Tweet 690

    Tweet 690
    May 4, 2024 • Saturday
    Post Header

    ഒരു ദിവസം അൻസ്വാരികളിൽ നിന്ന് ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്നു. അയാൾക്ക് നബിﷺ അഭയം നൽകുകയും സ്വീകരിക്കുകയും ചെയ്തു. അയാൾ പക്ഷേ ചില മന്ത്രിച്ച കെട്ടുകൾ തൊട്ടടുത്തുള്ള കിണറിൽ നിക്ഷേപിച്ചു. മാരണ മന്ത്രങ്ങളുടെ ആ കെട്ടുകളുടെ വിവരം നബിﷺ അറിഞ്ഞു. മലക്കുകൾ വന്നു പ്രവാചകനോﷺട് കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ നബിﷺ അലി(റ)യെ അങ്ങോട്ട് അയക്കുകയും അവകൾ കിണറ്റിൽ നിന്ന് എടുക്കുകയും ചെയ്തപ്പോൾ കിണറ്റിലെ വെള്ളം നിറം മാറിയിരുന്നു. കെട്ടുകൾ അതോടെ അഴിഞ്ഞിരുന്നു. കാര്യങ്ങളെല്ലാം നബിﷺ വ്യക്തമായി അറിഞ്ഞെങ്കിലും അദ്ദേഹത്തോട് നബിﷺ ഒരു പരിഭവവും കാണിച്ചില്ല. മരണംവരെ അദ്ദേഹത്തോട് പരിഭവങ്ങളോ പ്രയാസങ്ങളോ പ്രകടിപ്പിച്ചില്ല.
    മഹാനായ അനസ്(റ) പറയുന്നു. ഒരു ദിവസം ഞാനും നബിﷺക്കൊപ്പം നടക്കുകയായിരുന്നു. നജ്റാനിൽ നിന്നുള്ള ഒരു മേൽമുണ്ട് നബിﷺ കഴുത്തിൽ അണിഞ്ഞിരുന്നു. പെട്ടെന്നതാ ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുത്തേക്ക് വന്നു. മേൽമുണ്ടിൽ പിടിച്ചു വലിച്ചു. ആ വലിച്ചതിന്റെ ശക്തി കൊണ്ട് നബിﷺയുടെ കഴുത്തിൽ ഒരു അടയാളം വീഴുകയും ചെയ്തു. അതൊന്നും കാര്യമാക്കാതെ അദ്ദേഹം നബിﷺയോട് പറഞ്ഞു. അല്ലാഹുവിന്റെ സ്വത്തിൽ നിന്ന് തങ്ങളുടെ പക്കൽ ഉള്ളതിൽ ഒരു വിഹിതം എനിക്കുകൂടി തരാൻ പറയൂ. നബിﷺ അദ്ദേഹത്തെ നോക്കി ഒന്ന് ചിരിച്ചു. ശുഭകരമായി ഒന്നും പ്രതികരിക്കാതെ അദ്ദേഹത്തിന് സംഭാവന നൽകാൻ നിർദ്ദേശിച്ചു.
    രണ്ടുമൂന്നു വരികളിൽ വായിച്ചു പോയ ഈ സംഭവം എത്രമേൽ വലിയ സന്ദേശങ്ങളാണ് നമുക്ക് നൽകുന്നത്. സൃഷ്ടി ശ്രേഷ്ഠരായ പ്രവാചകരുﷺടെ മേൽമുണ്ട് പിടിച്ചു പിന്നോട്ട് വലിക്കാൻ അയാൾക്ക് എങ്ങനെ സാധിച്ചു. അതിന്റെ പേരിൽ യാതൊരുവിധ വിഷമവും പ്രയാസവും പ്രകടിപ്പിക്കാതെ എത്ര സൗമ്യമായിട്ടാണ് തിരുനബിﷺ അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റിയത്. സ്വഭാവ മഹിമയിൽ ഇത്രത്തോളം പവിത്രമായ സംഭവങ്ങൾ ഏതു നേതാവിൽ നിന്ന്, ഏത് സന്ദർഭത്തിൽ നിന്നാണ് നമുക്ക് വായിക്കാനുള്ളത്. ആളും തരവും സന്ദർഭവും തിരിച്ചറിയാനും വിവരമില്ലാത്തവരോട് വിട്ടുവീഴ്ച ചെയ്യാനും അപരിഷ്കൃതരായ ആളുകൾക്ക് പരിഷ്കൃത ലോകത്തെ കുറിച്ച് പറഞ്ഞു കൊടുക്കാനും ഗ്രാമീണരായ ആളുകളുടെ നിഷ്കളങ്കതയെ മനസ്സിലാക്കി പ്രതികരിക്കാനും ഏത് അനുവാചകരുടെയും നന്മ മാത്രം ലക്ഷ്യം വെച്ച് പെരുമാറാനും അതിശ്രേഷ്ഠരായ ഒരു പ്രവാചകനല്ലാതെ മറ്റാർക്കാണ് സാധിക്കുക! വേറെ ആരാണ് ചരിത്രത്തിൽ സമാനമായ അധ്യായങ്ങൾ രചിച്ചത്!
