Tweet 512

    Tweet 512
    November 8, 2023 • Wednesday
    Post Header

    തബൂക്കിലെ അരുവികളിൽ നിന്ന് വെള്ളമുപയോഗിച്ച ശേഷം നബിﷺ മുആദി(റ)നെ വിളിച്ചു. അല്ലയോ മുആദേ(റ).. നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകിയാൽ ഇവിടെ ഉദ്യാനങ്ങളും തോട്ടങ്ങളും അരുവികളും സസ്യലതാദികളും നിറഞ്ഞുനിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വരണ്ടു കിടന്നിരുന്ന തബൂക്ക് പിൽക്കാലത്ത് ഹരിതാഭമായത് എല്ലാവർക്കും കാണാൻ നിയോഗം ഉണ്ടായി. ഇന്നും ആ ഹരിത ഭംഗിയിൽ അതേ പ്രദേശം തുടർന്നു പോകുന്നു.
    അബൂ സഈദ് ഖുദ്രി(റ)യുടെ നിവേദനത്തിലേക്ക് നമുക്ക് പോകാം. തബൂക്ക് യുദ്ധവേളയിൽ ജനങ്ങൾ ആകെ വിശന്നു. ഭക്ഷണത്തിന് ഒരു വകുപ്പും കാണുന്നില്ല. ഒടുവിൽ അവരുടെ പക്കലുള്ള ഒട്ടകങ്ങളെ അറുത്താലോ എന്ന് ആലോചിച്ചു. ചില സ്വഹാബികൾ നബിﷺയോട് ചോദിച്ചപ്പോൾ അവിടുന്ന് സമ്മതം നൽകുകയും ചെയ്തു. വിവരമറിഞ്ഞ ഉമർ(റ) നബിﷺയെ സമീപിച്ചു. അവിടുന്ന് പറഞ്ഞു. അല്ലയോ പ്രവാചകരെﷺ… ഇങ്ങനെ നമ്മൾ വിശപ്പകറ്റാൻ വേണ്ടി ഒട്ടകങ്ങളെ അറുത്താൽ പിന്നീട് നമുക്ക് സഞ്ചരിക്കാൻ വാഹനങ്ങൾ മതിയാകാതെ വരും. അതുകൊണ്ട് അവിടുന്ന് നമ്മുടെ ഭക്ഷണത്തിൽ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിച്ചാലും. ഉടനെ തിരുനബിﷺ സൈന്യത്തിൽ ഓരോരുത്തരുടെയും പക്കൽ ബാക്കിയുള്ള ഭക്ഷണം എന്താണോ അത്‌ കൊണ്ടുവരാൻ പറഞ്ഞു. അങ്ങനെ ലഭിച്ചത് മുഴുവനും ഒരുമിച്ചുകൂട്ടി അതിന്മേൽ തിരുനബിﷺ പ്രാർത്ഥിച്ചു. എല്ലാവരോടും കഴിക്കുവാനും പാത്രങ്ങളിൽ കരുതുവാനും നിർദേശിച്ചു. മതിയാവോളം കഴിക്കുകയും പാത്രങ്ങളിൽ ശേഖരിക്കുകയും ചെയ്തിട്ടും ആദ്യം കൊണ്ടുവന്നത് അവസാനിച്ചില്ല. അപ്പോൾ നബിﷺ സത്യ വാചകം ചൊല്ലിയിട്ട് പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹൻ ഇല്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നും മനസ്സറിഞ്ഞ് സത്യസന്ധമായി ഉൾക്കൊണ്ട ഒരാൾ മരണാനന്തരം സ്വർഗ്ഗ പ്രവേശത്തിൽ നിന്ന് തടയപ്പെടുകയില്ല.
