
ജനങ്ങൾ ശാന്തമാകുന്നത് വരെ നബിﷺ വീട്ടിൽ തന്നെ കഴിഞ്ഞു. ശേഷം കുളിച്ചു റെഡിയായി അവിടുത്തെ വാഹനം ഖസ്വാഇനെ ഹാജരാക്കാൻ പറഞ്ഞു. തിരുനബിﷺ താമസിച്ചിരുന്ന ഖൈമയുടെ അടുത്തേക്ക് വാഹനമെത്തി. ആയുധമണിഞ്ഞ് പടത്തൊപ്പിയും ധരിച്ച് അവിടുന്ന് വാഹനത്തിന്മേൽക്കയറി. ഖന്തമാ മുതൽ ഹുജൂൻ വരെ കുതിരകളുടെ നീണ്ട ഒരു നിരയുണ്ടായിരുന്നു. ജനനിബിഡമായ നീണ്ട വഴി. പ്രവാചകൻﷺ സഞ്ചാരമാരംഭിച്ചു. സംസാരിച്ചുകൊണ്ട് വലതുഭാഗത്ത് തന്നെ അബൂബക്കർ സിദ്ദീഖും(റ) ഉണ്ടായിരുന്നു. അബൂ ഉഹൈഹയിലെ പെൺകുട്ടികൾ നാണം കൊണ്ട് അവരുടെ കുതിരകളുടെ മുഖം മറച്ചത് നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അവിടുന്ന് സിദ്ദിഖി(റ)നെ നോക്കി പുഞ്ചിരിച്ചു. ജനങ്ങളോടൊപ്പം നേരെ കഅ്ബ മന്ദിരത്തിന്റെ അടുത്തേക്ക് വന്നു. കൈവശമുണ്ടായിരുന്ന വളഞ്ഞ വടികൊണ്ട് ഹജറുൽ അസ്‌വദ് അഥവാ, പുണ്യശില തൊട്ടുമുത്തി. ശേഷം, പ്രദക്ഷിണം വയ്ക്കാൻ തുടങ്ങി. മുഹമ്മദ് ബിൻ മസ്‌ലമ (റ) നബിﷺയുടെ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചുകൊണ്ടു നടന്നു.
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. ‘മക്കാ വിജയത്തിന്റെയന്ന് പ്രവാചകൻﷺ കഅ്ബയുടെ മുറ്റത്തേക്ക് വന്നപ്പോൾ അവിടെ മുന്നൂറോളം വിഗ്രഹങ്ങളുണ്ടായിരുന്നു. പ്രവാചകൻﷺ കഅ്ബ പ്രദക്ഷിണം ചെയ്യുന്ന നേരത്ത് ഓരോ പ്രതിമയുടെയും നേരെയെത്തുമ്പോൾ പ്രവാചകന്റെﷺ സ്പർശനം കൂടാതെത്തന്നെ ബിംബങ്ങൾ നിലം പൊത്താൻ തുടങ്ങി. വിശുദ്ധ ഖുർആൻ പതിനേഴാം അദ്ധ്യായം അൽ ഇസ്രാഇലെ 81-ാം സൂക്തം പ്രവാചകൻﷺ പാരായണം ചെയ്യുന്നുണ്ടായിരുന്നു. ആശയം ഇങ്ങനെയാണ്. “പ്രവാചകരേ, അവിടുന്ന് പ്രഖ്യാപിക്കുക: സത്യം വന്നു. അസത്യം തകര്‍ന്നു. അസത്യം തകരാനുള്ളതു തന്നെ.” ഈ രംഗം കണ്ടു കൊണ്ട് തമീം ബിൻ അസദ് (റ) ഇങ്ങനെ പാടി :
ഫ ഫഫിൽ അസ്നാമി മുഅതബറുൻ വ ഇൽമു.
ലിമൻ യർജു സ്സവാബ അവിൽ ഇഖാബ”
അഥവാ
“രക്ഷയോ രക്ഷയോ താല്പര്യമുള്ളവൻ
ബിംബങ്ങളിൽ നോക്കൂ ബോധ്യം ലഭിച്ചിടും.”