    അബൂഹുറൈറ(റ)യും മറ്റും പറയുന്ന മറ്റൊരു സന്ദർഭം ഇങ്ങനെ കൂടി നമുക്ക് വായിക്കാം. ഒരു ദിവസം തിരുനബിﷺ പള്ളിയിൽ ഇരിക്കുകയായിരുന്നു. ഗ്രാമീണനായ ഒരു അറബി അവിടേക്ക് വന്നു. അദ്ദേഹം രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു. ശേഷം, ഇങ്ങനെ പ്രാർത്ഥിച്ചു. എനിക്കും മുഹമ്മദ് നബിﷺക്കും നീ കരുണ ചെയ്യേണമേ! വേറെ ആർക്കും ഈ കരുണ നൽകരുതേ!
    ഇതുകേട്ട തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. വിശാലമായതിനെ നിങ്ങൾ എന്തിനാണ് ചുരുക്കുന്നത്? അഥവാ അദ്ദേഹത്തിന്റെ സങ്കുചിതത്വത്തെ അപ്പോൾ തന്നെ തിരുനബിﷺ തിരുത്തുകയായിരുന്നു.
    ഈ രംഗത്തിനുശേഷം അധികം വൈകിയില്ല. അദ്ദേഹം പള്ളിയുടെ ഒരു മൂലയിൽ ഇരുന്ന് മൂത്രമൊഴിച്ചു. ജനങ്ങളെല്ലാവരും അയാളുടെ നേർക്ക് തിരിഞ്ഞു. നബിﷺ ജനങ്ങളെ തടുത്തു. അദ്ദേഹത്തെ വിട്ടേക്കൂ എന്ന് നബിﷺ അറിയിച്ചു. അയാൾ പൂർണ്ണമായും മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ നബിﷺ പറഞ്ഞു. മൃദുവായി കാര്യങ്ങൾ ചെയ്യാനാണ് നിങ്ങളെ നിയോഗിച്ചിട്ടുള്ളത്. കഠിനമായും പ്രയാസകരമായും രംഗങ്ങൾ കൈകാര്യം ചെയ്യാനല്ല. കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ലളിതമായി നിർവഹിക്കുകയും ചെയ്യുക. ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്ന് അതിന്മേൽ ഒഴിക്കൂ. പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ട ആ അറബി പറഞ്ഞു. പ്രവാചകൻﷺ എന്നെ ഒരിക്കലും ആക്ഷേപിക്കുകയോ മാനം കെടുത്തുകയോ ചെയ്തില്ല. മറിച്ച് എന്നോട് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിനെ സ്മരിക്കാനും അവനെ നിസ്കരിക്കാനും ആണ് പള്ളി നിർമ്മിച്ചിട്ടുള്ളത്. ഇവിടെ മൂത്രം ഒഴിക്കുകയോ മറ്റോ ചെയ്യാൻ പാടില്ല.
    അതിലളിതമായി അയാൾക്ക് കാര്യങ്ങൾ തിരുത്തി കൊടുക്കുകയും ശരിയായ ബോധ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. തിരുനബിﷺയുടെ പെരുമാറ്റ ശീലങ്ങളിൽ മധുരതരമായി വായിച്ചു ആശ്വസിക്കാനുള്ള ഏറെ രംഗങ്ങളിൽ ഒന്നാണിത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...