Tweet 425

    Tweet 425
    August 13, 2023 • Sunday
    Post Header

    ഹുദൈബിയ്യ സന്ധിക്ക് ശേഷമുള്ള കാലത്ത് കൂടിയാണ് മദീന കടന്നുപോകുന്നത്. മക്കയിൽ നിന്ന് മദീനയിലേക്കെത്തുന്ന വിശ്വാസികളെ സ്വീകരിക്കരുത് എന്നാണല്ലോ ഉടമ്പടിയിലെ പ്രധാന ഭാഗം. അങ്ങനെ അബൂബസ്വീർ എന്നയാൾ മദീനയിലേക്ക് വന്നു. അദ്ദേഹത്തെ മക്കയിലേക്ക് തന്നെ തിരിച്ചുകൊണ്ടു പോകാൻ ഖുറൈശികൾ തീരുമാനിച്ചു. അതുപ്രകാരം അഖ്നസ് ബിൻ ശരീഖും അസ്ഹർ ബിൻ അബ്ദു ഔഫും ചേർന്ന് നബിﷺക്ക് ഒരു കത്തെഴുതി. ഖുനൈസ് ബിൻ ആമിറിനെയും തന്റെ പരിചാരകനെയും കൂട്ടി പ്രസ്തുത കത്തുമായി മദീനയിലേക്കയച്ചു. നാം ധാരണയായ ഉടമ്പടി പ്രകാരം അബൂ ബസ്വീറിനെ ഇവർക്കൊപ്പം അയയ്ക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. രണ്ട് ഖുറൈശി പ്രതിനിധികളും നബിﷺയുടെയടുത്തെത്തി.
    കാൽനടയായി ക്ഷീണിച്ചെത്തിയ അബൂബസ്വീറിനെ നബിﷺ അടുത്തേക്ക് വിളിച്ചു. ‘കരാർ പാലിക്കൽ അനിവാര്യമായതിനാൽ ഇവരോടൊപ്പം പോകണം’ എന്നായിരുന്നു നബിﷺയുടെ ആവശ്യം. വിശ്വാസിയായ എന്നെ അവിശ്വാസികൾക്ക് ഏൽപ്പിച്ചു കൊടുക്കുകയാണോ എന്ന് ദയനീയമായി അദ്ദേഹം തിരിച്ചു ചോദിച്ചു. ‘നിങ്ങൾ ഭയപ്പെടേണ്ടതില്ല അല്ലാഹു നിങ്ങൾക്ക് ഒരു വഴി കാണിച്ചു തരും’ എന്ന് ആശ്വസിപ്പിച്ചുകൊണ്ട് നബിﷺ അദ്ദേഹത്തെ പറഞ്ഞയച്ചു. കരാർ പാലിക്കുകയും സത്യസന്ധമായി പെരുമാറുകയും ചെയ്യേണ്ടത് പ്രവാചകന്ﷺ അനിവാര്യമായിരുന്നു. ഒരു വിശ്വാസിയെ ശത്രുക്കളുടെ കൈകളിലേക്ക് ഏൽപ്പിച്ചു കൊടുക്കുന്നതിന്റെ വേദനയുണ്ടെങ്കിലും അതിനെക്കാൾ സുപ്രധാനമായ ഒരു മൂല്യത്തെ സംരക്ഷിക്കുകയായിരുന്നു നബിﷺ. ഇത്തരമൊരു സന്ദർഭത്തെ അഭിമുഖീകരിക്കേണ്ടി വന്നതിൽ പ്രവാചക അനുയായികൾക്കും വേദനയുണ്ടായിരുന്നു.
    ഏതായാലും അബൂ ബസ്വീറിനെയും കൊണ്ട് അവർ യാത്രതിരിച്ചു. ദുൽഹുലൈഫയിലെത്തി മൂന്നുപേരും കൂടി ഈത്തപ്പഴം കഴിക്കുന്നതിനിടയിൽ കൂട്ടിക്കൊണ്ടു പോകാൻ വന്ന രണ്ടുപേരിൽ ഒരാളുടെ കൈയിലിരുന്ന വാൾ നോക്കിയിട്ട് അബൂബസ്വീർ പറഞ്ഞു. നല്ല തിളക്കമുള്ള വാൾ ആണല്ലോ. ‘അതിങ്ങോട്ട് ഒന്ന് തരൂ, ഞാനൊന്നു നോക്കട്ടെ’. അയാൾ അബൂബസ്വീറിനു തന്റെ വാൾ നൽകി. വാള് കൈയിൽക്കിട്ടിയതും അബൂബസ്വീർ അയാളുടെ കഥ കഴിച്ചു. ഇത് കണ്ടു നിന്ന രണ്ടാമൻ ഓടി രക്ഷപ്പെട്ടു. അയാൾ മദീനയിൽ ചെന്ന് അഭയം തേടി. നബിﷺയെക്കണ്ട് വിവരങ്ങൾ പറഞ്ഞു. അധികം വൈകിയില്ല അബൂബസ്വീറും അവിടെയെത്തി. നബിﷺ തങ്ങൾ അവിടുത്തെ ദൗത്യം നിർവഹിച്ചുവെന്നും എന്നെ മടക്കി വിട്ട കാരണത്താൽ കരാർ പാലിച്ചു എന്നും അദ്ദേഹം വാദിച്ചു. ഇനി എനിക്കിവിടെത്തന്നെ തുടരാൻ അനുമതി തരണമെന്ന് വീണ്ടും അഭ്യർഥിച്ചു. പക്ഷേ, നബിﷺ അത് സ്വീകരിച്ചില്ല. അദ്ദേഹം നേരെ സൈഫുൽ ബഹർ എന്ന സ്ഥലത്തേക്ക് എത്തി.