    പ്രവാചകരുﷺടെ പ്രാർത്ഥന കൊണ്ടും അനുഗ്രഹം കൊണ്ടുമാണ് ഭക്ഷണപാനീയങ്ങളിൽ വർദ്ധനവുണ്ടായത്. പ്രവാചകത്വത്തിന്റെ പ്രമാണങ്ങളിലെ അത്ഭുത സംഭവങ്ങൾ സുപ്രധാനമായ ഒരു അധ്യായമാണ്. കേവല യുക്തിയുടെയും സാധാരണ ന്യായങ്ങളുടെയും മുന്നിൽ വച്ച് പ്രവാചകത്വത്തെയും തിരുജീവിതത്തെയും വ്യാഖ്യാനിക്കുകയും മാറ്റുരക്കുകയും ചെയ്യുന്നവരുണ്ട്. അവർക്ക് മതത്തിന്റെ മൂല്യവും പ്രവാചകത്വത്തിന്റെ പ്രാധാന്യവും ദിവ്യ സന്ദേശങ്ങളുടെ യാഥാർത്ഥ്യവും അറിയില്ല.
    തിരുനബിﷺയുടെ തബൂക്ക് മുന്നേറ്റ വേളയിൽ കപട വിശ്വാസികൾ പല കുതന്ത്രങ്ങളും പ്രയോഗിച്ചു. പ്രവാചകരെﷺക്കുറിച്ച് അവിശ്വാസം പ്രചരിപ്പിക്കാനും തിരുനബിﷺയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാനും പല വഴികളും അവർ നോക്കി. കൂട്ടത്തിൽ പത്തിൽപരം ആളുകൾ പലവിധ ആക്ഷേപങ്ങളുമായി സ്വഹാബികൾക്കിടയിൽ സഞ്ചരിച്ചു. തിരുനബിﷺയെ കാണുമ്പോൾ നല്ല പിള്ളമാരായി ചമയുകയും ഒറ്റപ്പെട്ട സമയങ്ങളിൽ പ്രവാചകർﷺക്കെതിരെ പലതും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അല്ലാഹുവിൽ നിന്നുള്ള വിവരപ്രകാരം ഈ വിഷയങ്ങളെല്ലാം തിരുനബിﷺ അറിഞ്ഞു. അവരെ വിളിച്ചുകൊണ്ട് നബിﷺ ചോദിച്ചു. എന്താണ് നിങ്ങളീ ചെയ്തുകൊണ്ടിരിക്കുന്നത്? അല്ലാഹുവിന്റെ ദൂതരെ നിഷേധിക്കുകയും അവിടുത്തെ പ്രവർത്തനങ്ങളെ നിരൂപണം നടത്തുകയും ചെയ്യുകയാണോ? അപ്പോൾ അവർ അവരുടെ വർത്തമാനങ്ങളെ നിഷേധിച്ചു. ഞങ്ങൾ ഒന്നും പറഞ്ഞിട്ടേയില്ല എന്ന് ആണയിട്ടു പറഞ്ഞു.
    ഈ സന്ദർഭം പരാമർശിച്ചുകൊണ്ട് അത്തൗബ അധ്യായത്തിലെ 74 ആം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെയാണ്. “തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ ‎ആണയിടുന്നു. എന്നാല്‍ ഉറപ്പായും അവര്‍ സത്യനിഷേധത്തിന്റെ വാക്ക് ‎ഉരുവിട്ടിരിക്കുന്നു. ഇസ്ലാം സ്വീകരിച്ചശേഷം അവര്‍ സത്യനിഷേധികളായി. ‎തങ്ങൾക്കു ചെയ്യാനാവാത്ത ചിലത് പ്രവർത്തിക്കാന്‍ മുതിരുകയും ചെയ്തു. ‎എന്നാല്‍, അല്ലാഹുവും ‎അവന്റെ ദൂതനുംﷺ ദൈവാനുഗ്രഹത്താല്‍ അവർക്ക് സുഭിക്ഷത ‎നൽകിയതുമാത്രമാണ്, അവരുടെ ഈ ശത്രുതക്കൊക്കെയും കാരണം. ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ ‎അതാണവർക്കു നല്ലത്. അഥവാ, അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ ‎അല്ലാഹു ഇഹത്തിലും പരത്തിലും അവർക്ക് നോവേറിയ ശിക്ഷ നല്കും . ‎ഇവിടെ ഭൂമിയിലും അവർക്ക് ഒരു രക്ഷകനോ സഹായിയോ ‎ഉണ്ടാവുകയില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...