Tweet 106

    Tweet 106
    September 28, 2022 • Wednesday
    Post Header

    അബൂത്വാലിബിന്റെ വിയോഗത്തിന് ശേഷം മക്കയിൽ രൂപപ്പെട്ട സാഹചര്യത്തെ പകർന്നു തരുന്ന ഒരു നിവേദനം ഇപ്രകാരം വായിക്കാം : “അനസ് (റ) പറയുന്നു. ഖുറൈശികൾ നബി ﷺ യെ മർദിച്ചവശനാക്കി. അവിടുത്തെ ബോധം നഷ്ടപ്പെടുമെന്നായി. പെട്ടെന്ന് അബൂബക്കർ (റ) ഓടിയെത്തി. ഖുറൈശികളോട് ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു ; എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞ വ്യക്തിയെ നിങ്ങൾ വധിക്കാൻ നോക്കുകയാണോ? എന്തൊരു കഷ്ടം.! ”
    പ്രസ്തുത നാളുകളിൽ അബൂബക്കർ (റ) വിന്റെ ഇടപെടലുകൾ ധീരമായിരുന്നു. അതടയാളപ്പെടുത്തുന്ന ഒരു സംഭവം അബൂ നുഐം ഉദ്ധരിക്കുന്നു. “മുഹമ്മദ് ബിൻ അഖിൽ പറയുന്നു : ഒരു പ്രഭാഷണമധ്യേ , അലി (റ) ചോദിച്ചു. ‘ജനങ്ങളിൽ ഏറ്റവും ധൈര്യശാലി ആരാണെന്ന് നിങ്ങൾ ഒന്നു പറയൂ’. ഞങ്ങൾ പറഞ്ഞു; ‘അല്ലയോ അമീറുൽ മുഅ്മിനീൻ ! [അല്ലയോ ഭരണാധികാരീ ] അങ്ങ് തന്നെ ‘.
    ഉടനെ അവിടുന്ന് പറഞ്ഞു; ‘ഞാൻ നേരിട്ട എല്ലാ ശത്രുവിനെയും ഞാൻ ജയിച്ചടക്കിയിട്ടുണ്ട്. അതല്ല, എന്റെ ചോദ്യം. ഏറ്റവും വലിയ ശുജായി അഥവാ ധീരൻ ആരാണ് ? ‘ ഞങ്ങൾ പറഞ്ഞു, ‘അവിടുന്ന് തന്നെ പറയൂ’.
    ഉടനെയദ്ദേഹം പറഞ്ഞു, ‘അബൂബക്കറാ (റ)ണ്. കാരണം, ഖുറൈശികൾ ഒരു ദിവസം നബി ﷺ യെ നേരിട്ടു. ഉന്താനും ഉലയ്ക്കാനും തുടങ്ങി. എന്നിട്ടവർ പറഞ്ഞു. ഈ വ്യക്തിയാണ് പല ദൈവങ്ങളെ ഒരു ദൈവമാക്കിയത്. നമ്മുടെ ആരാധ്യവസ്തുക്കളെ നിരാകരിച്ചത്. ഞങ്ങൾക്കാർക്കും ആ രംഗത്തേക്ക് കടന്നു പോകാൻ പറ്റുന്നില്ല. അബൂബക്കർ( റ) നേരേ കടന്നുവന്നു. നബി ﷺ യെ വളഞ്ഞവരെ നേരിട്ടു. ചിലരെ തള്ളിമാറ്റി ചിലരെ ഉന്തിമാറ്റി. പലരീതിയിലായി അവരെ തുരത്തി മാറ്റി. എന്നിട്ടവരോട് പറഞ്ഞു. നിങ്ങൾക്ക് നാശം! രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞ വ്യക്തിയെ കൊല്ലുകയോ?’
    ഇത്രയും പറഞ്ഞതും അലി (റ) മേൽത്തട്ടമെടുത്ത് പൊത്തിപ്പിടിച്ചു. കരയാൻ തുടങ്ങി. കണ്ണുനീർ താടി രോമങ്ങളിലൂടെ ഒലിച്ചിറങ്ങി. അവിടുന്ന് സദസ്സിനോട് ചോദിച്ചു : “ഫറോവയുടെ ജനതയിലെ സത്യവിശ്വാസിയാണോ അബൂബക്കറാ (റ)ണോ ഉത്തമൻ?” സദസ്സ് ഒന്നും പറഞ്ഞില്ല. ഉടനെ അലി(റ) തുടർന്നു. “എന്തേ നിങ്ങളാരും ഒന്നും മിണ്ടാത്തത്? അബൂബക്കറി (റ)ന്റെ ജീവിതത്തിലെ ഒരു നിമിഷം ഫറോവയുടെ കുടുംബത്തിലെ ഒരു സത്യവിശ്വാസിക്ക് തുല്യമാണ്. അവർ വിശ്വാസം ഒളിച്ചു വച്ചു സഹിച്ചവരാണ്. അബൂബക്കർ (റ) വിശ്വാസം പരസ്യപ്പെടുത്തി നേരിട്ടവരാണ് “.
