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് നല്ല സഹയാത്രികനെ ലഭിക്കും’ എന്നു പറഞ്ഞത് ചില ചിന്തകൾക്ക് വഴി നൽകി.
    നബിﷺ യും കൂടി യസ്‌രിബിലേക്ക് പോയാൽ മുസ്ലിംകളുടെ ഒരു സംഘാടനം അവിടെ നടക്കും എന്നവർ ന്യായമായും സംശയിച്ചു. അത്കൊണ്ട് തന്നെ നബിﷺയുടെ ഓരോ നീക്കങ്ങളും അവർ നിരീക്ഷിച്ചുകൊണ്ടിരുന്നു. മദീനയിൽ നാൾക്കുനാൾ വിശ്വാസികൾ വർദ്ധിക്കുന്നതും മക്കയിൽ നിന്നു എത്തുന്നവർ കുടിച്ചേർന്ന് ഒരു സമൂഹമായി വളരുന്നതും മക്കക്കാരെ ചിന്തിപ്പിച്ചു. നേതൃത്വത്തിന് മുഹമ്മദ്ﷺ കൂടി എത്തിയാൽ എന്തായിരിക്കും എന്നവർ ചർച്ച ചെയ്തു. ശാമിലേക്കുള്ള കച്ചവട സംഘത്തെ വഴിയിൽ തടഞ്ഞ് മക്കയെ ഉപരോധത്തിലാക്കിയേക്കുമോ എന്നവർ ആശങ്കപ്പെട്ടു. മുപ്പത് മാസം മലഞ്ചരുവിൽ ഉപരോധം അനുഭവിച്ചവർ അങ്ങനെ ചിന്തിച്ചു കൂടായികയില്ല എന്നവർ നിഗമിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...