
ആഇശ(റ) പറഞ്ഞു: “അവർ അന്നുതന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കടന്നുചെല്ലുകയും ഉസ്മാൻ(റ)വിനെ വധിക്കുകയും ചെയ്തു. “ഇബ്നു ലഹീഅ(റ) പറഞ്ഞു: “അബ്ദുറഹ്മാൻ ബിൻ അബീബക്കർ ഈജിപ്തുകാരെയും കൂട്ടി ഉസ്മാന്റെ(റ) അടുത്തേക്ക് പുറപ്പെടുകയും അവരദ്ദേഹത്തെ വധിക്കുകയുമാണുണ്ടായത്. ഇത് ഒന്ന് അല്ലെങ്കിൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്ക് മനസ്സിലായത്.”
അദിയ്യ് ബിൻ ഹാതിമി(റ)ൽ നിന്ന് അബൂ നുഐം(റ) നിവേദനം ചെയ്യുന്നു: “ഉസ്മാൻ(റ) വധിക്കപ്പെട്ട ദിവസം ഒരു ശബ്ദം ഞാൻ കേട്ടു: ‘ഇബ്നു അഫ്ഫാൻ! സമാധാനത്തിന്റെയും സുഗന്ധത്തിന്റെയും അനുഗ്രഹങ്ങളെക്കുറിച്ച് സന്തോഷവാർത്തയറിഞ്ഞാലും!’
ജമൽ, സ്വിഫ്ഫീൻ, നഹ്‌റവാൻ യുദ്ധങ്ങളെക്കുറിച്ചും, മറ്റും അറിയിച്ച ചില പ്രവചനങ്ങൾ ഇങ്ങനെയാണ്. ഉമ്മുസലമ(റ)യിൽ നിന്ന് ഹാകിമും(റ) ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു: “തിരുനബിﷺ സത്യവിശ്വാസികളുടെ ഉമ്മമാരിൽ ചിലരുടെ പുറപ്പാടിനെക്കുറിച്ച് പരാമർശിച്ചപ്പോൾ ആഇശ(റ) ചിരിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘ഹുമൈറാഅ് ചുവന്നവളേ! അത് നീയാകാതിരിക്കാൻ ശ്രദ്ധിക്കുക.’ പിന്നീട് തിരുനബിﷺ അലി(റ)യുടെ നേരെ തിരിഞ്ഞ് പറഞ്ഞു: ‘അവളുടെ കാര്യത്തിൽ നിനക്ക് വല്ല അധികാരവും ലഭിക്കുകയാണെങ്കിൽ, അവളോട് നീ കാരുണ്യത്തോടെ പെരുമാറണം.'”
ഖൈസി(റ)ൽ നിന്ന് അഹ്മദ്(റ), അബൂ യഅ്‌ലാ(റ), ബസ്സാർ(റ), ഹാകിം(റ), ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ നിവേദനം ചെയ്യുന്നു: “ആഇശ(റ) ബനൂ ആമിർ ഗോത്രക്കാരുടെ ചില പ്രദേശങ്ങളിൽ എത്തിയപ്പോൾ അവിടെയുള്ള നായ്ക്കൾ അവർക്ക് നേരെ കുരച്ചു. അപ്പോൾ അവർ ചോദിച്ചു: ‘ഇത് ഏത് സ്ഥലമാണ്?’ അവർ പറഞ്ഞു: ‘ഹൗഅബ്.’ അവർ പറഞ്ഞു: ‘ഞാൻ മടങ്ങിപ്പോകേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്.’ അപ്പോൾ സുബൈർ(റ) പറഞ്ഞു: ‘വേണ്ട, നിങ്ങൾ മുന്നോട്ട് പോകുക, ജനങ്ങൾ നിങ്ങളെ കാണട്ടെ, അതുവഴി അല്ലാഹു അവർക്കിടയിൽ സമാധാനമുണ്ടാക്കിയേക്കാം.’ അവർ പറഞ്ഞു: ‘ഞാൻ മടങ്ങുക തന്നെ ചെയ്യും, കാരണം തിരുനബിﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ഹൗഅബിലെ നായ്ക്കൾ നിങ്ങളിലൊരുവൾക്ക് നേരെ കുരക്കുമ്പോൾ എന്തായിരിക്കും അവളുടെ അവസ്ഥ!'” എന്ന്.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് ബസ്സാറും(റ) അബൂ നുഐമും(റ) നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “ഹൗഅബിലെ നായ്ക്കൾ കുരക്കുന്നത് വരെ പുറപ്പെടാൻ പോകുന്ന, ചുവന്നതും രോമാവൃതവുമായ ഒട്ടകത്തിന്റെ ഉടമസ്ഥ നിങ്ങളിൽ ആരാണ്? അവളുടെ ചുറ്റുമായി നിരവധി ആളുകൾ കൊല്ലപ്പെടും, ഒടുവിൽ കഷ്ടിച്ചാണ് അവൾ രക്ഷപ്പെടുക.”
