
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറഞ്ഞു. ഒരു യുദ്ധവേളയിൽ ഞാൻ തിരുനബിﷺയോടൊപ്പം നിസ്കരിക്കാനുണ്ടായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഞങ്ങൾ എല്ലാവരും രണ്ട് നിരയായി തിരുനബിﷺയുടെ പിന്നിൽ നിസ്കരിക്കാൻ നിന്നു. ഖിബ്ലക്ക് അഭിമുഖമായി നിൽക്കുന്നതിന് മുന്നിൽ തന്നെയായിരുന്നു ശത്രുക്കളുമുണ്ടായിരുന്നത്. തിരുനബിﷺ തക്ബീർ ചൊല്ലി നിസ്കാരത്തിലേക്ക് പ്രവേശിച്ചു. ഞങ്ങളും ഒപ്പം തക്ബീർ ചൊല്ലി. ശേഷം, നബിﷺ റുകൂഇലേക്ക് പോയി. ഞങ്ങളെല്ലാവരും നബിﷺയോടൊപ്പം റുകൂഅ് ചെയ്തു. ശേഷം, സുജൂദിലേക്ക് പോയപ്പോൾ തിരുനബിﷺയുടെ തൊട്ടു പിന്നിലുണ്ടായിരുന്ന ഒരു നിര മാത്രം സുജൂദ് ചെയ്തു. തിരുനബിﷺയും ഒന്നാമത്തെ നിരയും സുജൂദിൽ നിന്ന് ഉയർന്നപ്പോൾ രണ്ടാമത്തെ നിര സുജൂദിലേക്ക് പോയി. ശേഷം, അടുത്ത റക്അത്തിലേക്ക് പോയി. അടുത്ത റക്അത്തിൽ രണ്ടാം നിരയിലുള്ളവർ നബിﷺയോടൊപ്പം സുജൂദ് ചെയ്തു. നേരത്തെ ഒന്നാം നിരയിലുള്ളവർ ചെയ്ത അതേ ഘടനയിൽ ഇപ്പോൾ രണ്ടാം നിരയിലുള്ള ആളുകൾ നിസ്കരിച്ചു. ശേഷം ഒരുമിച്ച് സലാം വീട്ടി.
ഭയ ഘട്ടങ്ങളിലുള്ള നിസ്കാരത്തിന്റെ ഏഴാമത്തെ രൂപമായി ഹദീസിൽ നിന്ന് പണ്ഡിതന്മാർ എടുത്തുദ്ധരിച്ചത് ഈ രൂപമാണ്. ഇതുപ്രകാരം തന്നെ രണ്ട് സംഘങ്ങളായി വന്നു നബിﷺയോടൊപ്പം നിസ്കരിച്ചതാണ് എട്ടാമത്തെ രൂപമായി ഹദീസിൽ വന്നിട്ടുള്ളത്. ഇമാം ഇബ്നു ഹിബ്ബാൻ(റ) ജാബിറി(റ)ൽ നിന്ന് തന്നെ പ്രസ്തുത രൂപം നിവേദനം ചെയ്തിട്ടുണ്ട്.
നബിﷺയുടെ മുന്നിലും പിന്നിലുമായി രണ്ട് അണികൾ നിരന്നു നിൽക്കുകയും ഓരോ സംഘവും നബിﷺയോടൊപ്പം ഓരോ റക്ക്അത്തും നബിﷺ രണ്ട് റക്അത്തും എന്ന രീതിയിലായിരുന്നു നിസ്കാരം നിർവഹിച്ചത് എന്ന് ഒമ്പതാമത്തെ ഒരു രൂപം അവതരിപ്പിച്ചുകൊണ്ട് ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. ഇസ്ബഹാനിൽ വച്ചുകൊണ്ട് തിരുനബിﷺ സ്വലാത്തുൽ ഖ്വൗഫ് നിർവഹിക്കുകയും അത് സ്വഹാബികൾക്ക് അധ്യാപനം നൽകുന്നതിന് വേണ്ടിയായിരുന്നു എന്ന് മഹാനായ സ്വഹാബി ഇമാം അബൂ മൂസ അൽ അശ്അരി(റ) വിശദീകരിക്കുകയും ചെയ്യുന്നു. കാരണം അന്ന് അവിടെ അത്രമേൽ ഭയം നിറഞ്ഞ ഒരു സാഹചര്യമുണ്ടായിരുന്നില്ലത്രെ. തിരുനബിﷺയുടെ മുന്നിൽ ശത്രുക്കൾക്ക് അഭിമുഖമായി രണ്ട് അണികളും പിന്നിൽ ഒരു സ്വഫും നിർത്തി നിസ്കാരം നിർവഹിച്ച ഒരു രൂപം കൂടി പത്താമതായി ഹദീസുകളിൽ നമുക്ക് കാണാം. അവിടെയും ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ഒരു റക്അത്തും തിരുനബിﷺ രണ്ട് റക്അത്തും ഒപ്പം നിസ്കരിച്ചു എന്നാണ് നിവേദനങ്ങളിൽ കാണുന്നത്.
ഇതിൽനിന്ന് നേരിയ വ്യത്യാസങ്ങളോടെ ഇനിയും വിവിധങ്ങളായ രൂപങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ഏകദേശം 16 രൂപങ്ങൾ സുബുലുൽ ഹുദാ വർറശാദ് എന്ന കിതാബിൽ ഉദ്ധരിച്ചു കാണാം.
ഏതു പ്രതിസന്ധിഘട്ടത്തിലും നിസ്കാരത്തെ എങ്ങനെയൊക്കെ പരിപാലിക്കണമെന്നും ശത്രു സൈന്യത്തിന് മുമ്പിൽ പോരാട്ടക്കളത്തിലാണെങ്കിലും അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം കൃത്യമായി പരിപാലിക്കുകയും നിസ്കാരം പോലെയുള്ള ഉത്തരവാദിത്വങ്ങൾ സമയബന്ധിതമായി തന്നെ നിർവഹിക്കുകയും വേണമെന്ന് പ്രായോഗികമായി തന്നെ തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ മൗലികമായ ആശയങ്ങളും അടിസ്ഥാന ആരാധനകളും വേറൊരു മതത്തിനും ദർശനത്തിനുമില്ലാത്ത വിധം സ്വതന്ത്രവും സമഗ്രവും എല്ലാ സന്ദർഭങ്ങളിലും പ്രായോഗികമാണ് എന്നുകൂടി നമുക്ക് മനസ്സിലാക്കാനാവും. ആരാധനകളും ആവിഷ്കാരങ്ങളും കാലത്തിനും പരിസരത്തിനും ചുറ്റുപാടിനും അവസ്ഥകൾക്കും അനുസൃതമായി പ്രയോഗിക്കാനും സ്വീകരിക്കാനുമുള്ള സമഗ്രത കൂടി ഈ ആരാധനാക്രമങ്ങൾ നമുക്ക് പഠിപ്പിച്ചു തരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
