Tweet 473

    Tweet 473
    September 30, 2023 • Saturday
    Post Header

    മക്കാ വിജയ ദിവസം ഹറം പള്ളിയിൽ നബിﷺയും അനുയായികളും ഒരുമിച്ചുകൂടി. കഅ്ബാ മന്ദിരത്തെ സ്നേഹ ബഹുമാനങ്ങളോടെ പരിചരിച്ചു. കൂട്ടത്തിൽ ഇടക്കാലത്തു വിഗ്രഹാരാധകർ കഅ്ബയിൽ സ്ഥാപിച്ച വിഗ്രഹങ്ങൾ നീക്കം ചെയ്യേണ്ടിയിരുന്നു. ലോഹംകൊണ്ട് നിർമിച്ചു വലിയ ആണി തറച്ചു കഅ്ബയുടെ മുകൾ ഭാഗത്തു തറച്ചു വച്ചിരുന്ന വലിയ ഒരു വിഗ്രഹവുമുണ്ടായിരുന്നു. ഇമാം ഇബ്നു അബീ ശൈബ(റ)യും ഹാകിമും(റ) ഉദ്ധരിക്കുന്നു. “അലി(റ) നിവേദനം ചെയ്യുന്നു. നബിﷺ എന്നെയും കൂട്ടി കഅ്ബയുടെ അടുത്തേക്ക് പോയി. സമീപത്തെത്തിയപ്പോൾ എന്നോട് ഇരിക്കാൻ പറഞ്ഞു. അലി(റ)യുടെ ചുമലിൽക്കയറി കഅ്ബയുടെ മുകൾ ഭാഗത്തേക്കുയർന്നു വിഗ്രഹം നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു. പക്ഷേ, നബിﷺ ചുമലിൽ കറിയപ്പോൾ എനിക്ക് ഉയരാൻ കഴിയുന്നില്ല. എനിക്ക് താങ്ങാനാവില്ലെന്നു കണ്ടപ്പോൾ നബിﷺ എന്നോട് അവിടുത്തെ ചുമലിൽ കയറാൻ പറഞ്ഞു. നബിﷺ എന്നെ ഉയർത്തിയപ്പോൾ എനിക്ക് വേണമെങ്കിൽ ആകാശവും തൊടാമെന്നായി. ഞാൻ കഅ്ബയുടെ മുകളിലെത്തി. നബിﷺ ചുമല് താഴ്ത്തി നീങ്ങി നിന്നു. അവിടുത്തെ നിർദേശപ്രകാരം കഅ്ബയുടെ മുകളിൽ നിന്നു വളരെ സാഹസപ്പെട്ടു ആ വലിയ വിഗ്രഹം നീക്കം ചെയ്തു “.
    ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഭൂമിയിൽ ആദ്യമായി സ്ഥാപിതമായ ഭവനമാണ് കഅ്ബ. അല്ലാഹുവിന്റെ കല്പനപ്രകാരം ആദ്യം മലക്കുകളും പിന്നീട് പ്രവാചകന്മാരുമാണ് അതിന്റെ നിർമാണവും പുനരുദ്ധാനവുമെല്ലാം നിർവഹിച്ചിട്ടുള്ളത്. ഇടക്കാലത്തു ബഹുദൈവാരാധകരും ബിംബാരാധകരും മക്കയിൽ കടന്നുകൂടി ആധിപത്യം സ്ഥാപിച്ചപ്പോഴാണ് കഅ്ബയിൽ വിഗ്രഹങ്ങൾ സ്ഥാപിക്കപ്പെട്ടത്. നിർമാണം മുതൽ അന്നും ഇന്നും എന്നും കഅ്ബ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുടെ ആരാധനാലയവും കേന്ദ്രവുമാണ്.
