Tweet 472

    Tweet 472
    September 29, 2023 • Friday
    Post Header

    മക്കാവിജയ നാളുകളിൽ നബിﷺ പുലർത്തിയ സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും അധ്യായങ്ങൾ നിരവധിയാണ്. അക്കൂട്ടത്തിൽ ഫുളാലയുടെ സംഭവം ഏറെ ശ്രദ്ധേയമാണ്. അതിപ്രകാരമാണ് : നബിﷺ കഅ്ബ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കെ നബിﷺയെ വധിച്ചുകളയാൻ ഫുളാല തീരുമാനിച്ചു. ആയുധം ഒളിപ്പിച്ചുവച്ചു അയാളും കഅ്ബാ പ്രദക്ഷിണത്തിനിറങ്ങി. അയാൾ നബിﷺയുടെ അടുത്തെത്തിയ ഉടൻ നബിﷺ ചോദിച്ചു. “ഫുളാലയല്ലേ?”
    “അതെ” എന്നയാൾ മറുപടി പറഞ്ഞു. ഉടനെ നബിﷺ ചോദിച്ചു. “എന്താണ് നീ പറഞ്ഞു കൊണ്ടിരിക്കുന്നത്?”
    “ഞാൻ അല്ലാഹുവിന്റെ മന്ത്രം ചൊല്ലുകയാണ് “. അതു കേട്ടപ്പോൾ നബിﷺയൊന്നു ചിരിച്ചു. ശേഷം, അല്ലാഹുവിനോട് മാപ്പ് ചോദിക്കുന്ന വാചകം ഉരുവിട്ടു. “അസ്‌തഗ്ഫിറുല്ലാഹ്…” എന്നിട്ട് അവിടുത്തെ തിരുകരങ്ങൾ ഫുളാലയുടെ മാറത്തു വച്ചു. ഫുളാല പറയുന്നു. “പ്രവാചകൻﷺ അവിടുത്തെ തിരുകരങ്ങൾ കൊണ്ട് എന്റെ മാറിടത്തിൽ തലോടിയതിൽ പിന്നെ എന്റെ മനം മാറി. ലോകത്ത് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി അവിടുന്നു പരിണമിച്ചു. അതു വരെ എനിക്കേറ്റവും ദേഷ്യമുള്ള ആൾ മുഹമ്മദ്‌ നബിﷺയായിരുന്നു “.
    ശേഷം, അദ്ദേഹം വീട്ടിലേക്ക് മടങ്ങി. സാധാരണ കമ്പനിയടിച്ചു വർത്തമാനം പറയാറുള്ള പെണ്ണുങ്ങളിൽ ഒരാൾ പതിവുപോലെ അദ്ദേഹത്തെ സംസാരിക്കാൻ ക്ഷണിച്ചു. പക്ഷേ, അദ്ദേഹം അതിനു കൂട്ടാക്കിയില്ല. പ്രസ്തുത രംഗം ഫുളാലയുടേതായി കവിതയണിഞ്ഞതിങ്ങനെയാണ്.
    “ഖാലത് ഹലുമ്മ ഇലൽ ഹദീസി ഫ ഖുൽതു ലാ…”
    (സൊള്ളാൻ ക്ഷണിച്ചവൾ ഞാൻ ചൊന്നു, പറ്റില്ല.
    ഇസ്‌ലാമും അല്ലാഹുവും എന്നെ വിലക്കുന്നു.
    ബിംബങ്ങൾ തലകുത്തി വീഴുന്ന നേരത്ത്
    നബിﷺയെയും കൂട്ടരെയും നീയൊന്നു നോക്കുകിൽ
    നേരിട്ടു കണ്ടിടാം സത്യ ദീൻ വ്യക്തമായ്
    ശിർക്കിന്റെ മുഖപടം ഇരുളിൽ പൊതിഞ്ഞതും.)
