Tweet 639

    Tweet 639
    March 14, 2024 • Thursday
    Post Header

    സ്വദിഫ് നിവേദക സംഘം
    ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. സ്വദിഫ് നിവേദക സംഘം പത്തിൽ ചില്ലറ ആളുകൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അപ്പോൾ നബിﷺ അവിടുത്തെ ഭവനത്തിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തായിരുന്നു. ആഗതർ സംസാരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്യാതെ അവിടെയിരുന്നു. ഉടനെ പ്രവാചകൻﷺ ചോദിച്ചു. അല്ല, നിങ്ങൾ മുസ്‌ലിംകളല്ലേ? അവർ പറഞ്ഞു. അതെ, ഞങ്ങൾ മുസ്ലിംകൾ ആണല്ലോ. എന്നാൽ പിന്നെ എന്താണ് നിങ്ങൾ സലാം ചൊല്ലാത്തത്? ഉടനെ അവർ എഴുന്നേറ്റുനിന്ന് ഇങ്ങനെ അഭിവാദ്യം ചെയ്തു. അസ്സലാമു അലൈക അയ്യുഹന്നബിയ്യൂ വറഹ്മതുള്ളാഹി വബറകാതുഹു. അല്ലയോ നബിയായിട്ടുള്ളവരെﷺ, അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും അവിടുത്തെ മേൽ വർഷിക്കട്ടെ. നബിﷺ പ്രത്യേകം അവരോട് ഇരിക്കാൻ പറഞ്ഞു. അവർ നിസ്കാരത്തിന്റെ സമയങ്ങളെക്കുറിച്ച് നബിﷺയോട് അന്വേഷിച്ചു. അവിടുന്ന് വിശദമായി അവർക്ക് പറഞ്ഞു കൊടുത്തു.
    ഈ സംഘത്തെ കുറിച്ചുള്ള ഇത്രയും വിവരണങ്ങളെ നമുക്ക് വായിക്കാൻ ലഭിക്കുന്നുള്ളൂ. ഏതെല്ലാം പ്രാവിശ്യകളിൽ നിന്ന് പ്രവാചക സവിധത്തിലേക്ക് ആളുകൾ വന്നു. എന്ന അധ്യായത്തിൽ ഈ പഠനത്തിന് പ്രസക്തിയുണ്ട്. ഓരോ സംഘവും വന്നുചേർന്ന ശൈലിയും ഭാവവും അവർ സ്വീകരിച്ച രീതികളും അവരോട് പ്രവാചകൻﷺ പ്രത്യഭിവാദ്യം ചെയ്തതും സമീപനങ്ങൾ അടയാളപ്പെടുത്തിയതും ഏതു കാലത്തേക്കും ലഭിക്കുന്ന അനുഗ്രഹീത അധ്യായങ്ങളാണ്.
    മനോഹരമായ ഒരു ആശയം ലോകത്തിന്റെ വിവിധ ദിക്കിലേക്ക് എങ്ങനെയൊക്കെ എത്തിച്ചേർന്നു എന്നും അത്തരമൊരു ആശയത്തെയും അതിന്റെ നേതൃത്വത്തെയും തേടി ആരെല്ലാം ആസ്ഥാനത്തേക്ക് വന്നു എന്നുമൊക്കെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഈ അധ്യായങ്ങൾ എത്ര ശോഭനമാണ്. ഇനി മറ്റൊരു സംഘത്തെ കുറിച്ച് വായിക്കാം.
    അബൂ സുഫ്റയുടെ ആഗമനം.
    ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നു. പ്രവാചകനുﷺമായി ഉടമ്പടിയിൽ ഏർപ്പെടാൻ അബൂസുഫ്റ(റ) എന്നയാൾ പ്രവാചക സന്നിധിയിലേക്ക് വന്നു. അതീവ സൗന്ദര്യവും സംഭാഷണ ചാതുരിയും ദീർഘകായനുമായ വ്യക്തിയായിരുന്നു അദ്ദേഹം. ഒരു മഞ്ഞ മേൽവസ്ത്രം അദ്ദേഹം അണിഞ്ഞിരുന്നു. അയാളുടെ സൗന്ദര്യവും ഭാവവും നബിﷺയെ തന്നെ ആശ്ചര്യപ്പെടുത്തി. അവിടുന്നു ചോദിച്ചു. നിങ്ങൾ ആരാണ്? അയാൾ പറഞ്ഞു. ഞാൻ കപ്പൽ കൊള്ളക്കാരനായ മുസ്തകബീറിന്റെ മകൻ ജലൻഡിന്റെ മകൻ ഹിഖ്ആമിന്റെ മകൻ ശിഹാബിന്റെ മകൻ ഉമറിന്റെ മകൻ ളാലിമിന്റെ മകൻ സാരിഖിന്റെ മകൻ ഖാത്തിആണ്. അക്രമിയുടെ മകൻ കള്ളന്റെ മകൻ വഴിക്കൊള്ളക്കാരൻ എന്നാണ് പറഞ്ഞതിന്റെ പ്രാരംഭം. ഞാൻ രാജകുടുംബത്തിലുള്ള ഒരു രാജാവ് എന്നുകൂടി അയാൾ ചേർത്തു പറഞ്ഞു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. മോഷ്ടാവിനെയും കൊള്ളക്കാരനെയും ഒക്കെ ഒഴിവാക്കൂ. നിങ്ങൾ സുഫ്റയുടെ പിതാവാണ് അഥവാ നിങ്ങൾ ഇനിമുതൽ അബൂസുഫ്റ(റ)യാണ്. ഇത് കേട്ടതും അയാൾ സത്യവാചകം പ്രഖ്യാപിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവിടുന്ന് അല്ലാഹുവിന്റെ ദൂതനാﷺണെന്നും ഞാൻ ഉറപ്പിച്ചു തറപ്പിച്ചു വിശ്വസിക്കുന്നു.
    എനിക്ക് 18 ആൺകുട്ടികളും പത്തൊൻപതാമത് ഒരു മകളെയും ലഭിച്ചു. അവൾക്ക് ഞാൻ സുഫ്റ എന്ന പേര് വച്ചു. അപ്പോൾ നബിﷺ പറഞ്ഞു. നിങ്ങൾക്ക് അബൂസുഫ്റ അഥവാ സുഫ്റയുടെ പിതാവ് എന്ന് ഞാൻ നാമകരണം ചെയ്യുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...