
കുടുംബബന്ധം ചേർക്കണമെന്നും പുലർത്തണമെന്നും പഠിപ്പിക്കുന്ന പ്രവാചക പ്രഭുﷺ പ്രസ്തുത കർമത്തിന്റെ പാരത്രിക ഫലങ്ങളും ആത്മീയ നേട്ടങ്ങളും ഭൗതിക ഗുണങ്ങളും എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. അതിൽ നിന്ന് ചില ഹദീസുകളുടെ ആശയങ്ങളാണ് നാം വായിക്കുന്നത്.
ഇമാം ബുഖാരി(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പ്രസ്താവിച്ചു. നിശ്ചയമായും കുടുംമ്പബന്ധം പരമകാരുണികനായ അല്ലാഹു സ്ഥാപിച്ച വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം വിച്ഛേദിക്കും.
അല്ലാഹുവിൻ്റെ സ്വീകാര്യതയും പരിഗണനയും ലഭിക്കാനുള്ള പുണ്യകർമമാണ് കുടുംബ ബന്ധം ചേർക്കുക എന്ന് പഠിപ്പിക്കുകയാണ് ഇവിടെ. ഒരടിസ്ഥാന വിശ്വാസം ഹൃദയത്തിലുള്ളവർ ഈ വാഗ്ദാനത്തിന്റെ മുന്നിൽ ബന്ധങ്ങളോട് വലിയ പ്രാധാന്യം നൽകും. അത് സമൂഹത്തിൽ വലിയ ഭദ്രതയും സുരക്ഷയും ഉറപ്പാക്കും.
ഇമാം ബുഖാരി(റ) തന്നെ മറ്റൊരു ഹദീസിൽ ഇപ്രകാരം നിവേദനം ചെയ്യുന്നു. ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. കുടുംബ ബന്ധം അല്ലാഹുവിന്റെ സിംഹാസനത്തിൽ ബന്ധിച്ചിരിക്കുകയാണ്. എന്നെ ചേർക്കുന്നവനെ അല്ലാഹു ചേർക്കട്ടെ! എന്നെ വിഛേദിക്കുന്നവനെ അല്ലാഹുവും വിഛേദിക്കട്ടെ! എന്ന് കുടുംബ ബന്ധം സദാ സമയവും പ്രാർഥിച്ചു കൊണ്ടിരിക്കുന്നു.
ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കുടുംബ ബന്ധം ചേർക്കുന്നതിന് മറ്റൊരു മഹത്വമാണ് പറയുന്നത്. അബൂഅയ്യൂബ്(റ) റിപ്പോർട്ട് ചെയ്യുന്നു. ഒരാള്‍ റസൂലിﷺനോട് പറഞ്ഞു. റസൂലേﷺ, എന്നെ നരകത്തില്‍ നിന്ന് വിദൂരത്താക്കുകയും സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഒരു കര്‍മം എനിക്കറിയിച്ചു തന്നാലും. തിരുനബിﷺ പറഞ്ഞു. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക, നിസ്‌കാരം നിലനിർത്തുക, സക്കാത്ത് കൊടുത്തുവീട്ടുക, കുടുംബബന്ധമുള്ളവരോട് നീ ബന്ധം ചേര്‍ക്കുക. അദ്ദേഹം മടങ്ങി പോകുമ്പോൾ തിരുനബിﷺ ഇങ്ങനെ കൂടി പറഞ്ഞു. നിന്നോട് കല്‍പ്പിക്കപ്പെട്ട കാര്യം നീ മുറുകെ പിടിക്കുകയാണെങ്കില്‍ നീ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കും.
സ്വർഗ്ഗ പ്രവേശനത്തിനും നരകമോചനത്തിനും നിമിത്തമാകുന്ന ഒരു കർമത്തെ ഒരു വിശ്വാസി എത്രമേൽ പ്രാധാന്യത്തോട് കൂടിയാണ് കാണുക. അത്രയും വലിയ പ്രാധാന്യവും പ്രതിഫലവുമാണ് തിരുനബിﷺ ബന്ധങ്ങൾ ചേർക്കുന്നതിന് വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഇതേ ആശയം തന്നെ സംക്ഷിപ്തമായ മറ്റൊരു ഹദീസിൽ ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക, ബന്ധങ്ങള്‍ ചേര്‍ക്കുക, രാത്രിയില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ നിസ്‌കരിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം.
പാതിരാ നിസ്ക്കാരത്തിന്റെയും പരസ്പരം ബന്ധങ്ങൾ വിളക്കി ചേർക്കുന്ന സലാം ചൊല്ലുന്നതിന്റെയും ഇടയിൽ വളരെ പ്രാധാന്യത്തോടുകൂടിയാണ് ബന്ധങ്ങൾ ചേർക്കുന്നതിന് തിരുനബിﷺ എണ്ണിയിട്ടുള്ളത്.
പാപമോചനത്തിന് കാരണമാണ് കുടുംബ ബന്ധം ചേർക്കുന്നത് എന്ന് പറയുന്ന ഹദീസ് ഇമാം തുർമുദി(റ) ഉദ്ധരിച്ചിട്ടുണ്ട്. ആശയം ഇപ്രകാരമാണ്. അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം. ഒരാള്‍ തിരുനബിﷺയുടെ മുമ്പില്‍ വന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. ഓ പ്രവാചകരേﷺ, ഞാന്‍ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? തിരുനബിﷺ ചോദിച്ചു. നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു. ഇല്ല. അവിടുന്ന് വീണ്ടും ചോദിച്ചു. നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു. ഉണ്ട്. അപ്പോൾ തിരുനബിﷺ പറഞ്ഞു. എന്നാല്‍ പോയി അവരോട് നല്ല നിലയിൽ വ൪ത്തിക്കുക.
വന്നുപോയ പാപത്തിന് പരിഹാരമായി കുടുംബ ബന്ധത്തിൽ നല്ല നിലപാട് സ്വീകരിക്കുക എന്നാണ് ഈ പഠിപ്പിച്ചതിന്റെ സാരം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
