
ഒരു ദിവസം തിരുനബിﷺ ഉക്കാള് മാർക്കറ്റിലേക്ക് കടന്നുവന്നു. ശത്രുപാളയത്തിലെ ഒരുപാട് നേതാക്കൾ അവിടെയുണ്ട്. തിരുനബിﷺയുടെ പ്രബോധനത്തെ ഇഷ്ടപ്പെടാത്ത പലരും ഉണ്ട്. ആത്മധൈര്യത്തോടുകൂടി അവിടുന്ന് വിളിച്ചു പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന് നിങ്ങൾ വിശ്വസിച്ചു പ്രഖ്യാപിക്കൂ. നിങ്ങൾക്ക് വിജയം വരിക്കാം. എല്ലാ നിലയിലും തുറന്ന പ്രബോധനത്തിന്റെ പ്രഖ്യാപനം. ശത്രുപാളയത്തിലെ നായകന്മാർ പാഞ്ഞടുത്തു. ഒരു നിമിഷം പോലും ധൈര്യം കൈവിടാതെ തിരുനബിﷺ ഉറച്ചുനിന്നു. മല ഇളകി വന്നാലും സത്യപ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് നിലപാടുകൊണ്ട് അടയാളപ്പെടുത്തി.
ഒരു കാര്യത്തിലും ഇത്രമേൽ കണിശത കാണിക്കാത്ത ഈ മഹാവ്യക്തി, സ്വന്തമായ ഒരു ആവശ്യത്തിനും വൈകാരികമായി ഇടപെട്ടിട്ടില്ലാത്ത ഈ വ്യക്തിത്വം, ഇത്രമേൽ ശക്തമായ ഒരു നിലപാട് വിശ്വാസപരമായി നിലനിർത്തുന്നത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ആലോചിച്ചു. പ്രീണനവും പ്രലോഭനവും ഒരുമിച്ചു മുന്നോട്ട് വന്നു. ഒന്നിനും വഴങ്ങിക്കൊടുക്കാൻ തിരുനബിﷺ തയ്യാറായില്ല. മുത്ത് നബിﷺയുടെ ധീരതയെ അടയാളപ്പെടുത്തിയ നിമിഷമായിരുന്നു ഇത്.
ഒരു പോർക്കളത്തിൽ നിന്നും തിരുനബിﷺ പിൻവാങ്ങിയില്ല. എങ്ങോട്ടും ഓടിയില്ല. ശത്രുവിനെ ഭോഗീകരിക്കുന്നതിൽ ഭീരുത്വം കാണിച്ചില്ല. ചില സന്ദർഭങ്ങളിൽ അനുയായികൾ പതറിയപ്പോഴും നേരിട്ട് പട നയിക്കാൻ അവിടുന്ന് ധൈര്യം കാണിച്ചു. നേതാവ് തന്നെ പോർക്കളത്തിൽ ഇറങ്ങി മുന്നിൽ നിന്ന് നയിക്കുന്ന അനുഭവങ്ങൾ ലോകചരിത്രത്തിൽ അപൂർവമായിരിക്കും. ഭരണാധികാരികളും പ്രസ്ഥാന നേതാക്കളും അരമനയിൽ ഇരുന്ന്, പട്ടാളം സൈനിക മേധാവിയുടെ നേതൃത്വത്തിൽ സൈന്യത്തെ നയിക്കുന്നതായിരിക്കും ലോകയുദ്ധങ്ങളുടെ ചിത്രങ്ങൾ. എന്നാൽ, തിരുനബിﷺയുടേത് അങ്ങനെയല്ല. അതിജീവനത്തിനു വേണ്ടിയുള്ള പ്രതിരോധ സമരങ്ങൾ ആയിരുന്നെങ്കിലും അനിവാര്യമായി പടക്കളത്തിൽ ശത്രുവിനെ നേരിടേണ്ടി വന്നപ്പോഴെല്ലാം പ്രവാചകൻﷺ പോർക്കളത്തിലോ അതിന്റെ ചാരത്തോ തന്നെ ഉണ്ടായിരുന്നു. അനുയായികൾക്ക് ആത്മവിശ്വാസം നൽകാനും ആത്മധൈര്യം പകർന്നു കൊടുക്കാനും എല്ലാവരും പതറിയാലും ധൈര്യത്തോടെ മുന്നോട്ട് പോകാൻ പ്രവാചകൻﷺ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
ഹുനൈൻ യുദ്ധവേളയിൽ ആദ്യഘട്ടം പരീക്ഷണം നിറഞ്ഞതായിരുന്നു. ശത്രുക്കൾ നന്നായി അടിച്ചുകയറുകയും സൈന്യത്തിന്റെ ഉള്ളിലേക്ക് കടന്നു വരികയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ മുസ്ലിം സൈന്യം പലവഴിക്കു ചിതറി. ഇത്തരമൊരു ഘട്ടത്തിൽ സാധാരണ ഭരണാധികാരികൾ അരമനയിൽ നിന്ന് ഇറങ്ങാറില്ല. പ്രസ്ഥാന നായകന്മാർ കമന്റുകൾ നടത്തി അകത്തിരിക്കുകയാണ് ചെയ്യുക. എന്നാൽ തിരുനബിﷺ അങ്ങനെയായിരുന്നില്ല. നേരെ പോർക്കളത്തിലേക്ക് ഇറങ്ങി. ഒപ്പമുള്ള കുറച്ച് അനുയായികളോടൊപ്പം സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ശത്രുക്കളെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു. ഞാൻ ഒരിക്കലും കള്ള പ്രവാചകൻ അല്ല. ഞാൻ അബ്ദുൽ മുത്തലിബിന്റെ പുത്രനാണ്. അഥവാ എനിക്ക് നിലപാടും പാരമ്പര്യവും ഉണ്ട്. ഒരു സത്യവാദത്തിന് മേലാണ് ഞാൻ നിങ്ങൾക്കെതിരെ നിൽക്കുന്നത്. പാരമ്പര്യമുള്ള ഒരു തറവാട്ടിൽ നിന്നാണ് ഞാൻ വന്നത്. ഭീരുവായി പിൻവാങ്ങേണ്ട യാതൊരു സാഹചര്യവും എനിക്കില്ല. ഏതുവരെയും നിലകൊള്ളുന്നതിൽ പേടിയുമില്ല. ഇതായിരുന്നു ആ നിലപാടിന്റെയും പ്രഖ്യാപനത്തിന്റെയും സാരം. അതോടെ യുദ്ധത്തിന്റെ ഗതി മാറി. ചിതറിപ്പോയ അനുയായികൾ വന്നുകൂടി. ഒടുവിൽ വിശ്വാസ സമൂഹം വിജയഭേരി മുഴക്കി ജയിച്ചടക്കി.
ഒരു പ്രതിസന്ധിഘട്ടത്തിലെ ധൈര്യപൂർണ്ണമായ ഇടപെടലായിരുന്നു ഈ വിജയത്തിന് നിദാനം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
