
ഹാത്വബ് ബിൻ അബീ ബൽതഅ (റ) ആലോചിച്ചു. ‘ഞാൻ നബിﷺയോടൊപ്പം മക്കയിലെത്തിയാൽ എനിക്കവിടെ ഒരു പരിഗണന ലഭിക്കാൻ എന്താണ് മാർഗം ? എനിക്ക് വേണ്ടത്ര കുടുംബാദികൾ ഒന്നുമില്ലാത്തതിനാൽ, സുഹൃത്തുക്കൾക്ക് മുൻകൂട്ടി വിവരം നൽകിയാൽ അത് പ്രയോജനം ചെയ്തേക്കും. പ്രവാചകരുﷺടെ ആഗമനത്തെക്കുറിച്ച് അവർക്കൊരു വിവരം നൽകാനെന്താണ് മാർഗം ?’ ഒടുവിൽ അദ്ദേഹം ഒരാശയത്തിലേക്കെത്തി. വിവരങ്ങളടങ്ങുന്ന ഒരു കത്തവിടെ എത്തിച്ചാലോ? അദ്ദേഹം ഒരു കത്ത് തയ്യാറാക്കി. ഉള്ളടക്കം ഇങ്ങനെയായിരുന്നു. ‘രാത്രി പോലെയുള്ള ഒരു സൈന്യത്തോടൊപ്പം നബിﷺ മക്കയിലേക്ക് തിരിച്ചിരിക്കുന്നു. പ്രളയം പോലെയാണ് അവരുടെ സഞ്ചാരം. ഇനി പ്രവാചകൻﷺ ഒറ്റയ്ക്ക് തന്നെ വന്നാലും അല്ലാഹുവിന്റെ സഹായം നബിﷺക്കുണ്ടാകും. നിങ്ങൾക്ക് നേരെ മുന്നറിയിപ്പ് നൽകിയത് സംഭവിക്കുക തന്നെ ചെയ്യും. അല്ലാഹുവാണ് നബിﷺയുടെ സഹായിയും കാര്യകർത്താവും. ഈ കത്ത് മുഖേന നിങ്ങളോട് ഞാനൊരു അടുപ്പം ആഗ്രഹിക്കുന്നു.’ സുഹൈൽ ബിൻ അംറ്, സഫുവാനുബ്നു ഉമയ്യ, ഇക്രിമത് ബിൻ അബീ ജഹൽ എന്നിവരെ സംബോധന ചെയ്തുകൊണ്ടുള്ള ഈ കത്ത് എങ്ങനെയാണവിടെ എത്തിക്കുക ? ഒടുവിലദ്ദേഹം ഒരു തീരുമാനത്തിലെത്തി. ‘സാറ’ എന്നൊരു സ്ത്രീ ഇവിടെയുണ്ട്. അവൾ നേരത്തെ മക്കയിൽ പാട്ടുകാരിയായിരുന്നു. ബദ്റിനു ശേഷം പാട്ടുവേളകൾ മക്കയിൽ അവസാനിച്ചു. അതുകൊണ്ട് മദീനയിലേക്ക് വന്ന് അഭയം തേടിയതായിരുന്നു. മദീനയിലെ ആചാരങ്ങളോട് യോജിച്ചു ജീവിക്കാമെന്ന് വാക്കു പറഞ്ഞ അവൾക്ക് നബിﷺ അവസരം നൽകി. അങ്ങനെയാണ് സാറ മദീനയിലുണ്ടായത്.
ഹാത്വബ് (റ) പത്തുദീനാർ ഇനാം വാഗ്ദാനം ചെയ്തു കത്തവളെ ഏൽപ്പിച്ചു. അവൾ മുടിക്കെട്ടിൽ കത്തും സൂക്ഷിച്ചു മക്കയിലേക്ക് യാത്രതിരിച്ചു. മക്കയിലേക്കുള്ള പ്രധാന വഴിയിൽ സഞ്ചരിക്കാൻ പാടില്ലെന്നും എല്ലാ പ്രധാന വഴികളിലും പ്രവാചകൻﷺ ചുമതലപ്പെടുത്തിയ കാവൽക്കാരുണ്ടെന്നും ഹാത്വബ് (റ) അവളോട് പറഞ്ഞു. അതിനാൽ, അവൾ സാധാരണ സഞ്ചാരികൾ പോകാത്ത വഴിയിലൂടെ യാത്രചെയ്തു. ഇങ്ങനെ ഒരു വിവരം മക്കയിലേക്കെത്തിയാലുള്ള പ്രത്യാഘാതം നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. നബിﷺ ഉദ്ദേശിച്ച മുഴുവൻ രഹസ്യ സ്വഭാവങ്ങളും നഷ്ടമാകും. മക്കക്കാർ നല്ലൊരു സൈന്യത്തെ സജ്ജീകരിക്കുകയും രക്തച്ചൊരിച്ചിലിനു കാരണമാവുകയും ചെയ്യും.
