
ജാബിർ ബിൻ അബ്ദുല്ലാഹ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഒരാൾക്ക് ‘ഉംറാ’ അഥവാ ജീവിതകാലത്തേക്ക് നൽകുന്ന സമ്മാനമായി ഒരു വസ്തു അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും വേണ്ടി നൽകിയാൽ, അത് അദ്ദേഹത്തിന് പൂർണ്ണമായ ഉടമസ്ഥാവകാശമുള്ള ദാനമായിരിക്കും.
പണത്തിന് ഇസ്‌ലാമിക നിയമത്തിൽ ധാരാളം നിയമങ്ങളും ബഹുമുഖമായ ചിട്ടപ്പെടുത്തലുകളുമുണ്ട്. കാരണം, അല്ലാഹു പണത്തെ മനുഷ്യരുടെ ജീവിതത്തിൻ്റെ നിലനിൽപ്പിനുള്ള ഉപാധിയായി നിശ്ചയിച്ചിരിക്കുന്നു. ഒരു ചിട്ടപ്പെടുത്തലുമില്ലാതെ, അതിക്രമത്തോടെയോ കൊള്ളയടിച്ചോ അതിനോട് ഇടപെഴകുന്നത് തർക്കങ്ങളിലേക്കും വഴക്കുകളിലേക്കും തീർച്ചയായും നയിക്കും.
ഈ ക്രമീകരണങ്ങളിൽ പെട്ടതാണ്, ഒരാൾക്ക് തൻ്റെ സമ്പാദ്യത്തിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് പല രൂപത്തിൽ നൽകാൻ ശരീഅത്ത് അനുവദിക്കുന്നു എന്നത്. പക്ഷേ, തർക്കങ്ങൾ ഉണ്ടാകാതിരിക്കാനും സമ്മതിച്ച കാര്യങ്ങളിൽ നിന്ന് പിന്മാറാതിരിക്കാനും മനുഷ്യൻ തൻ്റെ സമ്പത്ത് സംരക്ഷിക്കാനും അത് പാഴാക്കാതിരിക്കാനും വേണ്ടി അതിന് ചില നിയന്ത്രണങ്ങളുണ്ട്.
ജാബിർ ബിൻ അബ്ദുല്ലാഹ്(റ) തിരുനബിﷺയിൽ നിന്നും ഉദ്ധരിച്ച മേൽ ഹദീസിന്റെ ആശയതലം ഇങ്ങനെ കൂടി വായിക്കേണ്ടതുണ്ട്. ഒരാൾക്ക് ‘ഉംറാ’ അഥവാ ജീവിതകാലത്തേക്ക് നൽകുന്ന സമ്മാനമായി ഒരു വസ്തു അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പിൻഗാമികൾക്കും വേണ്ടി നൽകിയാൽ, അത് അദ്ദേഹത്തിന് പൂർണ്ണമായ ഉടമസ്ഥാവകാശമുള്ള ദാനമായിരിക്കും എന്നാണ്. ‘ഉംറാ’ എന്നത് ദാനങ്ങളുടെയും സമ്മാനങ്ങളുടെയും ഒരു രൂപമാണ്. ദാനം ചെയ്യുന്നയാൾക്ക് അത് സ്വീകരിക്കുന്ന വ്യക്തിക്ക് നൽകാനും, സ്വീകരിക്കുന്നയാൾക്ക് അതിൽ പൂർണ്ണ സ്വാതന്ത്ര്യത്തോടെ കൈകാര്യം ചെയ്യാനും, അത് അദ്ദേഹത്തിൻ്റെ സ്വത്തിൻ്റെ ഭാഗമായി മാറ്റാനും, അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിൻ്റെ മക്കൾക്ക് അനന്തരമായി ലഭിക്കാനും തിരുനബിﷺ അനുമതി നൽകിയിട്ടുണ്ട്.
അങ്ങനെ, “ഫഹിയ ലഹു ബത്‌ല” അഥവാ അപ്പോൾ അത് അവന് വേണ്ടി പൂർണ്ണമായി വേർപെട്ടു. എന്ന് പറഞ്ഞാൽ, ആ സമ്മാനദാനം ചെയ്തവനിൽ നിന്നുള്ള ബന്ധം വേർപെടുത്തിക്കൊണ്ട് സ്വീകരിക്കുന്ന വ്യക്തിക്ക് പൂർണ്ണമായി ലഭിച്ചു. “ലാ യജൂസു ലിൽമുഅ്ത്വീ ഫീഹാ ശർത്വുൻ വലാ ഥുൻയാ” അതിൽ ദാനം ചെയ്യുന്നയാൾക്ക് യാതൊരു നിബന്ധനകളും വെക്കാനോ ഒഴിവാക്കലുകൾ നടത്താനോ പാടില്ല എന്ന് പറഞ്ഞാൽ, അതിൽ നിന്ന് പ്രയോജനം നേടുന്നതിന് ഒരു നിശ്ചിത സമയം നിശ്ചയിക്കാനോ, അതിൻ്റെ ഏതെങ്കിലും ഉപകാരങ്ങൾ ഒഴിവാക്കാനോ ദാനം ചെയ്യുന്നയാൾക്ക് അവകാശമില്ല. കാരണം, അത് സ്വീകരിക്കുന്ന വ്യക്തിക്ക് പൂർണ്ണമായ ഉടമസ്ഥാവകാശമുള്ള സ്വത്തായി മാറുകയും അദ്ദേഹത്തിൻ്റെ മക്കൾക്ക് അനന്തരമായി ലഭിക്കുകയും ചെയ്യും.
തിരുനബിﷺയുടെ അധ്യാപനങ്ങളിൽ ഏതെല്ലാം വിധത്തിലുള്ള ആദാന പ്രദാനങ്ങളാണ് പരാമർശിക്കുന്നത്. ഇടപാടുകൾക്കിടയിലും ഇടപാടുകാർക്കിടയിലും പിൽക്കാലത്ത് പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ കരുതലുകളും മുൻകൂട്ടി തന്നെ അഭ്യസിപ്പിക്കുകയും ശ്രദ്ധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു.
വ്യാപാര വ്യവഹാരങ്ങൾക്കപ്പുറം സൗഹൃദത്തിന്റെയും മനുഷ്യപ്പറ്റിൻ്റെയും അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ദാനധർമങ്ങളെ പ്രത്യേകം പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്. കണക്കിലും കച്ചവടത്തിലും വ്യവഹാരങ്ങളിലും എല്ലാം കൃത്യതയും സൂക്ഷ്മതയും പാലിക്കുന്നതോടൊപ്പം അനുഭാവത്തോടെയും അനുതാപത്തോടെയും ആവശ്യക്കാർക്കും നൽകാൻ ഏറെ പ്രയോജനം നൽകുന്ന ഒരു സാമ്പത്തിക സമീപനമാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്.
