Tweet 1230

    Tweet 1230
    October 26, 2025 • Sunday
    Post Header

    തിരുനബിﷺയുടെ നീതിന്യായ വ്യവഹാരങ്ങളെ കുറിച്ചുള്ള അടിസ്ഥാനവിചാരങ്ങൾ പങ്കുവെക്കുന്ന ഒരു സംഭവത്തിലേക്കും നിവേദനത്തിലേക്കും നമുക്കൊന്ന് സഞ്ചരിക്കാം.

    ഇമാം ബുഖാരി(റ) മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. മഖ്സൂമി ഗോത്രക്കാരിയായ സ്ത്രീയുടെ മോഷണവിഷയം ഖുറൈശികളെ അലട്ടി. അപ്പോൾ അവർ പറഞ്ഞു: ”ഇവളുടെ കാര്യത്തിൽ ആർക്കാണ് തിരുനബിﷺയോട് സംസാരിക്കാൻ ധൈര്യം?” അപ്പോൾ അവർ പറഞ്ഞു: ”അവിടുത്തെ പ്രിയങ്കരനായ ഉസാമത്ത് ബിൻ സെയ്ദ്(റ) അല്ലാതെ മറ്റാർക്കാണ് നബി സമക്ഷത്തിൽ സംസാരിക്കാൻ ധൈര്യം?” അങ്ങനെ ഉസാമത്ത്(റ) തിരുനബിﷺയോട് സംസാരിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: ”അല്ലാഹുവിന്റെ നിയമങ്ങളിൽ ഒന്നിനെക്കുറിച്ച് നീ ശിപാർശ ചെയ്യുകയാണോ?” എന്നിട്ട് അവിടുന്ന് എഴുന്നേറ്റു പ്രസംഗിക്കുകയും, കൂട്ടത്തിൽ ഇങ്ങനെ പറയുകയും ചെയ്തു: ”നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് അവർക്കിടയിൽ ഉന്നതൻ മോഷണം ചെയ്താൽ അവർ അവനെ വെറുതെ വിടുകയും പാവപ്പെട്ടവൻ മോഷണം ചെയ്താൽ അവന്റെ മേൽ ശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നു എന്നതിലാണ്. അല്ലാഹുവാണെ സത്യം! നബിﷺയുടെ മകൾ ഫാത്വിമ(റ) മോഷ്ടിച്ചാലും ഞാൻ അവളുടെ കൈ ഛേദിക്കും.”

    ഇസ്‌ലാം നീതിയുടെയും സമത്വത്തിന്റെയും, ഒരാൾക്ക് വേണ്ടി മറ്റൊരാളെ ഒഴിവാക്കാതിരിക്കുന്നതിന്റെയും മതമാണ്. യുക്തിപൂർവ്വകമായ ശരീഅത്ത് നിയമങ്ങൾ, ശിക്ഷാവിധികൾ(ഹുദൂദ്) നിശ്ചയിക്കുകയും എല്ലാവരും അവ പാലിക്കാൻ കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
    ഈ ഹദീസിൽ താബിഈ ആയ ഉർവത്ത് ബ്‌നു സുബൈർ(റ) വിവരിക്കുന്നത്, ഫാത്വിമത്തുൽ മഖ്‌സൂമിയ്യ ഹിജ്‌റയുടെ എട്ടാം വർഷം മക്കാ വിജയത്തിന്റെ സമയത്ത് നബിﷺയുടെ കാലത്ത് മോഷണം നടത്തി. അപ്പോൾ അവരുടെ ഗോത്രക്കാർ ഭയപ്പെട്ട്, തിരുനബിﷺയുടെ അടിമയായിരുന്ന ഉസാമത്ത് ബ്‌നു സെയ്ദ്(റ)നെ സമീപിച്ചു. അവളുടെ കൈ ഛേദിക്കാതെ വിട്ടയക്കാനോ, അല്ലെങ്കിൽ മോചനദ്രവ്യം നൽകാനോ വേണ്ടി നബിﷺയോട് ശിപാർശ ചെയ്യാൻ അവർ ആവശ്യപ്പെട്ടു. ഉസാമത്ത് ബ്‌നു സെയ്ദ്(റ) വളരെ പ്രിയപ്പെട്ട അനുയായിയായിരുന്നു.

    എന്നാൽ, ആ സ്ത്രീയുടെ കാര്യത്തിൽ ഉസാമത്ത്(റ) നബിﷺയോട് സംസാരിച്ചപ്പോൾ, നബിﷺയുടെ മുഖഭാവം മാറി. ആശ്ചര്യം പ്രകടിപ്പിച്ചു കൊണ്ട് ചോദിച്ചു: “അല്ലാഹുവിന്റെ ശിക്ഷാവിധിയിൽപ്പെട്ട ഒന്നിനെക്കുറിച്ച് നീ എന്നോട് സംസാരിക്കുകയും, ശിപാർശ ചെയ്യുകയും ചെയ്യുകയാണോ?” അപ്പോൾ ഉസാമത്ത്(റ) പ്രതിവചിച്ചു: “അല്ലാഹുവിന്റെ റസൂലേﷺ, എനിക്ക് അറിവില്ലാത്ത കാര്യത്തിൽ ഞാൻ ശിപാർശ ചെയ്തതിന് എന്നോട് പൊറുക്കേണമേ!