പക്ഷേ, ഈ സഞ്ചാരത്തിന്റെ വിവരങ്ങൾ അല്ലാഹു നബിﷺയെ അറിയിച്ചു. നബിﷺ അനുയായികളിൽ നിന്ന് ചില പ്രധാനികളെ വിളിച്ചു. അലി (റ), സുബൈർ (റ), ത്വൽഹത് (റ), മിഖ്ദാദ് (റ), അമ്മാർ (റ), അബൂ മർസദ് (റ) എന്നിവരോട് നബിﷺ പറഞ്ഞു, “നിങ്ങൾ മക്കയിലേക്കുള്ള വഴിയിൽ സഞ്ചരിക്കുക. ‘ഖാഖ് ‘ തോട്ടത്തിലെത്തിയാൽ അതുവഴി ഒരു സ്ത്രീ സഞ്ചരിക്കുന്നുണ്ടാവും. അവളുടെ കൈയിൽ സൂക്ഷിച്ചിട്ടുള്ള കത്ത് വാങ്ങി ഇവിടെയെത്തുക. ഹാത്വബ് (റ) ഖുറൈശി പ്രമുഖർക്ക് കൊടുത്തയച്ചിട്ടുള്ള കത്താണത്. അവൾ വിധേയപ്പെട്ട് കത്ത് നൽകിയാൽ അവിടെ വെറുതെ വിട്ടേക്കുക. അതല്ല അവൾ വിസമ്മതിക്കുകയാണെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കുക. വിട്ടുവീഴ്ച ആവശ്യമില്ല “.
സ്വഹാബികൾ അതിവേഗം യാത്രതിരിച്ചു. നബിﷺ പറഞ്ഞതു പോലെ തോട്ടത്തിൽ (മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ഈ പ്രദേശം ലേഖകൻ സന്ദർശിച്ചിട്ടുണ്ട്) എത്തിയപ്പോൾ അതാ, അതുവഴി ഒരു സ്ത്രീ സഞ്ചരിക്കുന്നു ! അലി (റ) നേരെ അവരെ സമീപിച്ചു. ആമുഖങ്ങളൊന്നുമില്ലാതെ അവരോട് കത്ത് നൽകാനാവശ്യപ്പെട്ടു. ‘ഏത് കത്ത് ? എന്ത് കത്ത് ? എന്റെ പക്കൽ കത്തൊന്നുമില്ല’. എന്നവൾ പറഞ്ഞു നോക്കി. പക്ഷേ, സ്വഹാബികൾ അവളെ വിടാൻ തയ്യാറായില്ല. നബിﷺ പറഞ്ഞത് നൂറു ശതമാനം സത്യമാണെന്ന് അവർക്കറിയാം. അതുകൊണ്ട് അവരുടെ ശരീരവും അവരുടെ സാധനസാമഗ്രികളുമെല്ലാം പരിശോധിച്ചു. പക്ഷേ, കത്ത് കണ്ടെത്താനായില്ല. ഒടുവിൽ അലി (റ) പറഞ്ഞു. “ഇനിയും നീ കത്ത് നൽകാതിരുന്നാൽ, നിന്നെ വിവസ്ത്രയാക്കി പരിശോധിക്കേണ്ടി വരും”. അപ്പോൾ അവൾ വഴങ്ങി. തന്റെ മുടിക്കെട്ടിൽ സൂക്ഷിച്ചിരുന്ന കത്ത് സ്വഹാബികൾക്ക് കൈമാറി. അവർ കത്തുമായതിവേഗം നബിﷺയുടെ അടുക്കലെത്തി. നബിﷺ ഹാത്വബി(റ)നെയും ഉമറി(റ)നെയും വിളിച്ചുവരുത്തി. വിവരം കേട്ട മാത്രയിൽത്തന്നെ ഉമർ (റ) ക്ഷുഭിതനായി. “അയാളെ ഇങ്ങോട്ട് വിട്ടേക്കൂ നബിﷺയേ, ഇയാൾ കപട വിശ്വാസിയായിരിക്കുന്നു. ഞാനിപ്പോൾത്തന്നെ ഇയാളുടെ കഥകഴിച്ചേക്കാം ” എന്ന് ഉമർ (റ) പറഞ്ഞു. ഹാത്വബ് (റ) പറഞ്ഞു. “ഞാൻ എന്റെ വിശ്വാസത്തിൽ നിന്നും ആദർശത്തിൽ നിന്നും മാറിയിട്ടില്ല. എന്നിൽ നിന്നും സംഭവിച്ചു പോയതാണ്. എന്റേതായ ചില വിചാരങ്ങളിൽ നിന്ന് ഉണ്ടായതാണിത്. എനിക്ക് ഉറ്റവരോ ഉടയവരോ ആയി മക്കയിലിപ്പോൾ ആരുമില്ല. ബാക്കിയെല്ലാവരുടെയും ബന്ധുക്കൾ ഇപ്പോഴും മക്കയിലുണ്ട്. ഞാൻ മക്കയിലെത്തിയാൽ എനിക്കൊരു അനുകമ്പ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഞാൻ ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഇന്നുവരെ ഇസ്‌ലാമിനെ ഉപേക്ഷിക്കുകയോ വിശ്വാസത്തിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്തിട്ടില്ല. എനിക്ക് മാപ്പ് നൽകണം “. ഹാത്വബി(റ)ന്റെ വിശദീകരണം പൂർണമായും നബിﷺ കേട്ടു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
