Tweet 429

    Tweet 429
    August 17, 2023 • Thursday
    Post Header

    വഴികാട്ടിയായ ഹുസൈലിനോട് നബിﷺ പറഞ്ഞു. “നിങ്ങൾ മുന്നോട്ടു നടക്കുക. താഴ്‌വരയുടെ മധ്യഭാഗത്തുകൂടി സഞ്ചരിക്കുക. സിറിയയുടെയും ഖൈബറിന്റെയും ഇടയിലൂടെയാണ് നമുക്ക് പോകേണ്ടത് “. അതുപ്രകാരം സംഘം മുന്നോട്ട് നീങ്ങി. കുറെ വഴികളൊത്തുകൂടുന്ന ഒരു സ്ഥലത്തെത്തിച്ചേർന്നു. ഹുസൈൽ പറഞ്ഞു. “പല വഴികൾ ഒത്തുകൂടുന്ന ഒരു സ്ഥലത്താണ് നാമെത്തിയിട്ടുള്ളത് “. നബിﷺ പറഞ്ഞു, “ആ വഴികളുടെ പേരുകളൊന്നു പറയൂ “. അപ്പോൾ എല്ലാ വഴികളുടെയും നാമങ്ങളദ്ദേഹം പറഞ്ഞു. ഹാത്വിബ്, ഹുസ്ൻ, ഷാഷ് എന്നീ പേരുകൾ പറഞ്ഞപ്പോൾ നബിﷺക്ക് അത്ര തൃപ്തിയായില്ല. ഈ പറയപ്പെട്ട പേരുകളുടെയൊന്നും അർഥം അത്ര ഭംഗിയുള്ളതായിരുന്നില്ല. “അടുത്ത വഴിയുടെ പേരെന്താണ് ?” മർഹബ് എന്ന് പറഞ്ഞതും നബിﷺ പറഞ്ഞു. “നമുക്ക് ആ വഴിയിൽ സഞ്ചരിക്കാം “. സ്വാഗതം എന്നർഥമുള്ള ഒരു ശുഭനാമമായി അതിനെ നബിﷺ കണ്ടു.
    മുന്നോട്ട് സഞ്ചരിച്ചപ്പോൾ ഖൈബറിലെ കോട്ടകൾ കാണാൻ തുടങ്ങി. കോട്ടകൾ കണ്ടുതുടങ്ങിയപ്പോൾ നബിﷺ അനുയായികളോട് നിൽക്കാൻ പറഞ്ഞു. എന്നിട്ടവിടെ നിന്നു പ്രാർഥിക്കാൻ തുടങ്ങി. “ഏഴാകാശങ്ങളെയും മേലാപ്പായി സൃഷ്ടിച്ച് പരിപാലിക്കുന്നവനേ! ഭൂമിയെ വിരിപ്പായി സൃഷ്ടിച്ച് സംവിധാനിച്ചവനേ! കാറ്റിനെ ദിശ നിശ്ചയിച്ച് സഞ്ചരിപ്പിക്കുന്നവനേ! വഴികേടായ പിശാചിനെയും നിയന്ത്രിക്കുന്നവനെ! ഈ ഗ്രാമത്തിൽ നിന്നുള്ള നന്മയെ ഞങ്ങൾ കാംക്ഷിക്കുന്നു. ഞങ്ങൾക്കു നീ നൽകേണമേ! ഈ ഗ്രാമത്തിൽ നിന്നുള്ള നാശങ്ങളെത്തൊട്ട് നിന്നോട് കാവൽ തേടുന്നു “. തുടർന്ന് നബിﷺ അനുയായികളോട് പറഞ്ഞു. “അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ മുന്നോട്ടു പോവുക”.