    അന്ന് വൈകുന്നേരം – അത് പകലിന്റെ അവസാന സമയമോ, ളുഹ്ര്‍ മുതൽ പ്രഭാതം വരെയോ, അല്ലെങ്കിൽ സൂര്യൻ അസ്തമിക്കുന്നത് വരെയോ ഉള്ള സമയമാണ് – എഴുന്നേറ്റു, അവിടുന്ന് അല്ലാഹുവിനെ സ്തുതിച്ചു. ശേഷം പറഞ്ഞു: “നിങ്ങൾക്ക് മുൻപുള്ള ജനങ്ങളെ നശിപ്പിച്ചത് അവരിൽ ഒരു മാന്യൻ മോഷണം ചെയ്താൽ അവന്റെ സ്ഥാനവും പദവിയും കാരണം അവനെ വെറുതെ വിടുകയും, എന്നാൽ അവരിൽ ഒരു ദുർബലൻ – അതായത് മാന്യതയില്ലാത്തവനും, അനുയായികളില്ലാത്തവനും, സംരക്ഷണം ഇല്ലാത്തവനും – മോഷണം ചെയ്താൽ അവന്റെ മേൽ ശിക്ഷാവിധി നടപ്പാക്കുകയും ചെയ്തിരുന്നു എന്നതിലാണ്. അവന്റെ നിസ്സാരതയും സ്ഥാനമില്ലായ്മയും കാരണമാണ് ഇത്.”

    ശേഷം തിരുനബിﷺ സത്യം ചെയ്തു പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, ആ അല്ലാഹുവാണ സത്യം! മുഹമ്മദിﷺന്റെ മകൾ ഫാത്വിമ(റ) മോഷ്ടിച്ചാലും ഞാൻ അവളുടെ കൈ ഛേദിക്കും.”
    ഫാത്വിമ(റ)യെ പ്രത്യേകം എടുത്തുപറഞ്ഞത്, അവർ അവിടുത്തെ ഏറ്റവും പ്രിയപ്പെട്ടവരിൽപ്പെട്ടവളായതുകൊണ്ടും, ആ സമയത്ത് അവിടുത്തെ പെൺമക്കളിൽ അവരല്ലാതെ മറ്റാരും ജീവിച്ചിരിപ്പില്ലായിരുന്നതുകൊണ്ടുമാണ്.

    ഓരോ വ്യക്തിയിലും ശിക്ഷ നടപ്പാക്കുന്നതിലെ നിഷ്ഠയോടെയുള്ള നിലപാടും ഈ കാര്യത്തിൽ ഒരാളോടും പക്ഷപാതം കാണിക്കാതിരിക്കുന്നതും സ്ഥാപിക്കാനാണ് അവിടുന്ന് ഉദ്ദേശിച്ചത്. കൂടാതെ, മോഷ്ടിച്ച സ്ത്രീയുടെ പേര് ഫാത്വിമ എന്നായതുകൊണ്ട് ആ പേരിനെ ഉദാഹരണമായി എടുക്കുന്നത് ഉചിതമായി. അല്ലാഹുവിന്റെ ശിക്ഷാവിഷയങ്ങളിൽ പക്ഷപാതം കാണിക്കുന്നതിനെ ശക്തമായി വിലക്കുകയാണ് ഇവിടെ.
    ശേഷം, നബിﷺ ആ മോഷണം നടത്തിയ സ്ത്രീയുടെ കാര്യത്തിൽ ശിക്ഷ കൽപ്പിക്കുകയും അവളുടെ കൈ ഛേദിക്കപ്പെടുകയും ചെയ്തു. അതിന് ശേഷം അവൾ സത്യസന്ധമായി പശ്ചാത്തപിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ബനൂ സുലൈം ഗോത്രത്തിലെ ഒരാളെയാണ് വിവാഹം കഴിച്ചതെന്ന് പറയപ്പെടുന്നു.

    ആഇശ(റ) വിവരിക്കുന്നത്: അതിനുശേഷം ആ സ്ത്രീ എന്റെ അടുക്കൽ വരാറുണ്ടായിരുന്നു. അപ്പോൾ ഞാൻ അവളുടെ ആവശ്യം തിരുനബിﷺയോട് ഉണർത്തുകയും അവിടുന്ന് അത് പൂർത്തിയാക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു.

    ഇസ്‌ലാം മുന്നോട്ട് വെച്ച ശിക്ഷാ നിയമങ്ങൾ സമൂലമായ നീതി നടപ്പിലാക്കാൻ ഏറെ ഉപകാരപ്പെട്ടു. നീതി നടപ്പിലാക്കുന്നതിൽ ശിക്ഷാനിയമങ്ങൾക്കുള്ള സ്വാധീനം സമൂഹ നിർമിതിയിൽ കൃത്യമായി വായിക്കപ്പെടുകയും ചെയ്തു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...