
സുബൈർ ബിൻ ബക്കാർ(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ വെള്ളച്ചാലുകൾ സംഗമിക്കുന്ന സ്ഥലത്തേക്ക് വാഹനം ഓടിച്ചുപോയി, ശേഷം ചോദിച്ചു: “മദീനയിൽ നിന്നുള്ള ദജ്ജാലിന്റെ താവളത്തെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ?” പിന്നീട് ഇപ്രകാരം പറഞ്ഞു: “ഇതാണ് അവന്റെ താവളം. അവൻ മദീനയെ ലക്ഷ്യമാക്കും, എന്നാൽ അതിന് അവന് സാധിക്കുകയില്ല. അത് മലക്കുകളാൽ സംരക്ഷിക്കപ്പെട്ടതായി അവൻ കണ്ടെത്തും. അതിന്റെ ഓരോ മലമ്പാതയിലും വാളൂരിപ്പിടിച്ച ഓരോ മലക്കുണ്ടാകും. അതിൽ ദജ്ജാലോ പ്ലേഗ് രോഗമോ പ്രവേശിക്കുകയില്ല. തുടർന്ന് മദീനയിലും ദജ്ജാലിന്റെ അനുയായികൾക്കിടയിലും ഒരു ഭൂകമ്പം ഉണ്ടാകും; അങ്ങനെ ഒരു കപടവിശ്വാസിയായ പുരുഷനോ സ്ത്രീയോ പോലും പുറത്തുപോകാതെ ശേഷിക്കുകയില്ല. അവനെ പിന്തുടരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കും. അതിനാൽ അവരിൽപ്പെട്ട ആർക്കെതിരെയും ഒരു വ്യക്തി വാളെടുക്കുകയില്ല.”
അസ്മാ ബിൻത് യസീദി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു:
“അല്ലാഹുവിനെത്തന്നെ സത്യം! അത്യന്തം കളവ് പറയുന്ന 30 പേർ പുറപ്പെടുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അതിലൊരാളാണ് ഒറ്റക്കണ്ണനായ അൽ-മസീഹുദ് ദജ്ജാൽ. അവന്റെ ഇടത് കണ്ണ് തുടച്ചുമാറ്റപ്പെട്ടതുപോലെയാണ്. അത് അൻസ്വാരികളിലെ മുതിർന്ന ആളായ അബൂ യഹ്‌യയുടെ കണ്ണ് പോലെയിരിക്കും. അവൻ എന്ന് പുറപ്പെടുന്നുവോ, അവൻ അല്ലാഹുവാണെന്ന് അവകാശപ്പെടും. അതിനാൽ ആരെങ്കിലും അവനിൽ വിശ്വസിക്കുകയും അവനെ ശരിവെക്കുകയും പിന്തുടരുകയും ചെയ്താൽ, അവൻ മുമ്പ് ചെയ്തതൊന്നും അവന് പ്രയോജനം ചെയ്യുകയില്ല. എന്നാൽ ആരെങ്കിലും അവനിൽ അവിശ്വസിക്കുകയും അവനെ തള്ളിക്കളയുകയും ചെയ്താൽ, അവൻ മുമ്പ് ചെയ്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയുമില്ല. ഹറം അതിർത്തികളും ബൈത്തുൽ മുഖദ്ദസും ഒഴികെ ഭൂമിയിലുടനീളം അവൻ ആധിപത്യം സ്ഥാപിക്കുകയും ഉപരോധിക്കുകയും ചെയ്യും.”
മറ്റൊരു നിവേദനത്തിൽ: “അവൻ ബൈത്തുൽ മുഖദ്ദസിൽ സത്യവിശ്വാസികളെ ഉപരോധിക്കും. അവർ ശക്തമായി പരീക്ഷിക്കപ്പെടും. തുടർന്ന് അല്ലാഹു അവനെയും അവന്റെ സൈന്യത്തെയും പരാജിതരാക്കുകയും നശിപ്പിക്കുകയും ചെയ്യും. എത്രത്തോളമെന്നാൽ, മതിൽക്കെട്ടോ മരത്തിന്റെ ചുവടോ പോലും വിളിച്ചുപറയും: ‘ഓ സത്യവിശ്വാസീ, ഇതാ ഒരു യഹൂദൻ അല്ലെങ്കിൽ കാഫിർ എന്റെ പിന്നിൽ ഒളിച്ചിരിക്കുന്നു; അതിനാൽ വന്ന് അവനെ വധിക്കൂ.’ എന്നാൽ, നിങ്ങളുടെ മനസ്സിൽ വലിയ ഭാരമായിത്തോന്നുന്ന കാര്യങ്ങൾ നിങ്ങൾ കാണുകയും, ‘ഇതിനെക്കുറിച്ച് നിങ്ങളുടെ നബി ഏതെങ്കിലും പരാമർശം നടത്തിയിട്ടുണ്ടോ?’ എന്ന് നിങ്ങൾ പരസ്പരം ചോദിക്കുകയും ചെയ്യുന്നതുവരെ അതു സംഭവിക്കുകയില്ല. പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് നീങ്ങിപ്പോവുകയും ചെയ്യും. അതിനുശേഷം മരണം വന്നെത്തും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