    അബൂബസീറിന്റെ സംഘം അവിടെ വളരുമെന്നും മക്കക്കാർക്ക് അത് ഏറെ പ്രയാസമുണ്ടാക്കുമെന്നും നബിﷺ തങ്ങൾ തന്നെ പ്രവചിച്ചു. നേരത്തെ തിരിച്ചയയ്ക്കപ്പെട്ട അബൂജന്തലും അങ്ങോട്ടെത്തി. മക്കയിൽ നിന്ന് സത്യവിശ്വാസം സ്വീകരിച്ച പലരും മദീനയിലേക്കെത്താൻ കഴിയാത്തതുകൊണ്ട് അബൂബസ്വീറിന്റെ സംഘത്തിൽ ചേർന്നു. ഒരു സംഘമായി വളർന്നുവന്ന അവർ അതുവഴി കടന്നുപോകുന്ന ഖുറൈശി കച്ചവട സംഘങ്ങളെ ആക്രമിക്കാൻ തുടങ്ങി. വ്യാപാരമാർഗം അസ്വസ്ഥമായപ്പോൾ ഒരു പരിഹാരത്തിനു വേണ്ടി ഖുറൈശികൾ ആലോചിച്ചു. ‘നബിﷺയോടും മുസ്‌ലിംകളോടും ചെയ്ത കരാർ തങ്ങൾക്ക് തന്നെ വിനയായി’ എന്ന് അവർ വിലയിരുത്തി.
    പ്രത്യക്ഷത്തിൽ മുസ്‌ലിം വിരുദ്ധമായി അവർ എഴുതിച്ചേർത്തതായിരുന്നെങ്കിലും അവർക്കു തന്നെയാണിപ്പോൾ പ്രയാസമായി മാറിയത്. ഒടുവിൽ, അവർ നബിﷺയോട് തന്നെ കരാറിൽ നിന്ന് മാറ്റമാവശ്യപ്പെട്ടു. വിശ്വാസികളായി വരുന്നവരെ മദീനയിൽ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഞങ്ങൾക്ക് തന്നെയാണ് നഷ്ടമെന്നും അവർ പറഞ്ഞു. നബിﷺ അവിടുത്തെ ഖുറൈശി കുടുംബത്തെയോർത്ത് ഈ അഭ്യർഥന മാനിക്കണമെന്ന് വിനയപുരസ്സരം അവരാവശ്യപ്പെട്ടു. ഇങ്ങനെയായപ്പോഴാണ് സ്വഹാബികൾക്ക് ഏറെ ആഹ്ലാദമായത്. ‘കരാറിൽ നമ്മളിത്രമാത്രം താഴേണ്ടിയിരുന്നോ’ എന്ന് ചോദിച്ച അവർക്ക് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് ബോധ്യമായി. നബിﷺ ഖുറൈശികളുടെ അഭ്യർഥന മാനിച്ചു. ഈ രംഗത്തെക്കുറിച്ച് അൽ ഫതഹ് അധ്യായത്തിലെ 24-ാം സൂക്തം പരാമർശിക്കുന്നത് ഇങ്ങനെയാണ്. “മക്കയുടെ മാറിടത്തില്‍ വച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകളെ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത് അല്ലാഹുവാണ് – അവന്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്ക് വിജയമരുളിക്കഴിഞ്ഞിരിക്കെ, നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു.”
    ഈ സന്ദർഭത്തിലും നബിﷺ കരുണയോടെയാണ് ശത്രുക്കളോട് പെരുമാറിയത്.
    ഈ സംഭവം വിവരിക്കവേ, ഇമാം ഇബ്നു കസീര്‍ (റ) തന്‍റെ അല്‍ ബിദായ വന്നിഹായ എന്ന കൃതിയില്‍ എഴുതിയതിങ്ങനെയാണ് ‘’മക്കാ മുശ്‌രിക്കുകളുടെ പരാതിയെ ത്തുടര്‍ന്നു നബിﷺ അബൂ ജന്ദലിനും അബൂ ബസ്വീറിനും ഇപ്രകാരം ഒരു കത്തെഴുതി: ‘നിങ്ങള്‍ രണ്ടുപേരും മദീനയിലേക്ക് പോരുക. നിങ്ങളോടൊപ്പമുള്ളവര്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോയി കുടുംബത്തോടൊപ്പം ചേരട്ടെ. ഖുറൈശികളില്‍ നിന്നും അവരുടെ സമീപത്തുകൂടി കടന്നുപോകുന്ന ഒരാളെയും ഒരു കച്ചവട സംഘത്തെയും സായുധമായി നേരിടാതിരിക്കുക’.
    ഇമാം ഇബ്നുകസീര്‍ (റ) തുടരുന്നു: “അപ്രകാരം, ഖുറൈശികളില്‍ നിന്നു തങ്ങള്‍ പിടിച്ചെടുത്തത് തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നബിﷺ കത്തെഴുതിയപ്പോള്‍ ഒട്ടകത്തിന്‍റെ വടം പോലും നഷ്ടപ്പെടാതെ അതെല്ലാം അവര്‍ തിരിച്ചുകൊടുത്തു “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...