Tweet 582

    Tweet 582
    January 17, 2024 • Wednesday
    Post Header

    മുഗീറ(റ) നടത്തിയ ദൗത്യ നിർവഹണത്തിന്റെ അവലോകനം ഇങ്ങനെ വായിക്കാം. ആയുധമേന്തി വാഹനപ്പുറത്ത് അദ്ദേഹം ഉയർന്നു നിന്നു. ബനൂ മുഅത്തിബും(റ) ഒപ്പം നിന്നെങ്കിലും അയാൾക്ക് ഉള്ളിൽ ഭയം ഉണ്ടായിരുന്നു. അബൂസുഫിയാനും(റ) അടുത്ത് വന്ന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നിന്നു. മുഗീറ(റ) ആയുധമെടുത്തു കെട്ടിടത്തിനു ആദ്യ പ്രഹരമേൽപ്പിച്ചതും അയാൾ ഒന്നു പിന്നോട്ട് മാറി ബോധരഹിതനെ പോലെ കിടന്നു. ത്വാഇഫ് മുഴുവനും പ്രകമ്പനം കൊണ്ടു. മുഗീറ(റ)യെ അല്ലാഹു വിജയിപ്പിക്കട്ടെ. ദേവതയെ നീക്കം ചെയ്തിരിക്കുന്നു. ചില ആളുകൾ പറഞ്ഞു. ദേവത തടഞ്ഞില്ലെങ്കിലും അതാ മുഗീറ(റ) വീണിരിക്കുന്നു. ഉടനെ മുഗീറ(റ) ചാടി എഴുന്നേറ്റു. അല്ലയോ ഖുറൈശികളെ, അല്ലാഹു നിങ്ങളുടെ ആശകൾ പുലർത്താതിരിക്കട്ടെ. ഈ കെട്ടിടവും ഇതിലെ പ്രതിഷ്ഠകളുമെല്ലാം കേവലം കല്ലുകളും മണൽ തരികളുമല്ലേ. നിങ്ങൾ മുന്നോട്ടു വരൂ. ഇവയൊന്നും ആരാധിക്കപ്പെടാൻ ഉള്ളതല്ല. ശേഷം, മുഗീറ(റ) വാതിലിൽ ഒരു ചവിട്ടു കൊടുത്തു. നിഷ്പ്രയാസം തകർന്നതും ഒരുപാട് ആളുകൾ അദ്ദേഹത്തോടൊപ്പം കൂടി. കുറഞ്ഞ സമയം കൊണ്ട് അത് മുഴുവനും നിലം പരിശാക്കി. ഉടനെ പരിചാരകൻ പറഞ്ഞു. ഇതിന്റെ അടിത്തറ നിങ്ങൾ ഇളക്കരുതെ. ദൈവം നിങ്ങളോട് കോപിക്കും. നിങ്ങൾ മുഴുവനും ഭൂമിയിലേക്ക് ആഴ്ത്തപ്പെടും.
    അടിത്തറ ഇളക്കാൻ ആദ്യം ഉദ്ദേശിച്ചില്ലെങ്കിലും ഇനിയിപ്പോൾ അനിവാര്യമായിരിക്കുന്നു. ഒരു ജനതയുടെ വിശ്വാസം ശരിയായ ദിശയിലേക്ക് കൊണ്ടുവരിക എന്നത് വലിയ ദൗത്യമാണ്. മൗഢ്യമേറിയ വിശ്വാസവുമായി നടന്ന ഒരു ജനതയെ നേർവഴിയിലേക്ക് ആനയിച്ചതിൽ പിന്നെ സത്യവിശ്വാസം അവരിൽ ഊട്ടി ഉറപ്പിക്കേണ്ടത് ബാധ്യതയാണ്. കല്ലോ മണ്ണോ കരടോ സ്വയമായി ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്നും ഈ പ്രപഞ്ചത്തെ മുഴുവനും നിയന്ത്രിക്കുന്ന ഒരു പരാശക്തിയുണ്ടെന്നും സത്യസന്ധമായി ബോധ്യപ്പെടുത്തേണ്ടത് ഒരു സത്യവിശ്വാസിയുടെ ഉത്തരവാദിത്വമാണ്. അത് നിർവഹിക്കാതിരിക്കാൻ കഴിയില്ല. സാഹചര്യം അനുകൂലം ആണെങ്കിൽ കൂടുതൽ വ്യക്തതയോടെ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ഇനിയിപ്പോൾ ഈ അടിത്തറ ഇളക്കാതെ പോയാൽ അതുകൊണ്ട് ഉണ്ടായേക്കാവുന്ന വിപത്തുകൾ ഭയന്നു കൊണ്ടാണ് പോയത് എന്ന് വിചാരിക്കും.
