Tweet 1267

    Tweet 1267
    December 2, 2025 • Tuesday
    Post Header

    തിരുനബിﷺയുടെ സമീപനങ്ങളും ശീലങ്ങളും സംബന്ധിച്ച വായനയിലൂടെയാണല്ലോ നാം മുന്നോട്ട് പോകുന്നത്. ബുറൈദത്ത് ബ്നുൽ ഹുസൈബ് അൽ-അസ്‌ലമി(റ)യിൽ നിന്ന് അബൂ ദാവൂദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരുകാര്യത്തിലും ദുശ്ശകുനം കാണിക്കാറുണ്ടായിരുന്നില്ല. പക്ഷെ, അവിടുന്ന് ഒരു ഉദ്യോഗസ്ഥനെ അയച്ചാൽ അയാളുടെ പേര് ചോദിക്കുമായിരുന്നു. പേര് ഇഷ്ടപ്പെട്ടാൽ അവിടുന്ന് സന്തോഷിക്കുകയും അതിൻ്റെ പ്രസന്നത അവിടുത്തെ മുഖത്ത് കാണപ്പെടുകയും ചെയ്യും. പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിൻ്റെ അനിഷ്ടം അവിടുത്തെ മുഖത്ത് കാണപ്പെടും.
    അതുപോലെ, ഒരു ഗ്രാമത്തിൽ പ്രവേശിച്ചാൽ അവിടുന്ന് അതിൻ്റെ പേര് ചോദിക്കുമായിരുന്നു. പേര് ഇഷ്ടപ്പെട്ടാൽ അവിടുന്ന് സന്തോഷിക്കുകയും അതിൻ്റെ പ്രസന്നത അവിടുത്തെ മുഖത്ത് കാണപ്പെടുകയും ചെയ്യും. പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിൻ്റെ അനിഷ്ടം അവിടുത്തെ മുഖത്ത് കാണപ്പെടും.

    ദുശ്ശകുനം അഥവാ ത്വിയറ: കാണുന്നത് അല്ലാഹു തആലയെക്കുറിച്ചുള്ള മോശം ധാരണയിൽ നിന്ന് ഉണ്ടാകുന്നതാണ്. എന്നാൽ ശുഭശകുനം(ഫഅ്ല്) കാണുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള നല്ല ധാരണയിൽ നിന്ന് ഉണ്ടാകുന്നതാണ്. ഏത് സാഹചര്യത്തിലും അടിമ തൻ്റെ രക്ഷിതാവിനെക്കുറിച്ച് നല്ല ധാരണ വെക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ഹദീസിൽ തിരുനബിﷺയുടെ സ്വഭാവങ്ങളിലെ ചില കാര്യങ്ങളാണ് വിവരിക്കുന്നത്. അവിടുന്ന് ഒരുകാര്യത്തിലും ദുശ്ശകുനം കാണിച്ചിരുന്നില്ല. അതായത്, ഒരു കാര്യം ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ ആളുകൾ ദുശ്ശകുനം കാണിക്കുന്നതുപോലെ അവിടുന്ന് കാണിച്ചിരുന്നില്ല.
    അവിടുന്ന് ഒരു ഉദ്യോഗസ്ഥനെ അയച്ചാൽ അയാളുടെ പേര് ചോദിക്കും. പേര് ഇഷ്ടപ്പെട്ടാൽ അവിടുന്ന് സന്തോഷിക്കുകയും അതിൻ്റെ പ്രസന്നതയും ഉന്മേഷവും അവിടുത്തെ മുഖത്ത് കാണപ്പെടുകയും ചെയ്യും.
    പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിൻ്റെ അനിഷ്ടം അവിടുത്തെ മുഖത്ത് കാണപ്പെടും. ഇത് ദുശ്ശകുനമായോ നിമിത്തം നോക്കിയോ ഉള്ള ചേഷ്ടയായിരുന്നില്ല, മറിച്ച് ശുഭശകുനം തേടൽ മാത്രമായിരുന്നു. അതുപോലെ, അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിച്ചാൽ അതിൻ്റെ പേര് ചോദിക്കുമായിരുന്നു. പേര് ഇഷ്ടപ്പെട്ടാൽ സന്തോഷിക്കുകയും അതിൻ്റെ പ്രസന്നത അവിടുത്തെ മുഖത്ത് കാണപ്പെടുകയും ചെയ്യും. പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിൻ്റെ അനിഷ്ടം അവിടുത്തെ മുഖത്ത് കാണപ്പെടും. ഈ വിഷയങ്ങളെല്ലാം, എല്ലാ കാര്യത്തിലും നല്ല പേരുകൾ തിരഞ്ഞെടുക്കുന്നതിലേക്കുള്ള മാർഗ്ഗനിർദ്ദേശമാണ് നൽകുന്നത്. ആൺമക്കളായാലും പെൺമക്കളായാലും സ്ഥലങ്ങളായാലും എല്ലാം നല്ല പേരുകൾ തിരഞ്ഞെടുക്കുകയും മോശമായ പേരുകളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യുക. തിരുനബിﷺ തന്നെ ചില വ്യക്തികളുടെ പോലും മോശമായ പേരുകൾ മാറ്റി നല്ല നാമകരണങ്ങൾ നൽകിയിട്ടുണ്ട്.

    പോസിറ്റീവ് ചിന്തകളോടെ കാര്യങ്ങളെ ആരംഭിക്കണമെന്നും സമീപിക്കണമെന്നുമുള്ള ഒരു ഉൽബോധനം കൂടി ഇതുവഴി ലഭിക്കുന്നുണ്ട്. അനസുബ്നു മാലിക്(റ) നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ ഒരു ആവശ്യത്തിനായി പുറപ്പെടുമ്പോൾ, “യാ റാശിദ്..! ഓ നേർവഴിയിലുള്ളവനേ!”, “യാ നജീഹ്! ഓ വിജയിച്ചവനേ/വിജയം നൽകുന്നവനേ!” എന്ന് കേൾക്കുന്നത് അവിടുത്തേക്ക് ഇഷ്ടമായിരുന്നു. നല്ല ഭാവനയും പ്രതീക്ഷയും മുന്നിൽ വച്ച് കാര്യങ്ങളിലേക്ക് പ്രവേശിക്കണമെന്ന ഒരു അധ്യാപനം കൂടിയാണല്ലോ. അല്ലാഹുവിനെക്കുറിച്ച് ഒരു അടിമയുടെ ഭാവനയ്ക്ക് പ്രാധാന്യമുണ്ടെന്നുകൂടി പാഠം നൽകുന്ന ഹദീസുകൾ സാധാരണയിൽ നാം കേൾക്കാറുണ്ടല്ലോ.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...