    വധിക്കാനൊരുങ്ങിയവനെ വാക്കിനു കിട്ടിയിട്ടും വിദ്വേഷമില്ലാതെ നേർവഴിയിലേക്ക് ക്ഷണിച്ച മനോഹരമായ ചിത്രമാണ് നാം കണ്ടത്. മതത്തെയും പ്രവാചകനെﷺയും ആക്ഷേപിക്കുന്നവർ ഇത്തരം ചരിത്രയാഥാർഥ്യങ്ങൾ പഠിക്കാതെയോ പറയാതെയോ പുകമറ തീർക്കുകയാണ്. നിസ്സഹായതയിൽ നിന്നല്ല തിരുനബിﷺ ശത്രുവിനോട് അനുനയത്തിനൊരുങ്ങിയത്, പ്രതിസ്വരമില്ലാത്ത വിധം വിജയഭേരി മുഴക്കി മക്ക ജയിച്ചടക്കിയ നേരത്തായിരുന്നു ഈ സംഭവം എന്നത് പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. നബിﷺയുടെ സൈനിക നീക്കങ്ങളും സായുധ പ്രതിരോധങ്ങളുമെല്ലാം മഹത്തായ ഒരു സംഹിത ലോകത്തിനു കൈമാറുന്നതിനുള്ള വഴിയൊരുക്കാനോ തടസ്സങ്ങൾ നീക്കാനോ മാത്രമായിരുന്നു എന്ന് ചരിത്രം നേരെ ചൊവ്വേ വായിച്ചാൽ ബോധ്യമാകുന്നതേയുള്ളൂ.
    അധികാരം നേടി പെരുമ്പറയടിക്കുകയായിരുന്നില്ല അവിടുത്തെ ലക്ഷ്യം. സമ്പത്ത് നേടി വിലസുകയായിരുന്നില്ല അവിടുത്തെ താല്പര്യം. അധികാരമുറപ്പിച്ചു പരമ്പരകൾക്ക് കൈമാറുകയായിരുന്നില്ല അവിടുത്തെ ഉദ്ദേശ്യം. അധികാരം കിട്ടിയപ്പോഴും ലളിതമായി ജീവിച്ചു. കൈയിൽ വന്ന സ്വത്തുക്കൾ മുഴുവൻ അതാത് സമയം ജനങ്ങൾക്ക്‌ പങ്കുവച്ചുകൊണ്ടേയിരുന്നു. ലോകത്തോട് വിയോഗം തേടുമ്പോൾ അത് മക്കൾക്കോ ഭാര്യമാർക്കോ മരുമക്കൾക്കോ അധികാരം കൈമാറുകയോ വസിയ്യത്ത് എഴുതുകയോ ചെയ്തില്ല. മഹാവിജയത്തിന്റെ ആഘോഷവേളയിൽ ഇനിയും ഞാൻ തന്നെ അധികാരിയായി തുടരുകയാണെന്ന് പറയാതെ, “എന്റെ ദൗത്യം പൂർത്തിയായിരിക്കുന്നു; ഞാനിനി പോകാനൊരുങ്ങുകയാണ് ” – എന്ന് പറഞ്ഞു യാത്ര ചോദിച്ച വ്യക്തിത്വത്തെ ശരിയായ വിധത്തിൽ പഠിക്കാത്തതാണ് ആക്ഷേപങ്ങളുടെ നിദാനം.
    ആ നടപടി അപരാധമായിപ്പോയി എന്ന് പറയാവുന്ന ഒരധ്യായം പോലും നബിയുടെ ജീവിതത്തിൽ കാണാനാവില്ല. അതുതന്നെയാണ് നബി ചരിത്രത്തിന്റെ മഹത്വവും. കൃത്യമായ പഠനവും ശരിയായ മനനവു മുണ്ടായാലേ അതു പൂർണമായും ബോധ്യമാവുകയുള്ളൂ എന്നു മാത്രം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...