Tweet 1162

    Tweet 1162
    August 19, 2025 • Tuesday
    Post Header

    ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. അബൂ അബ്ദുല്ല അൽ ജദലി(റ) പറയുന്നു. ഞാൻ മഹതി ആഇശ(റ)യോട് ചോദിച്ചു. നബിﷺയുടെ സ്വഭാവം വീട്ടിൽ എങ്ങനെയായിരുന്നു. മഹതി പറഞ്ഞു. ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. ചീത്ത പറയുകയോ ചീത്തയെ ഇഷ്ടപ്പെടുകയോ ചെയ്തിരുന്നില്ല. അവിടുന്ന് തെരുവിൽ ശബ്ദമുയർത്തുന്ന ആൾ ആയിരുന്നില്ല. തെറ്റിനെ തെറ്റുകൊണ്ട് പ്രതികരിക്കുമായിരുന്നില്ല. വിടുതിയും വിട്ടുവീഴ്ചയുമായിരുന്നു അവിടുത്തെ പൊതുസ്വഭാവം.
    ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ പത്നി മൈമൂന(റ) പറഞ്ഞു. എൻ്റെ കൂടെയുണ്ടായിരുന്ന ഒരു രാത്രിയിൽ തിരുനബിﷺ പുറത്തേക്കു പോയി. ഞാൻ വാതിൽ അടച്ചു. മടങ്ങി വന്നപ്പോൾ അവിടുന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഞാൻ തുറക്കാൻ മടിച്ചു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. ഞാൻ സത്യം ചെയ്തു പറയുന്നു അവിടുന്ന് തുറക്കൂ. അപ്പോൾ ഞാൻ ചോദിച്ചു. എൻ്റെ രാത്രിയിൽ അവിടുന്ന് മറ്റു പത്നിമാരുടെ അടുക്കലേക്ക് പോകാൻ ഇറങ്ങിയതാണോ? ഏയ് ഞാൻ അതിനിറങ്ങിയതൊന്നുമല്ല. പ്രാഥമികാവശ്യ നിർവഹണത്തിന് വേണ്ടി ഇറങ്ങിയതായിരുന്നു.
    നബിﷺ പത്നിമാർക്ക് വകവച്ചുകൊടുത്ത സ്വാതന്ത്ര്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഉദാഹരണമാണിത്. തിരുനബിﷺ ലളിതമായ സ്വഭാവത്തിൽ പെരുമാറി. പത്നിമാർക്ക് ഇണങ്ങാനും പിണങ്ങാനും അവസരം നൽകി.
    ഇതിലേറെ കൗതുകകരമായ ഒരു അനുഭവം മഹതി ആഇശ(റ) തന്നെ പങ്കുവെക്കുന്നുണ്ട്. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഉപരിലോകത്ത് നിന്ന് എന്റെ നിരപരാധിത്വം സംബന്ധിച്ച ഖുർആനിക സൂക്തം അവതരിച്ചു. എന്റെ കാരണമായി സമുദായം പല ചർച്ചകളിലും അകപ്പെട്ടു. തിരുനബിﷺ രാത്രിയിൽ യാത്ര ചെയ്യാൻ ഒരുങ്ങിയപ്പോഴേക്കും മലക്ക് ഉപരിലോകത്തേക്ക് ഉയർന്നു. എൻ്റെ പിതാവിനോട് തിരുനബിﷺ പറഞ്ഞു. അല്ലാഹുതആല ആഇശ(റ)യുടെ നിരപരാധിത്വം അറിയിച്ചുകൊണ്ട് ഖുർആൻ സൂക്തം അവതരിപ്പിച്ചു എന്ന് മകളോട് പറയൂ. അങ്ങനെ എൻ്റെ പിതാവ് എൻ്റെ അടുത്തേക്ക് വന്നു, ഇപ്രകാരം പറഞ്ഞു. മോളെ, സന്തോഷിച്ചു കൊള്ളൂ. അല്ലാഹു നിൻ്റെ നിരപരാധിത്വം സംബന്ധിച്ച ഖുർആനിക സൂക്തം അവതരിപ്പിച്ചിരിക്കുന്നു. അപ്പോൾ ഞാൻ പറഞ്ഞു. ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു! നിങ്ങളെ സ്തുതിക്കുന്നില്ല. നിങ്ങളെ ദൂതനായി അയച്ച വ്യക്തിയെയും സ്തുതിക്കുന്നില്ല. അല്ലാഹുവിനെ മാത്രമേ സ്തുതിക്കുന്നുള്ളൂ. അല്പം കഴിഞ്ഞ് തിരുനബിﷺ ഏന്റടുക്കലേക്ക് വന്നു. അവിടുത്തെ കൈ ഉയർത്തിയപ്പോൾ നേരത്തെ പറഞ്ഞ മറുപടി തന്നെ ഞാൻ കൈകൊണ്ട് ആഗ്യം കാണിച്ചു. അപ്പോൾ അബൂബക്കർ(റ) എന്നെ ലക്ഷ്യം വെച്ചുകൊണ്ട് അവിടുത്തെ ചെരുപ്പെടുത്തു. തിരുനബിﷺ അപ്പോൾ ചിരിച്ചുകൊണ്ട് അബൂബക്കറി(റ)നെ തടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഞാൻ സത്യം ചെയ്തു പറയുന്നു! നിങ്ങൾ ഒന്നും ചെയ്യരുത്.
    വളരെ വൈകാരികവും വിശാലവുമായ ഒരു രംഗത്തിന്റെ ഭാഗമാണ് നാം വായിച്ചത്. ആഇശ(റ)യെക്കുറിച്ച് ആരോപണം വരികയും അതിന്മേൽ മഹതിയായ ആഇശ(റ) ദിവസങ്ങളോളം വേദനിക്കുകയും ചെയ്തു. ശാരീരികമായും മാനസികമായും തളർന്നു കഴിഞ്ഞപ്പോൾ മഹതിയുടെ പരിശുദ്ധി അറിയിച്ചുകൊണ്ട് ഖുർആൻ അവതരിച്ചു. പ്രസ്തുത മുഹൂർത്തത്തെ കുറിച്ചാണ് ഈ ഹദീസ് പരാമർശിച്ചത്.
    അപ്പോൾ മഹതിയുടെ ഒരു വികാരമായിരുന്നു എന്നെക്കുറിച്ചും എന്റെ പരിശുദ്ധിയെ കുറിച്ചും ആധികാരികമായി അറിയിച്ചത് അല്ലാഹുവാണല്ലോ. ഉപ്പയും തിരുനബിﷺയും എല്ലാം അല്ലാഹുവിൻ്റെ തീരുമാനം കാത്ത് കഴിയുകയായിരുന്നുവല്ലോ. അതുകൊണ്ട് ഞാൻ എൻ്റെ അല്ലാഹുവിനോട് എല്ലാ നന്ദിയും രേഖപ്പെടുത്തും. ആ മാനസികാവസ്ഥയെ തിരുനബിﷺ കൃത്യമായി ഉൾക്കൊണ്ടു. ആ വികാരം പ്രകടിപ്പിക്കാനും സൗന്ദര്യപ്പിണക്കം കാണിക്കാനുമുള്ള സ്വാതന്ത്ര്യം വകവച്ചുകൊടുത്തു. മേൽ വായിച്ച രംഗത്ത് ചിരിക്കാനും പത്നിയുടെ പക്ഷത്ത് നിൽക്കാനും കഴിഞ്ഞു എന്നത് തിരുനബിﷺയുടെ സ്വഭാവ മഹിമയുടെ ഉദാത്ത ഉദാഹരണമായി മഹതി ആഇശ(റ) തന്നെ എടുത്തു പറയുകയാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...