Tweet 423

    Tweet 423
    August 11, 2023 • Friday
    Post Header

    ഉർവയിൽനിന്ന് ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്നു. “ഹുദൈബിയ്യയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ ഒരാൾ ചോദിച്ചു. ഇത് എന്ത് വിജയമാണ്? നമുക്ക് മക്കയിലേക്ക് പ്രവേശിക്കാനോ നമ്മുടെ കർമങ്ങൾ നിർവഹിക്കാനോ കഴിഞ്ഞില്ല. മക്കയിലേക്ക് നബിﷺ നിയോഗിച്ച രണ്ടാളുകളെ അവിടുന്ന് മടക്കിയയ്ക്കുകയും ചെയ്തു. ഈ സംഭാഷണം കേട്ടയുടനെ നബിﷺ പ്രതികരിച്ചു. ഇതെന്തു വർത്തമാനമാണ്? എത്ര മോശമായ വർത്തമാനമാണ്? ഇതിലേറെ വലിയ വിജയം എന്താണ് നമുക്ക് ലഭിക്കാനുള്ളത്? ബഹുദൈവ വിശ്വാസികൾ അവരുടെ നാട്ടിൽ നിന്ന് നമ്മെ സുരക്ഷിതമായി തിരിച്ചയച്ചിരിക്കുന്നു. നമ്മുടെ ന്യായങ്ങൾ അന്വേഷിക്കാനും നമ്മോട് കരാറിലാകാനും അവർ തയ്യാറായിരിക്കുന്നു. അവർക്ക് ഭയം നൽകുന്ന പലതും നമ്മിൽ നിന്ന് അവർ ദർശിച്ചു കഴിഞ്ഞു. അല്ലയോ പ്രിയപ്പെട്ടവരേ, നിങ്ങൾ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം നേടി സുരക്ഷിതരായി നിങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഇതിലപ്പുറം ഇനി എന്താണ് നാം ജയിക്കാനുള്ളത് ? ഉഹ്ദിന്റെ ദിവസം നിങ്ങൾ മറന്നു പോയോ? അഹ്സാബ് പ്രതിരോധം നിങ്ങൾക്ക് ഓർമയില്ലേ? നാലുഭാഗത്തുനിന്നും നമ്മളാക്രമിക്കപ്പെട്ട നാളുകൾ. നമ്മെ നാമാവശേഷമാക്കാൻ വന്ന ശത്രുക്കൾ ! അല്ലാഹുവും റസൂലുംﷺ നമ്മെ സഹായിക്കുന്നില്ലേ എന്ന് പലരും ചിന്തിച്ചു പോയ നിമിഷങ്ങൾ. ഒടുവിൽ അല്ലാഹുവിനെയും റസൂലിﷺനെയും നിങ്ങൾ തിരിച്ചറിഞ്ഞു ! ”
    ഇങ്ങനെയുള്ള പല മുഹൂർത്തങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും യാത്ര മുന്നോട്ട് നീങ്ങി. ഉമർ (റ) പറയുന്നു. ഹുദൈബിയ്യയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ നബിﷺയോട് ഞാൻ മൂന്നു കാര്യങ്ങൾ ചോദിച്ചു. അവിടുന്ന് ഒരു പ്രതികരണവും നൽകിയില്ല. അപ്പോഴെനിക്ക് ഭയമായി. ഞാൻ ചോദിച്ചത് അപമര്യാദയായിപ്പോയോ? പ്രവാചകരെﷺ ഞാൻ പ്രയാസപ്പെടുത്തിയോ? എന്നെക്കുറിച്ച് എന്തെങ്കിലും ഖുർആൻ സൂക്തങ്ങൾ ഇപ്പോൾ അവതരിക്കുമോ? ഹിതമല്ലാത്തതെന്തെങ്കിലും എനിക്ക് സംഭവിച്ചുപോകുമോ? അങ്ങനെയിരിക്കേയാണ് നബിﷺയുടെ ഒരറിയിപ്പ് വരുന്നത്. ഞാൻ വിചാരിച്ചു, എന്നെക്കുറിച്ച് എന്തെങ്കിലും ഖുർആൻ അവതരിച്ചിട്ടുണ്ടാവുമെന്ന്. പക്ഷേ, അവിടുന്ന് അപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഈ ലോകവും അതിലുള്ളതിനേക്കാളും എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന ഒരു സൂക്തം ഇതാ അവതരിച്ചിരിക്കുന്നു. ഇത്രയും പറഞ്ഞതിനു ശേഷം നബിﷺ വിശുദ്ധ ഖുർആനിലെ നാൽപത്തിയെട്ടാം അധ്യായം അൽഫത്തഹിലെ ആദ്യഭാഗം പാരായണം ചെയ്തു. ആശയം ഇങ്ങനെ വായിക്കാം.
    “നിശ്ചയമായും തങ്ങൾക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു. വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും തങ്ങൾക്ക് പൊറുത്തു തരാനാണിത്; അല്ലാഹുവിന്റെ അനുഗ്രഹം തങ്ങൾക്ക് തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നയിക്കാനും.( അഥവാ തങ്ങൾക്ക് പാപ സുരക്ഷിതത്വം നൽകിയിരിക്കുന്നു എന്ന് സാരം.)”
    മേൽ സൂക്തങ്ങൾ അവതരിച്ച സന്ദർഭത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. എല്ലാ നിവേദനങ്ങളുടെയും ഉള്ളടക്കം ഏകദേശം സമാന്തരമാണ്. ഒരുപറ്റം സ്വഹാബികളിൽ നിരാശ പടർന്ന് ഈ മടക്കമാണോ വിജയം എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോൾ, ഉന്നതമായ വിജയമാണിത് എന്ന സൂക്തം അവർക്കെല്ലാം വലിയ ആശ്വാസം നൽകി. പറയപ്പെട്ട വിജയം വൈകാതെ അവർക്ക് ആസ്വദിക്കാനും കഴിഞ്ഞു. പ്രവാചകരുﷺടെ ദീർഘദൃഷ്ടിയും സത്യസന്ധതയും ഒരിക്കൽക്കൂടി ബോധ്യപ്പെടാൻ പറ്റുന്ന സംഭവമായി ഇതു മാറി. ആശ്വാസത്തോടെയും വിജയപ്രതീക്ഷയോടെയും നബിﷺയും അനുയായികളും മദീനയിലെത്തിച്ചേർന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...