    ഹിജ്റ പത്താം വർഷത്തെ വർത്തമാനങ്ങളാണ് നാം പറഞ്ഞു കൊണ്ടിരിക്കുന്നത്. മക്കയിലെ പ്രതികരണങ്ങൾ പലതും അസഹ്യമാകുന്നു. ഇസ്‌ലാം സംസ്കൃതിയുടെ മൂല്യങ്ങളെ ബോധ്യപ്പെടുത്താൻ എന്താണിനിയൊരു മാർഗം ? ‘സഖീഫ്’ ഗോത്രത്തോടൊന്ന് പിന്തുണ തേടിയാലോ? മുത്ത് നബി ﷺ ആലോചിച്ചു. സഖീഫ് ഗോത്രക്കാർ താമസിക്കുന്നത് ത്വാഇഫിലാണ്. മുത്ത്നബി ﷺ യുടെ കുടുംബക്കാർ അവിടെയുണ്ട്. പോറ്റുമ്മ ഹലീമ ബീവി (റ)യുടെ നാടുകൂടിയാണത്. അങ്ങനെ ഹിജ്റ പത്താം വർഷം ശവ്വാലിൽ മുത്ത്നബി ﷺ താഇഫിലേക്ക് പുറപ്പെട്ടു. ഒപ്പം സൈദ് ബിൻ ഹാരിസ (റ)യും ഉണ്ടായിരുന്നു. ത്വാഇഫുകാർ സ്വീകരിക്കുമെന്ന ഉത്തമ പ്രതീക്ഷയോടെ ത്വാഇഫിലെത്തി, സഖീഫ് ഗോത്ര പ്രമുഖന്മാരെ സമീപിച്ചു. അംറ് ബിൻ ഉമൈറിന്റെ മക്കളായ മൂന്ന് സഹോദരങ്ങളായിരുന്നു അവരിൽ പ്രമുഖർ. അബ്ദു യാലിൽ, ഹബീബ്, മസ്ഊദ് എന്നിങ്ങനെയാണ് അവരുടെ പേരുകൾ. സഫ്‌വാൻ ബിൻ ഉമയ്യയുടെ ഉമ്മ ഖുറൈശീ വനിത സഫിയ്യ അവരിൽ ഒരാളുടെ ഭാര്യയായിരുന്നു.
    നബി ﷺ അവരെ നേരിട്ടു സന്ദർശിച്ചു. ഇസ്‌ലാം പരിചയപ്പെടുത്തി. അവരുടെ പിന്തുണ ആവശ്യപ്പെട്ടു. ശത്രുക്കൾക്കെതിരെ ഒപ്പമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. എല്ലാം കേട്ടതിന് ശേഷം അവരിൽ ഒരാൾ പരിഹാസപൂർവം പറഞ്ഞു. “അല്ലാഹു പ്രവാചകനായി മുഹമ്മദി ﷺ നെ നിയോഗിച്ചുവെങ്കിൽ കഅ്ബയുടെ കിസ്വ ഞാൻ പിച്ചിച്ചീന്തും “.
    അടുത്തയാൾ ചോദിച്ചു, “പ്രവാചകനായി നിയോഗിക്കാൻ വേറെയാരെയും ലഭിച്ചില്ലേ?” മൂന്നാമൻ പറഞ്ഞു, “ഞാൻ ഒന്നും സംസാരിക്കുന്നില്ല. അവിടുന്ന് ശരിക്കും പ്രവാചകനാണെങ്കിൽ ഞാൻ സംസാരിക്കാതിരിക്കലാണ് നല്ലത്. വ്യാജമായി പ്രവാചകത്വം വാദിക്കുന്ന ആളാണെങ്കിൽ അപ്പോഴും സംസാരിക്കുന്നത് ഉചിതമല്ല “.
    നബി ﷺ സഖീഫു ഗോത്രത്തിൽ പ്രതീക്ഷയില്ലെന്ന വേദനയോടെ അവിടെ നിന്നും എഴുന്നേറ്റു. അവരോട് പറഞ്ഞു, “നിങ്ങളെന്നോട് പ്രവർത്തിച്ചതും പറഞ്ഞതുമൊക്കെ ഇരിക്കട്ടെ. ഇത് നിങ്ങൾ പ്രചരിപ്പിക്കരുത് “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...