Tweet 594

    Tweet 594
    January 29, 2024 • Monday
    Post Header

    അഹ്‌മസ് നിവേദക സംഘം
    ഇബ്നു സഅദ്(റ) പറയുന്നു. ഖൈസ് ബിൻ ഗർബ അൽ അഹ്‌മസി 250 അനുയായികൾക്കൊപ്പം മദീനയിലെത്തി. തിരുനബിﷺ ചോദിച്ചു. നിങ്ങൾ ആരാണ്?ഞങ്ങൾ അഹ്‌മസല്ലാഹ് അഥവാ ഞങ്ങൾ അല്ലാഹുവിന്റെ ധീരരാണ്. അങ്ങനെയായിരുന്നു അവർ പഴയകാലത്ത് പ്രയോഗിച്ചിരുന്നത്. പ്രവാചകൻﷺ പറഞ്ഞു. ഇപ്പോൾ നിങ്ങൾ അല്ലാഹുവിനു വേണ്ടിയുള്ള ധീരന്മാരാണ്. എന്നിട്ട് പ്രവാചകൻﷺ ബിലാലി(റ)നോട് പറഞ്ഞു. ബജീലാ ഗോത്രക്കാർക്ക് നൽകൂ. അവരിൽ ആദ്യം അഹ്മസികൾക്കാവട്ടെ. അതുപ്രകാരം ബിലാൽ(റ) വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു. ത്വാരീക് ബിൻ ശിഹാബ്(റ) നിവേദനം ചെയ്യുന്നു. ബജീലയിൽ നിന്നുള്ള ഒരു ദൗത്യസംഘം നബിﷺയുടെ അടുത്തേക്ക് വന്നു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. അഹ്‌മസിയ്യീന് എന്ന് തുടങ്ങി ബജീലക്കാർക്ക് വേണ്ടി എഴുതൂ. അപ്പോൾ ഖൈസ് ഗോത്രത്തിൽ നിന്നുള്ള ഒരാൾ പിൻവാങ്ങി നിന്നു. അപ്പോൾ പ്രവാചകൻﷺ ബജീല ഗോത്രക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അല്ലാഹുവേ അവർക്ക് നീ അനുഗ്രഹം ചൊരിയണമേ! അല്ലാഹുവേ അവർക്ക് നീ ഔദാര്യം ചെയ്യേണമേ! എന്നിങ്ങനെയായിരുന്നു ആ പ്രാർത്ഥനയുടെ ആശയം.
    പ്രവാചകർﷺ മദീനയിലേക്ക് വന്ന ഒരു ഗോത്രത്തിലെ ദൗത്യ സംഘത്തെ അവരുടെ അടിവേരുകളും താല്പര്യങ്ങളും അറിഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്ത അനുഭവമാണ് നാം വായിച്ചത്.
    മറ്റൊരു നിവേദക സംഘത്തെ കുറിച്ച് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. മുനീർ ബിൻ അബ്ദുല്ല അൽ അസ്ദി(റ) പറയുന്നു. സുറദ് ബിൻ അബ്ദുല്ല അൽ അസ്ദിയുടെ നേതൃത്വത്തിൽ ഒരു 10 അംഗസംഘം മദീനയിലേക്ക് വന്നു. ഫർവത് ബിൻ അംറി(റ)ന്റെ അടുക്കൽ അതിഥികളായി താമസിച്ചു. അദ്ദേഹം അവരെ ആദര ബഹുമാനങ്ങളോടെ സ്വീകരിക്കുകയും 10 ദിവസത്തോളം നന്നായി സൽക്കരിക്കുകയും ചെയ്തു. അതിനിടയിൽ അദ്ദേഹം ഇസ്ലാമിനെ പരിചയപ്പെടുത്തി. വന്നവർ മുഴുവൻ ഇസ്ലാം സ്വീകരിച്ചു. കൂട്ടത്തിൽ നേതാവായിരുന്നു സുറദ് ബിൻ അബ്ദില്ലാഹ്(റ). നബിﷺ അദ്ദേഹത്തെ സംഘത്തിന്റെ നേതാവാക്കി. യമനിൽ നിന്ന് അവരുടെ ഗോത്രങ്ങൾക്ക് പരിസരത്തുള്ളവരെ നേർവഴിയിലേക്ക് ക്ഷണിക്കുവാനും ആവശ്യമെങ്കിൽ ബഹുദൈവാരാധകരുടെ സായുധ നീക്കങ്ങളെ പ്രതിരോധിക്കാനും നബിﷺ അദ്ദേഹത്തെ ചുമതലപ്പെടുത്തി.
    നബിﷺയുടെ കൽപ്പന പ്രകാരം അദ്ദേഹം സംഘത്തോടൊപ്പം സഞ്ചരിച്ചു. ജുറശ് എന്ന പ്രദേശത്ത് എത്തി. കോട്ട കെട്ടി സുരക്ഷിതമായി ജീവിക്കുന്ന ഒരു സംഘം ആളുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. യമനിലെ പല ഗോത്രങ്ങളും ആ കോട്ടയ്ക്കുള്ളിൽ താമസിച്ചിരുന്നു. മുസ്ലീംകളുടെ ആഗമനം അറിഞ്ഞപ്പോൾ
    ഖസ്അം ഗോത്രക്കാർ കൂടി കോട്ടയിലേക്ക് വന്ന് അവരോടൊപ്പം കൂടി. ഗത്യന്തരമില്ലാതെ വന്നപ്പോൾ സൂറദും സംഘവും ജുറശുകാരുടെ കോട്ട ഉപരോധിച്ചു. ഒരുമാസത്തോളം നീണ്ടുനിന്ന ഉപരോധത്തിനു ശേഷം അവർ പർവത പ്രദേശങ്ങളിലേക്ക് മാറിനിന്നു. ഭയന്ന് ഓടിയതായിരിക്കും എന്ന് കരുതി കോട്ടയിൽ ഉണ്ടായിരുന്നവർ അവരെ തേടിയിറങ്ങി. അവരെ
    കണ്ടെത്താനും ആക്രമിച്ചു കീഴ്പ്പെടുത്താനുമായിരുന്നു കോട്ടവാസികളുടെ ലക്ഷ്യം. മുസ്‌ലിംകൾ പിൻവാങ്ങി നിന്ന പർവ്വതത്തിന്റെ പേര് ശകർ എന്നായിരുന്നു. ശത്രു സംഘങ്ങൾ തേടിവന്നു കൺമുന്നിൽ എത്തിയപ്പോൾ മുസ്‌ലിംകൾക്ക് പ്രതിരോധിക്കുകയല്ലാതെ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...