
ഹുദൈബിയ്യയും അനുബന്ധമായി ലഭിച്ച വിജയ മുന്നേറ്റങ്ങളും ഖുർആൻ തന്നെ നേരിട്ട് പരാമർശിക്കുന്നു. നാൽപത്തിയെട്ടാം അധ്യായം പ്രാരംഭം മുതൽ ഇരുപത് സൂക്തങ്ങളുടെ ആശയം ഇങ്ങനെ വായിക്കാം.
“നിശ്ചയമായും തങ്ങൾക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു. തങ്ങളുടെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത്; അല്ലാഹുവിന്റെ അനുഗ്രഹം തങ്ങൾക്കു തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നയിക്കാനും. അന്തസ്സുറ്റ സഹായം അവിടുത്തേക്ക് നൽകാനും. അല്ലാഹുവാണ് സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി വര്‍ഷിച്ചത്. അതുവഴി അവരുടെ വിശ്വാസം ഒന്നുകൂടി വര്‍ധിക്കാനാണിത്. ആകാശഭൂമികളിലെ സൈന്യം അല്ലാഹുവിന്റേതാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ. സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിത്യവാസികളായി പ്രവേശിപ്പിക്കാനും അവരില്‍നിന്ന് അവരുടെ പാപങ്ങള്‍ മായ്ച്ചു കളയാനുമാണ് ഇങ്ങനെ ചെയ്യുന്നത്. അല്ലാഹുവിങ്കല്‍ ഇത് അതിമഹത്തായ വിജയം തന്നെ. കപടവിശ്വാസികളും ബഹുദൈവ വിശ്വാസികളുമായ സ്ത്രീപുരുഷന്മാരെ ശിക്ഷിക്കാനുമാണിത്. അവര്‍ അല്ലാഹുവെപ്പറ്റി ചീത്ത ധാരണകള്‍ വച്ചു പുലര്‍ത്തുന്നവരാണ്. അവര്‍ക്കു ചുറ്റും തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്കായി നരകം ഒരുക്കി വച്ചിരിക്കുന്നു. അതെത്ര മോശമായ സങ്കേതമാണ് ? ആകാശഭൂമികളിലെ സൈന്യങ്ങള്‍ അല്ലാഹുവിന്റേതാണ്. അല്ലാഹു പ്രതാപിയും യുക്തിപരമായി കാര്യങ്ങൾ നടപ്പിലാക്കുന്നവനുമാണ്.
നിശ്ചയം! തങ്ങളെ നാം സാക്ഷിയും സുവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായി നിയോഗിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാനാണിത്. നിങ്ങളവരെ പിന്തുണയ്‌ക്കാനാണ്. തങ്ങളോട് ആദരവ് പ്രകടിപ്പിക്കാനും രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിക്കാനും വേണ്ടിയാണ്. നിശ്ചയമായും തങ്ങളോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അവരുടെ കൈകള്‍ക്കു മീതെ അല്ലാഹുവിന്റെ കൈയാണുള്ളത്. അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നുവെങ്കില്‍ അതിന്റെ ദുഷ്ഫലം അവനുതന്നെയാണ്. അല്ലാഹുവോട് ചെയ്ത പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്നവന് അവന്‍ അതിമഹത്തായ പ്രതിഫലം നല്‍കും. മാറിനിന്ന ഗ്രാമീണ അറബികള്‍ തങ്ങളോട് പറയും:
“ഞങ്ങളുടെ സ്വത്തും സ്വന്തക്കാരും ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി. അതിനാല്‍ അവിടുന്ന് ഞങ്ങളുടെ പാപം പൊറുക്കാന്‍ പ്രാര്‍ഥിക്കുക.” അവരുടെ മനസ്സുകളിലില്ലാത്തതാണ് നാവുകൊണ്ട് അവര്‍ പറയുന്നത്. ചോദിക്കുക: “അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ വരുത്താനുദ്ദേശിച്ചാല്‍, നിങ്ങള്‍ക്കുവേണ്ടി അവയെത്തടയാന്‍ കഴിവുറ്റ ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.”
എന്നാല്‍ സംഗതി അതല്ല; ദൈവദൂതനും സത്യവിശ്വാസികളും തങ്ങളുടെ കുടുംബങ്ങളില്‍ ഒരിക്കലും തിരിച്ചെത്തില്ലെന്നാണ് നിങ്ങള്‍ കരുതിയത്. ആ തോന്നല്‍ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഹരമായിത്തീരുകയും ചെയ്തു. നന്നെ നീചമായ വിചാരമാണ് നിങ്ങള്‍ വച്ചു പുലര്‍ത്തിയത്. നിങ്ങള്‍ തീര്‍ത്തും തുലഞ്ഞ ജനം തന്നെ. അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാത്ത സത്യനിഷേധികള്‍ക്കു നാം കത്തിക്കാളും നരകാഗ്നി ഒരുക്കിയിരിക്കുന്നു; ആകാശ ഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അവനുദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയാണ്. മരച്ചുവട്ടില്‍ വച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്ത വേളയില്‍ ഉറപ്പായും അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോള്‍ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവന്‍ അവര്‍ക്ക് മനസ്സമാധാനമേകി. ആസന്നമായ വിജയം വഴി പ്രതിഫലം നല്‍കുകയും ചെയ്തു. നിങ്ങള്‍ക്കെടുക്കാന്‍ ധാരാളം സമരാര്‍ജിത സമ്പത്ത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാലിത് അല്ലാഹു നിങ്ങള്‍ക്ക് മുന്‍കൂട്ടിത്തന്നെ തന്നിരിക്കുന്നു. നിങ്ങളില്‍നിന്ന് ജനത്തിന്റെ കൈകളെ അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്കൊരടയാളമാകാനാണിത്. നിങ്ങളെ നേര്‍വഴിയില്‍ നയിക്കാനും.‘’
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