ഏഴു പ്രാവശ്യം പ്രവാചകൻﷺ കഅ്ബയെ പ്രദക്ഷിണം ചെയ്തു. ഓരോ തവണയും കൈവശമുള്ള വടികൊണ്ട് ഹജറുൽ അസ്’വദിനെ സ്പർശിച്ചു ചുംബിച്ചു. പ്രദക്ഷിണം കഴിഞ്ഞാണ് വാഹനത്തിൽ നിന്നിറങ്ങിയത്. ശേഷം, മഖാമി ഇബ്രാഹിമിന് പിന്നിൽ രണ്ട് റക്അത്ത് നിസ്കരിച്ചു. തുടർന്ന് സംസമിന്റെ അടുത്തേക്ക് നീങ്ങി. ബനുൽ മുത്തലിബിനെ മറികടന്നു എന്ന വിചാരം ഉണ്ടായേക്കുമോ എന്ന ആശങ്കയില്ലായിരുന്നെങ്കിൽ ഞാനിതിൽ നിന്ന് ബക്കറ്റ് കൊണ്ട് നേരിട്ട് കോരിയെടുക്കുമായിരുന്നു. അബ്ബാസ് (റ) നബിﷺക്ക് വെള്ളം കോരിക്കൊടുത്തു. നബിﷺയതില്‍ നിന്ന് പാനം ചെയ്യുകയും അംഗസ്നാനം നിർവഹിക്കുകയും ചെയ്തു. നബിﷺയുടെ ശരീരം സ്പർശിച്ച വെള്ളം ലഭിക്കുന്നതിനുവേണ്ടി അനുയായികൾ തിക്കിത്തിരക്കി. ഓരോരുത്തരുടെയും പക്കൽ ലഭിച്ച അനുഗ്രഹ ജലം അവർ പാനം ചെയ്യുകയോ തലയിൽ പുരട്ടുകയോ ശരീരത്ത് പുരട്ടുകയോ ഒക്കെ ചെയ്തു. ഇതു കണ്ട് മക്കയിലെ ബഹുദൈവ വിശ്വാസികൾ ആശ്ചര്യപ്പെട്ടു. പ്രവാചകന്ﷺ അനുയായികൾ നൽകുന്ന ആദരവും സ്വീകാര്യതയും അവരെ അദ്ഭുതപ്പെടുത്തി.
കർമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രവാചകൻﷺ പള്ളിയുടെ ഒരു കോണിലിരുന്നു. അബൂബക്കർ (റ) അടുത്തുതന്നെ അംഗരക്ഷകനെപ്പോലെ നിന്നു.
പ്രവാചകൻﷺ പള്ളിയിലേക്ക് പുറപ്പെടുന്ന നേരത്തെക്കുറിച്ച് ഉമ്മുഹാനി (റ) റിപ്പോർട്ട് ചെയ്തത് നാം നേരത്തെ വായിച്ചു. ലളിതമായ ഭക്ഷണവും കറിയില്ലാത്ത റൊട്ടിയും മാത്രമായിരുന്നു കഴിച്ചിരുന്നത്. അതും നേരത്തെയുണ്ടായിരുന്ന ശിഷ്ടം ചില കഷണങ്ങൾ മാത്രം.
വിജയത്തിന്റെയും വിനയത്തിന്റെയും വിശിഷ്ടഭാവങ്ങൾ വളരെ മനോഹരമായിട്ടാണ് ഇവിടെ സമ്മേളിച്ചിരിക്കുന്നത്. ഓരോ വിജയവും പ്രവാചകന്റെﷺ വിനയം വർധിപ്പിച്ചു. എല്ലാറ്റിന്റെയും നിയന്ത്രണം സർവാധിപതിയായ രക്ഷിതാവാണെന്ന ബോധ്യം പ്രവാചകനെﷺ നയിച്ചു. അത് സമയാസമയം അനുയായികൾക്ക് പകർന്നു നൽകി. അവിടുത്തെ ഭാഷയോ ശരീരചലനങ്ങളോ ഒന്നും ഒരു അഹംഭാവത്തെപ്പോലും സൂചിപ്പിക്കുന്നതായിരുന്നില്ല. സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി പട നയിക്കുകയും ജയിച്ചടക്കുമ്പോൾ അഹങ്കരിക്കുകയും ചെയ്യുന്ന ഭരണാധികാരിയോ ഏകാധിപതിയോ ഒന്നുമായിരുന്നില്ല അവിടുന്ന്. അല്ലാഹുവിന്റെ ദൂതനും അവനെ ഏറ്റവും നന്നായി അറിയുന്ന വിനീതനായ ദാസനും എന്നിങ്ങനെ വിളിച്ചു പറയുന്നതായിരുന്നു അവിടുത്തെ ഓരോ ഭാവവും. പ്രവാചകന്റെﷺ വ്യക്തിത്വം എന്തായിരുന്നു എന്ന് അറിയാത്തവരാണ് മറ്റുള്ള പലരോടും ചേർത്ത് പ്രവാചകനെﷺ വായിച്ചത്. അധികാര രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ദേശങ്ങളെയും ജനങ്ങളെയും കൈകാര്യം ചെയ്ത ഭൗതിക താല്പര്യങ്ങളുടെ മനുഷ്യരൂപങ്ങളെ പ്രപഞ്ചാധിപൻ നിയോഗിച്ച പുണ്യദൂതനോട്ﷺ ചേർത്ത് വായിക്കുന്നത് ഒരു നിലയ്ക്കും ഔചിത്യമുള്ളതല്ല. അത്തരമൊരു അനൗചിത്യമാണ് പ്രവാചകനെﷺ പഠിച്ച പലരും സ്വീകരിച്ചതും പ്രവാചകനെﷺക്കുറിച്ച് രചിച്ച പലരും മനസ്സിലാക്കിയതും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
