
തിരുനബിﷺയുടെ വർത്തമാനത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇനി നാം പങ്കുവെക്കുന്നത്. അവിടുത്തെ വർത്തമാനം നിരയും വരിയും ഒത്തതായിരുന്നു. ഓരോ വാക്കുകളും വ്യക്തമാകുമായിരുന്നു. അനുവാചകന് ഹൃദ്യസ്ഥമാക്കാൻ കഴിയും വിധം വ്യക്തവും വേറിട്ടതുമായിരുന്നു. ചറപറാ ഉള്ള വർത്തമാനം ആ ജീവിതത്തിലുണ്ടായിരുന്നതേയില്ല. ശ്രോതാക്കൾക്ക് വ്യക്തമാവാത്ത ഒരു സംഭാഷണ രീതിയായിരുന്നില്ല അവിടുത്തേത്. അഭിവാദ്യം ചെയ്ത് സലാം ചൊല്ലുമ്പോഴും പ്രധാനപ്പെട്ട കാര്യങ്ങൾ പറയുമ്പോഴും ആവശ്യമെങ്കിൽ മൂന്നു പ്രാവശ്യം വരെ ആവർത്തിച്ചിരുന്നു. പുഞ്ചിരിച്ചു കൊണ്ടായിരുന്നു വർത്തമാനം പറഞ്ഞിരുന്നത്. അനുവാചകന് അത് ഏറെ ആകർഷകവും ഹൃദ്യവുമായിരുന്നു. ചിലപ്പോഴൊക്കെ സംഭാഷണത്തിനിടയിൽ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തി തക്ബീർ മുഴക്കുകയും ആകാശത്തേക്ക് നോക്കുകയും ചെയ്യുമായിരുന്നു.
ആവശ്യത്തിനു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. അനാവശ്യമായ ഒരു വർത്തമാനമോ തുരുതുരാ സംസാരിച്ചുകൊണ്ടിരിക്കുന്ന രീതിയോ ആ ജീവിതത്തിലില്ലായിരുന്നു. ദീർഘവും വാചാലവുമായ മൗനം അവിടുത്തെ പ്രത്യേക വിശേഷങ്ങളിലൊന്നായിരുന്നു. ഏറെ ആശയങ്ങളുള്ള കൊച്ചു വാക്കുകളും ചെറിയ വാചകങ്ങളും വർത്തമാനങ്ങളിൽ നിറഞ്ഞുനിന്നു. മൗനത്തിന് വാചാലതയും സംസാരത്തിന് പ്രൗഢിയും ഉച്ചാരണങ്ങൾക്ക് ഏറെ ഭംഗിയുമുണ്ടായിരുന്നു.
വ്യക്തമായി പറയുന്നതിൽ അഭംഗിയുള്ള കാര്യങ്ങൾ പരമാവധി വ്യംഗമായി സൂചിപ്പിച്ചു.
വിവാഹത്തെക്കുറിച്ചും വിവാഹാനന്തര സ്വകാര്യ ജീവിതത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ അനുവാചകന് ആശയം ബോധ്യമാകാൻ മാത്രമുള്ള കേവല സൂചനകളിൽ പരിമിതപ്പെടുത്തി. വൃത്തികെട്ട ഒരു വാക്കുപോലും ആ ജീവിതത്തിലുണ്ടായിട്ടില്ല. ചീത്ത പറയുന്നതോ കേൾക്കുന്നതോ ഇഷ്ടപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല. ഏറ്റവും ഉചിതവും മനോഹരവുമായ വാക്കുകൾ പ്രയോഗിച്ചു.
ഒരാൾ അഭിവാദ്യം ചെയ്യുന്നതിനേക്കാൾ ഹൃദ്യമായ വാചകം കൊണ്ടായിരുന്നു പ്രത്യഭിവാദ്യം ചെയ്തിരുന്നത്. ആളുകളെ നൊമ്പരപ്പെടുത്താത്ത വിധം മയമായി വാക്കുകളുപയോഗിച്ചു. ഏതുകാര്യത്തിലും അല്ലാഹുവിന്റെ തൃപ്തിയും സമുദായത്തിന്റെ നന്മയും പ്രധാന അജണ്ടയായി മുന്നിൽ വെച്ചു. രൂക്ഷമായ വാചകങ്ങൾ പ്രയോഗിച്ചവരോട് വിട്ടുവീഴ്ച്ച ചെയ്തു. മറ്റുള്ളവരെ നാവുകൊണ്ട് അഥവാ വാചകങ്ങൾ കൊണ്ട് വേദനിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയായി പ്രവാചകൻﷺ നിരീക്ഷിച്ചു. ഒരു വിശ്വാസി പൂർണ്ണതയിൽ എത്തണമെങ്കിൽ അയാളുടെ നാവും കയ്യും മറ്റുള്ളവരെ ശല്യപ്പെടുത്തരുത് എന്ന് പ്രവാചകൻﷺ പഠിപ്പിച്ചു.
ഒരു മനുഷ്യന്റെ സംസാരത്തിലുണ്ടായിരിക്കേണ്ട എല്ലാ നന്മകളെയും ആ ജീവിതത്തിൽ പരിപാലിച്ചു. മറ്റെല്ലാ അധ്യായങ്ങളിലുമെന്നപോലെ ഏറ്റവും ഉചിതമായ സംഭാഷണം എങ്ങനെയായിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് പരിചയപ്പെടുത്തി. നബിﷺയുടെ സംഭാഷണത്തിന്റെ മാധുര്യം കൊണ്ട് മാത്രം ഇത് സത്യസന്ധമായതാണ് എന്ന് മനസ്സിലാക്കിയവരുണ്ട്. അവിടുത്തെ സംസാരത്തിൽ പാലിച്ച സത്യസന്ധത പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പേതന്നെ നബിﷺക്ക് വിലാസമുണ്ടാക്കിക്കൊടുത്തു. ഇസ്ലാമിന്റെ ദർശനങ്ങളുമായി പ്രവാചകൻﷺ പ്രബോധനം ആരംഭിച്ചപ്പോൾ കൈവശമുണ്ടായിരുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്ന് സത്യസന്ധമായി അവിടുന്ന് നയിച്ച ജീവിതം തന്നെയായിരുന്നു.
നബി ജീവിതത്തിന്റെ ഓരോ അധ്യായങ്ങൾ വായിക്കുമ്പോഴും ഇതിനു തുല്യമായി ഈ ലോകത്ത് മറ്റൊരാളെ ചേർത്ത് വായിക്കാനില്ല എന്ന് ബോധ്യപ്പെട്ടു കൊണ്ടേയിരിക്കും. അവിടുത്തെ സംസാരത്തെ കുറിച്ചുള്ള അധ്യായം കൂടുതൽ പ്രമാണങ്ങൾ നൽകുന്നതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