    കഅ്ബയുമായി ബന്ധപ്പെട്ട മറ്റൊരു മുഹൂർത്തത്തിന് മക്കാവിജയം കളമൊരുക്കുകയാണ്. നബിﷺ കഅ്ബയെ പ്രദക്ഷിണം ചെയ്തതിനു ശേഷം കഅ്ബയുടെ അകത്തു പ്രവേശിക്കാൻ ഉദ്ദേശിച്ചു. അവിടുന്നു ബിലാലി(റ)നെ വിളിച്ചു കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനായ ഉസ്മാൻ ബിൻ ത്വല്ഹ(റ)യുടെ അടുത്തേക്കയച്ചു. അദ്ദേഹം ഖാലിദ് ബിൻ വലീദി(റ)നൊപ്പം മദീനയിൽ ചെന്നു. നബിﷺയിൽ വിശ്വസിക്കുകയും സത്യവാചകം പ്രഖ്യാപിക്കുകയും ചെയ്തയാളായിരുന്നു. ബിലാൽ (റ) ഉസ്മാനോ(റ)ട് കാര്യം അവതരിപ്പിച്ചു. ഉസ്മാൻ (റ) സമ്മതിച്ചു. പക്ഷേ, താക്കോൽ എന്റെ മാതാവ് സുലാഫയുടെ പക്കലാണെന്ന് പറഞ്ഞു. അവരുടെ അടുത്തേക്ക് നബിﷺ ആളെയയച്ചു. “ലാത്തയും ഉസ്സയും സത്യം ! ഒരിക്കലും ഞാനതു തരില്ല ” പ എന്നവർ മറുപടി പറഞ്ഞു. ഇതുകേട്ട ഉസ്മാൻ (റ) നബിﷺയോട് പറഞ്ഞു. “ഞാനത് തരപ്പെടുത്തിക്കൊണ്ടുവന്നു തരാം. ഉസ്മാൻ (റ) ഉമ്മയുടെയടുത്തെത്തി. കാര്യം പറഞ്ഞു. അവരത് നൽകാൻ കൂട്ടാക്കിയില്ല. ലാത്തയെയും ഉസ്സയെയും സത്യം ചെയ്തു വിസമ്മതം പറഞ്ഞുകൊണ്ടിരുന്നു. ഉമ്മയെ വശീകരിക്കാൻ വേണ്ടി മകൻ പറഞ്ഞു. ” ഉമ്മാ അവിടുന്നു താക്കോൽ തന്നില്ലെങ്കിൽ ഞാനും എന്റെ സഹോദരനും ഒരുപക്ഷേ, കൊല്ലപ്പെട്ടേക്കും. ഉമ്മകാരണമായിരിക്കും അത്‌. അപ്പോഴവർ താക്കോൽ അരക്കെട്ടിലേക്കു താഴ്ത്തി; എന്നിട്ട് ചോദിച്ചു. ഇനി ഇവിടെനിന്നാരാ കൈവശപ്പെടുത്താൻ വരിക ? ഉമ്മാ മറ്റാരെങ്കിലും വന്നു പിടിച്ചെടുക്കും മുമ്പ് ഇങ്ങു തന്നേക്കു ഉമ്മാ”.
    ഉസ്മാൻ (റ) വൈകുന്നത് കണ്ടപ്പോൾ സ്വഹാബികൾക്കിടയിൽ ചർച്ചയായി. നബിﷺ കാത്തു നിന്നു വിയർക്കുകയാണ്. അവിടുത്തെ നെറ്റിത്തടത്തിൽ നിന്നു മുത്തുമണികൾ പോലെ വിയർപ്പു കണങ്ങൾ അടർന്നു വീഴുന്നുണ്ട്. ആരോ ഒന്നു പോയി നോക്കിയാലോ ഉസ്മാനെ(റ)ന്താണ് വൈകുന്നതെന്ന് ! പറഞ്ഞു തീരേണ്ട താമസം, അബൂബക്കറും(റ) ഉമറും(റ) വീട്ടിൽ പ്രത്യക്ഷപ്പെട്ടു. ഉമറി(റ)ന്റെ ശബ്ദം കേട്ടപാടെ സുലാഫ പറഞ്ഞു. “വല്ല തൈമ്മ്, അദിയ്യ് ഗോത്രക്കാരെക്കാൾ നീ തന്നെ കൊണ്ടുപോകുന്നതാണെനിക്കിഷ്ടം. ഇതാ, നീ താക്കോൽ കൊണ്ടുപോയ്ക്കോളൂ “. ഉസ്മാൻ (റ) ഉമ്മയുടെ പക്കൽ നിന്നു താക്കോൽ വാങ്ങി നബിﷺയുടെയടുത്തേക്ക് പാഞ്ഞു ! അടുത്തെത്താൻ നേരം താക്കോൽ നിലത്തു വീണു. തുണിയുടെ കോന്തലകൊണ്ട് അടുപ്പിച്ചു കൈയിലെടുത്തു. നബിﷺ തന്നെ കഅ്ബയുടെ വാതിൽ തുറന്നു “.
    ഉമറി(റ)നെ ഉസ്മാനു ബിൻ ത്വൽഹ(റ)യുടെ മകൻ ശൈബയോടൊപ്പം അയച്ചു താക്കോൽ എടുപ്പിക്കുകയായിരുന്നു എന്ന ഒരു നിവേദനം ശക്തമായ നിവേദന പരമ്പരയോടെ ഇമാം ഇബ്നു അബീ ശൈബ(റ) ഉദ്ധരിച്ചിട്ടുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...