    സംഘം മുന്നോട്ടു സഞ്ചരിച്ചു. ഖൈബറിലെ അങ്ങാടിയിൽ തന്നെ സൈദ് ബിൻ സാബിത്തി(റ)ന്റെ വിഹിതത്തിൽപ്പെട്ട ഭവനത്തിലേക്ക് എത്തിച്ചേർന്നു. രാത്രിയിൽ അല്പസമയം നബിﷺ അവിടെയുറങ്ങി. ജൂതന്മാർ വിചാരിച്ചത് എന്തായാലും ഒരു നേരിടലിന് മുസ്‌ലിംകൾ തയ്യാറാവില്ല എന്നാണ്. അത്രമേൽ അംഗബലവും ആയുധബലവും അവർക്കുണ്ടായിരുന്നു. എന്നാൽ പ്രവാചകരുﷺടെ നിരീക്ഷണം കേവലം ഭൗതികമായ ആനുകൂല്യങ്ങളിൽ മാത്രമായിരുന്നില്ല. ആത്യന്തികമായ സത്യത്തിന്റെ പ്രസ്താവനത്തിനു വേണ്ടിയുള്ള പരിശ്രമമായിരുന്നല്ലോ ഇസ്‌ലാം നിർവഹിച്ചത്. നേരം വെളുക്കാനടുത്തപ്പോഴേക്കും എല്ലാവരും പ്രഭാത നിസ്ക്കാരം നിർവഹിച്ചു. ശേഷം, നബിﷺ വാഹനത്തിൽക്കയറി. അനുയായികളും വാഹനങ്ങളിൽ മുന്നോട്ട് നീങ്ങി. അനസ് (റ) പറയുന്നു. “ഞാൻ അബൂത്വൽഹ(റ)യുടെ വാഹനത്തിൽ പിൻസീറ്റിലിരുന്നാണ് യാത്ര ചെയ്തത് “.
    ഈത്തപ്പന നാരുകൾ കൊണ്ട് നെയ്ത വിരിപ്പ് വിരിച്ച ഒരു കഴുതപ്പുറത്തായിരുന്നു നബിﷺ ഖൈബർ ദിവസം ഉണ്ടായിരുന്നത് എന്ന് ചില നിവേദനങ്ങളിൽ നമുക്ക് വായിക്കാം.
    മുഹമ്മദ് ബിൻ ഉമർ (റ) നിവേദനം ചെയ്യുന്നു. “ഇബ്നുൽ മുൻദിർ (റ) നബിﷺയെ സമീപിച്ചുകൊണ്ട് ചോദിച്ചു. അല്ലയോ പ്രവാചകരേ, ﷺ നാം ഇപ്പോൾ ശത്രുവിന്റെ കോട്ടയുടെയടുത്താണല്ലോ ഉള്ളത്. നാം ഇവിടെ തമ്പടിച്ചതും നിലകൊള്ളുന്നതും അല്ലാഹുവിന്റെ കല്പനപ്രകാരമാണെങ്കിൽ എനിക്കൊന്നും പറയാനില്ല. അതല്ല, അഭിപ്രായം പറയാൻ അവസരമുണ്ടെങ്കിൽ എനിക്ക് പറയാനുണ്ട് “. നബിﷺ പറഞ്ഞു “അഭിപ്രായം പറയാൻ അവസരമുണ്ട്, നിങ്ങൾ പറഞ്ഞോളൂ “. അപ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങി. “നാമിപ്പോൾ ശത്രുവിനോട് വളരെയടുത്താണുള്ളത്. അവർ അമ്പെയ്താൽ എത്തുന്ന ദൂരത്ത്. ഇവിടെ തുടരുന്നത് അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല. രാത്രിയിൽ ഒരുപക്ഷേ, അവർ നമ്മെ കടന്നാക്രമിക്കുകയും ചെയ്തേക്കാം. ഒന്നുകൂടി സുരക്ഷിതമായ ഒരു ഭാഗത്തേക്ക് മാറി തമ്പടിക്കുന്നതായിരിക്കും നമുക്ക് നല്ലത് “. നബിﷺ ഈ അഭിപ്രായത്തെ സ്വാഗതം ചെയ്തു. ഒരു നേതാവ് അനുയായികളെ എങ്ങനെ കേൾക്കണമെന്നും അവരുടെ അഭിപ്രായങ്ങളെ എങ്ങനെ പരിഗണിക്കണമെന്നും ഏറ്റവും ഉദാത്തമായ ഒരു മാതൃകയുടെ രംഗം കൂടിയാണിത്.
    സുരക്ഷിതമായ ഒരിടം കണ്ടെത്താൻ വേണ്ടി മുഹമ്മദ് ബിൻ മസ്‌ലമ(റ)യോട് നബിﷺ ആവശ്യപ്പെട്ടു. അതുപ്രകാരം സുരക്ഷിതമായ ഒരിടം കണ്ടെത്തുകയും നബിﷺയെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അപ്പോൾ നബിﷺ അദ്ദേഹത്തിന് ആശംസകൾ നേർന്നു.
    നബിﷺ ചില നയതന്ത്രപരമായ ആലോചനകളിലേക്ക് അനുയായികളെ ക്ഷണിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...