    മുഗീറ(റ) ക്ഷീണം മാറ്റാതെ തന്നെ അടുത്ത ദൗത്യത്തിലേക്ക് പ്രവേശിച്ചു. അതിന്റെ അസ്ഥിവാരത്തിൽ ഒളിപ്പിച്ചു വെച്ചിരുന്ന പൊന്നും പണവും എല്ലാം പുറത്തേക്ക് എടുത്തു. അബൂ സുഫിയാനും(റ) മുഗീറ(റ)യും അനുയായികളും കൂടി മുഴുവൻ ആസ്തികളും പ്രവാചക സന്നിധിയിലേക്ക് കൊണ്ടുവന്നു. അല്ലാഹുവിന്റെ മതത്തിന് ലഭിച്ച പ്രതാപത്തിൽ അല്ലാഹുവിനെ തന്നെ പ്രവാചകൻﷺ സ്തുതിച്ചു. സഖീഫ് ഗോത്രത്തിൽ ഉണ്ടായിരുന്ന മുഴുവൻ മിഥ്യാധാരണകളും മാറിക്കിട്ടി. അവർ ശരിയായ വിശ്വാസത്തിലേക്ക് പ്രവേശിച്ചു. ഈ സംഭവത്തെ തുടർന്ന് അവിശ്വാസികൾക്ക് നേരത്തെ കൊടുക്കാനുണ്ടായിരുന്ന കടബാധ്യതകൾ അഥവാ അനന്തരാവകാശികളായ സത്യവിശ്വാസികൾക്ക് മേൽ ബാധകമായിരുന്ന വായ്പകൾ കൊടുത്തു തീർക്കാൻ പ്രവാചകർﷺ നിർദ്ദേശിച്ചു.
    ചരിത്രപശ്ചാത്തലങ്ങൾ വെച്ചുകൊണ്ടാണ് ഈ സംഭവത്തെ വായിക്കേണ്ടത്. ഒരു വിഭാഗം പുണ്യം കൽപ്പിക്കുകയും ആരാധിക്കുകയും ചെയ്ത വസ്തുക്കളെ കയ്യേറ്റം നടത്തിയതല്ല. ഒരു ജനത മുഴുവനും വിവരമില്ലാത്തതിന്റെ പേരിൽ ചെയ്തുകൊണ്ടിരുന്ന കർമ്മങ്ങളിൽ നിന്നും ബോധ്യത്തിലേക്കും വെളിച്ചത്തിലേക്കും വന്നപ്പോൾ കഴിഞ്ഞകാലത്ത് അവരിൽ നിന്ന് വന്നുപോയ വിചാരങ്ങളെയും വിശ്വാസങ്ങളെയും മാറ്റിസ്ഥാപിക്കാൻ അവരോടൊപ്പം കൂടി കൊടുക്കുകയായിരുന്നു. മാനസികമായും സാംസ്കാരികമായും മാറിക്കഴിഞ്ഞ ഒരു ജനതയെ അവരുടെ വെളിച്ചത്തിന്റെ പൂർത്തീകരണത്തിലേക്ക് നയിക്കുകയായിരുന്നു.
    പശ്ചാത്തലം അറിയാതെ ഇത്തരം സംഭവങ്ങൾ വായിക്കുമ്പോൾ തെറ്റായി ഉദ്ധരിക്കപ്പെടാനും അപകടകരമായ വിചാരങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. ദുരുദ്ദേശപൂർവ്വം ഇത്തരം ചരിത്ര ശകലങ്ങളെ അനവസരത്തിൽ ഉദ്ധരിച്ചും തെറ്റായ അർത്ഥ കല്പനകൾ നൽകിയും വിനോദം കണ്ടെത്തുന്നവർ ചിലരോടുള്ള വിരോധം തീർക്കാനാണ് അത് ഉപയോഗിക്കാറുള്ളത്. ചരിത്രത്തിന്റെയും വസ്തുതകളുടെയും നേർവായനകളാണ് ഉപകാരപ്രദമായ പഠനങ്ങളെ സമ്മാനിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...