ഹുദൈഫ(റ)യിൽ നിന്ന് ഹാകിമും(റ) ബൈഹഖി(റ)യും അബൂ നുഐമും(റ) നിവേദനം ചെയ്യുന്നു. ജനങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: “തിരുനബിﷺയിൽ നിന്ന് താങ്കൾ കേട്ട കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതന്നാലും.” അദ്ദേഹം പറഞ്ഞു: “ഞാൻ അത് ചെയ്താൽ നിങ്ങൾ എന്നെ കല്ലെറിയും.” ഞങ്ങൾ പറഞ്ഞു: “സുബ്ഹാനല്ലാഹ്!” അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ ഉമ്മമാരിൽ ഒരാൾ ഒരു വലിയ സൈന്യവുമായി വന്ന് നിങ്ങളോട് യുദ്ധം ചെയ്യുകയും വാളുകൊണ്ട് വെട്ടുകയും ചെയ്യുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ എന്നെ വിശ്വസിക്കില്ല.” അവർ ചോദിച്ചു: “സുബ്ഹാനല്ലാഹ്! ആരാണ് ഇത് വിശ്വസിക്കുക?” അദ്ദേഹം പറഞ്ഞു: “ആ ചുവന്ന സ്ത്രീ അഥവാ ആഇശ(റ )തന്റെ വിദേശികളെയും നയിച്ചുകൊണ്ട് ഒരു സൈന്യവുമായി നിങ്ങളുടെ അടുക്കൽ വരും.”
ഇമാം ബൈഹഖി(റ) പറഞ്ഞു: ഹുദൈഫ(റ) ഇക്കാര്യം പ്രവചിച്ചിരുന്നു, ആഇശ(റ)യുടെ പുറപ്പാടിന് മുമ്പ് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. അബൂബക്റ(റ)യിൽ നിന്ന് ബസ്സാറും(റ) ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു, റസൂലുല്ലാഹിﷺ പറയുന്നത് ഞാൻ കേട്ടു: “പരാജയപ്പെടുന്ന, വിജയം വരിക്കാത്ത ഒരു ജനവിഭാഗം പുറപ്പെടും; അവരുടെ നേതാവ് ഒരു സ്ത്രീയായിരിക്കും. എന്നാൽ അവരുടെ ആ നേതാവ് സ്വർഗ്ഗത്തിലാണ്.”
അബൂ റാഫിഇ(റ)ൽ നിന്ന് അഹ്മദും(റ) ബസ്സാറും(റ) ത്വബ്റാനി(റ)യും നിവേദനം ചെയ്യുന്നു, തിരുനബിﷺ അലി(റ)യോട് പറഞ്ഞു: “തീർച്ചയായും നിനക്കും ആഇശ(റ)ക്കുമിടയിൽ ഒരു പ്രശ്നം ഉണ്ടാകും.” അലി(റ) ചോദിച്ചു: “ഞാനോ അതിന് കാരണം?” തിരുനബിﷺ പറഞ്ഞു: “അല്ല, എന്നാൽ അത് സംഭവിച്ചാൽ നീ അവളെ അവളുടെ സുരക്ഷിത സ്ഥാനത്ത് എത്തിക്കണം.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
